/indian-express-malayalam/media/media_files/uploads/2023/09/When-Mohonlal-Composed-Mammootty-and-Dulquer-in-The-Lion-King-Frame-1.jpeg)
When Mohonlal Composed Mammootty and Dulquer in The Lion King Frame
പ്രിയ വാപ്പിച്ചിയ്‌ക്കൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് ദുൽഖർ ഇന്നലെ മമ്മൂട്ടിയുടെ പിറന്നാളുമായി ബന്ധപ്പെട്ടു പോസ്റ്റ് ചെയ്തത്. ഒരു ജനാലയിലൂടെ പുറത്തേക്കാഴ്ചകൾ കണ്ടു നിൽക്കുന്ന ഒരച്ഛനും മകനും. ഷാനി ഷാക്കി പകർത്തിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. ഇരുവരുടെയും ആരാധകരെ ഏറെ ത്രസിപ്പിച്ച ആ ചിത്രം പലരിലും പലതരം വികാരങ്ങളാണ് ഉണർത്തിയത്. ചിലർ ഈ അഭിനേതാക്കളെ ഒരുമിച്ചു കാണാൻ ഉള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മറ്റു ചിലർ ഇതിൽ മുഖം കാണുന്നില്ലല്ലോ എന്ന് പരാതി പറഞ്ഞു.
അതിനൊപ്പം തന്നെ കമന്റുകൾ നിറഞ്ഞ മറ്റൊന്നുണ്ട് - 'ദി ലയൺ കിംഗ്' എന്ന ചിത്രവുമായുള്ള, അല്ലെങ്കിൽ അതിന്റെ പോസ്റ്ററുമായുള്ള ഈ ഫോട്ടോയുടെ സാമ്യം. മുഫാസ എന്ന രാജാവ്, മകൻ സിംബയുമായി അനന്തതയിലേക്ക് നോക്കി നില്ക്കുന്നതാണ് 'ദി ലയൺ കിങ്ങിന്റെ' പോസ്റ്റർ.
ഇതാദ്യമായല്ല, മമ്മൂട്ടിയും ദുൽഖറും 'ലയൺ കിങ്ങിന്റെ' ഓർമ്മകൾ ഉണർത്തുന്നത്. അത്തരം ഒരു സംഭവത്തെക്കുറിച്ച് ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരിക്കൽ ട്രൂ കോപ്പി തിങ്കിൽ എഴുതി. 'ഹരികൃഷ്ണൻസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടൈക്കനാലിൽ നടക്കുന്ന സമയത്ത് മകൻ ദുൽഖർ അച്ഛന്റെ ഷൂട്ടിംഗ് കാണാൻ എത്തിയിരുന്നു. അപ്പോഴത്തെ ഒരു സംഭവമാണ് വേണു പറയുന്നത്.
'എത്ര വൈകി ഉറങ്ങിയാലും നേരത്തെ എഴുന്നേൽക്കുന്ന ശീലക്കാരനാണ് (മോഹൻ) ലാൽ. എന്നാൽ മമ്മൂട്ടിക്ക് അങ്ങനെയൊരു പതിവ് തീരെയില്ല. ഒരു ദിവസം രാവിലെ ഉണർന്നു പുറത്തിറങ്ങിയപ്പോൾ ഒറ്റക്ക് തണുപ്പും ആസ്വദിച്ച് നിൽക്കുന്ന മോഹൻലാലിനെയാണ് കണ്ടത്. ലാലും ഞാനും വെറുതേ അതുമിതും പറഞ്ഞു നിന്നു. പെട്ടെന്ന് ലാൽ ഒരു വശത്തേക്ക് നോക്കി ‘ഒയ്യോ, അതുകണ്ടോ' എന്നു പറഞ്ഞു. ഞാൻ നോക്കിയപ്പോൾ കണ്ടത്, ഈ തണുത്ത വെളുപ്പാൻ കാലത്ത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുള്ള ഒരു കാഴ്ചയാണ്. ദൂരെ പ്രഭാതത്തിന്റെ ആദ്യ വെളിച്ചത്തിൽ മരങ്ങൾക്കിടയിലെ ഇളംമഞ്ഞിലൂടെ, ഗൗരവത്തിൽ മമ്മൂട്ടി നടന്നു വരുന്നു; കുടെ കുഞ്ഞു ദുൽഖർ സൽമാനും. അകലെക്കണ്ട മലനിരകൾ ചൂണ്ടിക്കാട്ടി മമ്മൂട്ടി മകന് എന്തോ പറഞ്ഞു കൊടുക്കുന്നു. വാപ്പച്ചി പറയുന്നത് ശ്രദ്ധിച്ചുകേട്ട് ദുൽഖർ സൽമാനും നടക്കുന്നു. മോഹൻലാൽ കൈ കൊണ്ട് ഒരു സിനിമാഫ്രെയിം ഉണ്ടാക്കി അച്ഛനെയും മകനെയും അതിനുള്ളിൽ കംപോസ് ചെയ്ത് ആ കാഴ്ച ഒന്നാസ്വദിച്ചിട്ട് എന്നോട് ചോദിച്ചു - അണ്ണാച്ചി ‘ലയൺ കിങ്' സിനിമ കണ്ടായിരുന്നോ എന്ന്. ആ സിനിമ നേരത്തേ കണ്ടതാണെന്ന് ഞാനും പറഞ്ഞു.'
/indian-express-malayalam/media/media_files/uploads/2023/09/The-Lion-King.jpeg)
1994ൽ വാൾട്ട് ഡിസ്‌നി ഒരുക്കിയ ‘ദ ലയൺ കിങ്' എന്ന ആനിമേഷൻ ചിത്രം ലോക സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. 'കമിങ് ഓഫ് ഏജ് സ്റ്റോറി' (പ്രായപൂർത്തിയാവലുമായി ബന്ധപ്പെട്ട കഥകൾ) എന്ന കാറ്റഗറിയിൽപ്പെടുന്ന ഈ ചിത്രം മുഫാസ എന്ന സിംഹ രാജാവിന്റെയും മകൻ സിംബയുടേയും കഥ പറയുന്നു. പ്രജകളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മികച്ച ഒരു രാജാവാണ് മുഫാസ. അദ്ദേഹത്തിന്റെ തണലിൽ കളിച്ചു നടക്കുന്ന മകൻ സിംബ, അച്ഛന്റെ മരണത്തിനു ശേഷം, അദ്ദേഹം പറഞ്ഞു തന്ന പാഠങ്ങൾ പിന്തുടർന്ന് അദ്ദേഹത്തെപ്പോലെ തന്നെ ഒരു രാജാവാകുന്നതാണ് സിനിമയുടെ ഇതിവൃത്തം. 'ദി സർക്കിൾ ഓഫ് ലൈഫ്' എന്ന തത്വം ഏറ്റവും മനോഹരമായി പറഞ്ഞ സിനിമ കൂടിയാണ് റോജർ അല്ലേഴ്സ്, റോബ് മിൻക്കോഫ് എന്നിവർ ചേർന്നു സംവിധാനം ചെയ്ത 'ദി ലയൺ കിംഗ്.' ജോൺ ഫാവ്റോ 2019ൽ ഈ ചിത്രം റീമേക്ക് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.