/indian-express-malayalam/media/media_files/2025/10/03/kalabhavana-mani-divya-unni-2025-10-03-16-11-26.jpg)
ചിത്രം: ഫേസ്ബുക്ക്
വിനയൻ്റെ സംവിധാനത്തിൽ 1996 ൽ പുറത്തിറങ്ങിയ 'കല്യാണസൗഗന്ധികം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ദിവ്യ ഉണ്ണി. വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടാൻ ദിവ്യ ഉണ്ണിക്കായെങ്കിലും കലാഭവൻ മണിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പലപ്പോഴും താരം സൈബറിടങ്ങളിൽ വിമർശനം നേരിട്ടിരുന്നു.
കല്യാണസൗഗന്ധികം എന്ന ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്‌ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം. പലപ്പോഴും ദിവ്യയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളിലും വാർത്തകളിലുമെല്ലാം നടിയെ അവഹേളിക്കുന്നതും കുറ്റപ്പെടുത്തുന്നതുമായുള്ള കമന്റുകൾ തുടർച്ചയായി പ്രത്യക്ഷപ്പെട്ടിരുന്നു. കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ച നടിയെന്ന തരത്തിലായിരുന്നു ദിവ്യ ചിത്രീകരിക്കപ്പെട്ടത്.
ഇപ്പോഴിതാ, വർഷങ്ങൾക്കിപ്പുറം ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ടിരിക്കുകയാണ് സംവിധായകൻ വിനയൻ. കലാഭവൻ മണിയെ അപമാനിച്ച നായിക ദിവ്യ ഉണ്ണി അല്ലെന്നും, കല്യാണസൗഗന്ധികം എന്ന ചിത്രത്തെ കുറിച്ചല്ല, 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലാണ് ഒരു പ്രശസ്ത നടി അങ്ങനെ പറഞ്ഞതെന്നും വിനയൻ സോഷ്യൽ മീഡിയയിൽ തുറന്നു പറഞ്ഞു.
കല്യാണസൗഗന്ധികത്തെ കുറിച്ച് വിനയൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിനു ലഭിച്ച കമന്റിനു മറുപടിയായാണ് താരം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. "കലാഭവൻ മണിയുടെ നായിക ആകാൻ ഇല്ലന്നു പറഞ്ഞത് ദിവ്യ അല്ലേ" എന്ന ചോദ്യത്തിനായിരുന്നു വിനയന്റെ മറുപടി. ആ നടിയുടെ പേര് താനിതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും കലാഭവൻ മണി കല്യാണ സൗഗന്ധികത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോൾ ഉണ്ടായ അനുഭവം താൻ പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം വരികയുമായിരുന്നെന്ന് വിനയൻ പറഞ്ഞു.
Also Read: ഒരു വടക്കൻ പ്രണയപർവ്വം ഒടിടിയിലെത്തി,​ എവിടെ കാണാം?
വിനയന്റെ മറുപടിയുടെ പൂർണരൂപം
"അത് ഈ സിനിമ അല്ല... വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്… ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. കല്യാണസൗഗന്ധികത്തില്‍ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാന്‍ പോകുന്നതെന്നു അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റര്‍വ്യൂവില്‍ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു.
ദീലീപിന്റെ നായിക ആകാന്‍ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു. പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാന്‍ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ദിവ്യ അതു ചെയ്യുകയും ചെയ്തു.
Also Read: രണ്ട് കുട്ടികൾ വേണം; ഒരു കുഞ്ഞിനെ ദത്തെടുക്കും; ഒരു കുഞ്ഞിനെ പ്രഗ്നൻസിയിലൂടെയും: ആദില
കലാഭവന്‍ മണി കല്യാണസൗഗന്ധികത്തില്‍ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോള്‍ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേര്‍ത്ത് ചിലരെഴുതിയപ്പോള്‍ ദിവ്യയിലേക്ക് ആ ആരോപണം മുഴുവന്‍ വന്നു.
വാസന്തിയില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാന്‍ സൂചിപ്പിച്ചിട്ടൊണ്ട്. ഇപ്പഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം എല്ലാവരും അറിയുവാന്‍ വേണ്ടിയാണ് ഇത്രയും എഴുതിയത്," വിനയന്‍ കുറിച്ചു.
Also Read: ആദ്യചിത്രത്തിന് പ്രതിഫലം 2 കോടി, പിന്നാലെ കരാറായത് 16 ചിത്രങ്ങൾ: താരമായി സായ് അഭ്യങ്കർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.