/indian-express-malayalam/media/media_files/2025/06/27/rss-leader-dattatreya-2025-06-27-18-37-10.jpg)
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ 50 വാർഷികം അനുസ്മരിച്ചുകൊണ്ട് വ്യാഴാഴ്ച സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ദത്താത്രേയ ഹൊസബാളെ വിവാദ പരാമർശം നടത്തിയത്.
"സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ അടിയന്തരാവസ്ഥക്കാലത്ത് ആമുഖത്തിൽ ചേർത്തിരുന്നു. പിന്നീട് അവ നീക്കം ചെയ്യാൻ ശ്രമിച്ചില്ല. അതുകൊണ്ട് ഈ വാക്കുകൾ നിലനിർത്തണോ എന്നതിനെക്കുറിച്ച് ഒരു ചർച്ച ആവശ്യമാണ്. ബാബാസാഹേബ് അംബേദ്കറുടെ പേരിലുള്ള ഈ കെട്ടിടത്തില്‍ (അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍) നിന്നാണ് ഞാന്‍ ഇത് പറയുന്നത്. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നു," എന്നാണ് ദത്താത്രേയ ഹൊസബാളെ പറഞ്ഞത്.
സോഷ്യലിസവും മതേതരത്വവും ആമുഖത്തിൽ ഉൾപ്പെടുത്തിയത് എന്തുകൊണ്ട്?
1976-ലെ അടിയന്തരാവസ്ഥകാലത്ത് ഭരണഘടനയുടെ 42-ാം ഭേദഗതി നിയമത്തിലായിരുന്നു അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ആമുഖത്തിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയെ ഒരു മതേതര രാജ്യമായി വിശേഷിപ്പിക്കുന്നത് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തീവ്രമായി ചർച്ച ചെയ്യപ്പെടുകും ഉണ്ടായി. അടിച്ചേൽപ്പിച്ച ഈ പദങ്ങൾ കപട മതേതരത്വം, വോട്ട് ബാങ്ക് രാഷ്ട്രീയം, ന്യൂനപക്ഷ പ്രീണനം എന്നിവയ്ക്ക് വേണ്ടിയാണെന്നാണാണ് വിമർശകരുടെ ആരോപണം.
Also Read: മതേതരത്വം,സോഷ്യലിസം എന്നിവ ഭരണഘടനയുടെ ആമുഖത്തിൽ വോണോയെന്നത് ചർച്ചയാക്കണം: ആർ.എസ്.എസ്.
സോഷ്യലിസം
പ്രധാനമന്ത്രിയായിരിക്കുന്ന കാലത്ത് “ഗരീബി ഹഠാവോ” (ദാരിദ്ര്യ നിർമ്മാർജ്ജനം ചെയ്യുക) പോലുള്ള മുദ്രാവാക്യങ്ങളിലൂടെ സോഷ്യലിസ്റ്റും, ദരിദ്രർക്ക് അനുകൂലവുമായ ഒരു പ്രതിച്ഛായയിലൂടെ ജനങ്ങൾക്കിടയിൽ അംഗീകാരം ഉറപ്പിക്കാൻ ഇന്ദിരാ ഗാന്ധി ശ്രമിച്ചിരുന്നു. സോഷ്യലിസം ഇന്ത്യൻ ഭരണകൂടത്തിന്റെ ലക്ഷ്യവും തത്വശാസ്ത്രവുമാണെന്ന് അടിവരയിടുന്നതിനായാണ് അടിയന്തരാവസ്ഥാക്കാലത്ത് സർക്കാർ ഈ വാക്ക് ആമുഖത്തിൽ ഉൾപ്പെടുത്തിയത്.
എന്നാൽ, ഇന്ത്യൻ ഭരണകൂടം വിഭാവനം ചെയ്ത സോഷ്യലിസം അക്കാലത്തെ സോവിയറ്റ് യൂണിയന്റെയോ ചൈനയുടെയോ സോഷ്യലിസമായിരുന്നില്ല എന്ന് ഊന്നിപ്പറയേണ്ടതുണ്ട്. ഇത് ഇന്ത്യയുടെ എല്ലാ ഉൽപാദന മേഖലകളുടെയും ദേശസാൽക്കരണം വിഭാവനം ചെയ്തിരുന്നില്ല. "നമുക്ക് നമ്മുടേതായ സോഷ്യലിസം ഉണ്ട്" എന്നായിരുന്നു ഇന്ദ്രിര ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് ആവശ്യമെന്ന് തോന്നുന്ന മേഖലകളെ മാത്രമേ ദേശസാൽക്കരിക്കുകയുള്ളൂ എന്നും അവർ അടിവരയിട്ടു.
മതേതരത്വം
നാനാജാതി മതസ്ഥരെയും തുല്യാവകാശങ്ങളോടെയും പരിഗണനയിലൂടെയും കാണുന്ന ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഭരണഘടനയുടെ ആമുഖത്തിൽ 'മതേതരത്വം' എന്ന വാക്ക് ഉൾപ്പെടുത്തിയത് ഈ ലക്ഷ്യം മുൻനിർത്തിയാണ്. ഇത് എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുകയും, ഒരു മതത്തിനും പ്രത്യേക പരിഗണന നൽകാതിരിക്കുകയും ചെയ്യുന്നു.
"മതേതരത്വം" എന്ന ആശയം മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലും ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ഓരോ വ്യക്തിയുടെയും തിരഞ്ഞെടുപ്പിന്റെയും മനസ്സാക്ഷിയുടെയും കാര്യമാണ്. ഇന്ത്യൻ ഭരണഘടനയുടെ കാഴ്ചപ്പാടിൽ, ഇത് മതപരമായ വികാരങ്ങളെക്കുറിച്ചുള്ള ചോദ്യമല്ല, മറിച്ച് നിയമപരമായ കാര്യമാണ്. ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ ഭാഗമായ ആർട്ടിക്കിൾ 25-28-ൽ മതേതരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
Also Read: ആരാണ് സൊഹ്റാൻ മംദാനി? ന്യൂയോർക്ക് ഭരിക്കാൻ മീരാ നായരുടെ മകൻ
അതേസമയം, ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണെന്നും ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ പിന്നിൽ നിന്ന് കുത്തിയ ആർഎസ്എസിന് ഇന്ത്യൻ റിപബ്ലിക്കിന്റെ ആശയപരിസരങ്ങളോട് അമർഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും മുഖ്യമന്ത്രി വിമർശിച്ചു.
Read More: തീവ്രവാദത്തോട് ഇന്ത്യ ഒരുസഹിഷ്ണതയും കാട്ടില്ല: രാജ്‌നാഥ് സിംങ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.