/indian-express-malayalam/media/media_files/2025/10/12/us-education-university-2025-10-12-16-21-23.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ആശങ്ക സൃഷ്ടിച്ച് യുഎസ് സർവകലാശാലകൾക്ക് സർക്കാർ നിർദേശം. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കാമ്പസിൽ 15 ശതമാനം പ്രവേശന പരിധി ഏർപ്പെടുത്താനും, ഒരു രാജ്യത്തിന് അനുവദിക്കുന്ന പ്രവേശനം 5 ശതമാനമായി പരിമിതപ്പെടുത്താനുമാണ് സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങളിൽ വ്യക്തമാക്കുന്നത്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), പെൻസിൽവാനിയ യൂണിവേഴ്സിറ്റി, അരിസോണ യൂണിവേഴ്സിറ്റി (യുഎ) തുടങ്ങി യുഎസിലെ ഒമ്പത് മുൻനിര സർവകലാശാലകൾക്കാണ് പ്രെപ്പോസൽ ലഭിച്ചിരിക്കുന്നത്.
അമേരിക്കൻ പഠനം സ്വപ്നം കാണുന്ന ഇന്ത്യൻ വിദ്യാർത്ഥികളിലും പുതിയ നിർദേശം ആശങ്ക ഉയർത്തുന്നുണ്ട്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ സ്റ്റുഡന്റ് ആൻഡ് എക്‌സ്‌ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റത്തിൽ നിന്നുള്ള വിവരം അനുസരിച്ച്, 2024 മുതൽ, 270,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുഎസിലെ വിവിധ സർവകലാശാലകളിൽ പ്രവേശനം നേടിയിട്ടുള്ളത്. യുഎസിലെ മൊത്തം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഏകദേശം 28 ശതമാനമാണിത്.
Also Read: സ്വർണ വില കുതിക്കുന്നതിന്റെ കാരണങ്ങൾ എന്താണ്? വെള്ളിയും തൊട്ടാൽ പൊള്ളുന്നത് എന്തുകൊണ്ട്?
ഉയർന്ന ഫെഡറൽ ഗവേഷണ ഗ്രാന്റുകൾ സ്വീകരിക്കുന്ന യുഎസിലെ ഒമ്പത് പ്രമുഖ സർവകലാശാലകൾക്കാണ് സർക്കാർ കരട് നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ, വിദ്യാർത്ഥികൾക്ക് പ്രവേശനവും സാമ്പത്തിക സഹായവും നൽകുമ്പോൾ വംശം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ തീരുമാനങ്ങൾ എടുക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുമ്പോഴും ഇക്കാര്യങ്ങൾ പരിഗണിക്കണം.
നിബന്ധനകൾ അംഗീകരിച്ചാൽ, ഗവേഷണ ഫണ്ടുകളും ഫെഡറൽ ഗ്രാന്റുകളും ലഭിക്കുന്നതിൽ സർവകലാശാലകൾക്ക് മുൻഗണന ലഭിക്കുമെന്ന് നിർദേശങ്ങളിൽ വ്യക്തമാക്കുന്നുവെന്ന്, ടെക്സസിലെ ഇമിഗ്രേഷൻ അഭിഭാഷകനായ ചന്ദ് പർവതാനേനി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നിലവിൽ ഒൻപത് സർവകലാശാലകൾക്ക് മാത്രമാണ് പ്രെപ്പോസൽ അയച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: സിത്താരെ സമീൻ പർ യുട്യൂബിൽ ഇറക്കിയത് എന്തിന്? ആമിർ ഖാന്റെ ബിസിനസ് ബുദ്ധി
റിപ്പോർട്ടുകൾ അനുസരിച്ച്, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), പെൻസിൽവാനിയ യൂണിവേഴ്സിറ്റി, അരിസോണ യൂണിവേഴ്സിറ്റി (യുഎ), ബ്രൗൺ യൂണിവേഴ്സിറ്റി, ഡാർട്ട്മൗത്ത് കോളേജ്, യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ (യുഎസ്‌സി), യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് (യുടി), യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ (യുവിഎ), വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി തുടങ്ങി ഒമ്പത് സർവകലാശാലകൾക്കാണ് കരട് നിർദേശം ലഭിച്ചിരിക്കുന്നത്.
Also Read: 'എഐ ഫോട്ടോയിലൂടെ ബ്രഹ്മണരെ അപമാനിച്ചു'; കാല് കഴുകിച്ച് മാപ്പ് പറയിച്ചു
ഫെഡറൽ ഗവേഷണ-നവീകരണ ഗ്രാന്റുകളെ വളരെയധികം ആശ്രയിക്കുന്ന സർവകലാശാലകളാണിവ. നിർദേശം നിയമം അല്ല, കണ്ടീഷണൽ ഫണ്ടിങ് എഗ്രിമെന്റാണ്.​ അതുകൊണ്ടുതന്നെ ഓരോ സർവകലാശാലകൾക്കും നിർദേശം അംഗീകരിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനമെടുക്കാം. പ്രൊഫസർമാരിൽ നിന്ന് എതിർപ്പുകൾ ഉയരുന്നതിനാൽ സർവകലാശാലകൾ കരാറിൽ ഒപ്പിടുമോ എന്ന് അറിയില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.
സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവയിലെ ഗവേഷണങ്ങളിൽ വിദേശ വിദ്യാർത്ഥികളെ അമിതമായി ആശ്രയിക്കുന്നുവെന്ന് വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നീക്കം എന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.