/indian-express-malayalam/media/media_files/nsXZ7yABjax9fiXiqruz.jpg)
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടം കവരാൻ ഇരുവർക്കും കഴിഞ്ഞു. വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത സംയുക്ത യോഗയും മറ്റുമായി തിരക്കാണ്. ഇടയ്ക്ക് ചില പരസ്യങ്ങളിലും സംയുക്ത അഭിനയിച്ചിരുന്നു.
ബിജുമേനോന്റെയും സംയുക്തയുടെയും 20-ാം വിവാഹവാർഷികമാണിന്ന്. വിവാഹ വാർഷിക ദിനത്തിൽ ഇരുവർക്കും ആശംസകൾ നേർന്ന് നടിയും സംയുക്തയുടെ അമ്മയുടെ സഹോദരിയുമായ ഊർമിള ഉണ്ണി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. "ജീവിതം സുന്ദരം," എന്ന തലക്കെട്ടോടെയാണ് ഊർമിള ഉണ്ണി തന്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.
ഊർമിള ഉണ്ണിയുടെ കുറിപ്പ് വായിക്കാം
കുട്ടിക്കാലത്ത് നല്ല കുറുമ്പിയായിരുന്നു സംയുക്ത. എവിടെയായാലും ഉള്ള സ്ഥലത്ത് വേഗത്തിൽ വട്ടത്തിൽ ഓടുക, വീഴുക ശരീരമാകെ മുറിവേൽപ്പിക്കുക അതാണ് ഹോബി!
വീട്ടിൽ നിന്നു നടക്കാവുന്ന ദൂരമേയുള്ളു സ്ക്കൂളിലേക്ക്. വൃത്തിയായി ഒരുക്കിയാണ് അവളെ സ്കൂളിലേക്ക് വിടുക. എൻ്റെ ചൂണ്ടുവിരൽ പിടിച്ചു നടക്കുമ്പോൾ അവൾ പറയും ഹോം വർക്ക് ചെയ്യുമ്പോൾ അമ്മ എന്നെ കുറെ ചീത്ത പറഞ്ഞു താത്താ തൈ. എന്നെ അത്രക്ക് ഇഷ്ടമല്ലെങ്കിൽ ചുരുട്ടി കൂട്ടി വയറ്റിലേക്ക് ഇട്ടോളാൻ പറയൂ അമ്മയോട് ..... എനിക്കു താത്താതെയ്യെ മാത്രമെ ഇഷ്ടമുള്ളൂ. സ്കൂളിൽ നിന്നു തിരിച്ചു വരുമ്പോൾ അവളുടെ രൂപമൊന്നു കാണണം, തലമുടിയൊക്കെ ഷോക്കടിച്ച പോലെ പൊങ്ങി നിൽക്കുന്നുണ്ടാവും. മേലാസകലം ചെളി പുരണ്ടിരിക്കും. ഷൂസിൻ്റെ ലേസ് കൂട്ടികെട്ടി തോളിലിട്ടിരിക്കും !!
അവൾക്കു 14 വയസ്സായി. ഹിന്ദി പാട്ടുകൾ ടിവിയിൽ കണ്ടിരിക്കുമ്പോൾ സoയുക്ത എന്നോടു പറഞ്ഞു. "മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു കണ്ടു പിടിച്ചു തരണം. പ്രേമിക്കാനാ". ഉമചേച്ചി എന്നെ അടുക്കളയിൽ നിന്നു കണ്ണുരുട്ടി നോക്കി.
സംയുക്ത സിനിമാ താരമായി. അവൾക്കു തിരക്കായി. എൻ്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു, സംയുക്തയും ബിജു മേനോനും പ്രണയത്തിലാണെന്ന് കേൾക്കുന്നല്ലോ ഊർമ്മിളേ .... ഞാൻ പൊട്ടിച്ചിരിച്ചു! "ചുമ്മാ "!!! ഒന്നാമത്തെ കാര്യം അവൾ പ്രണയിക്കുന്നത് പോലും എന്നോട് ചോദിച്ചിട്ടായിരിക്കും. പിന്നെ മിനുമിനാ മുഖമുള്ളയാൾ വേണമല്ലോ. അല്ലാതെ രോമേശ്വരനായ ബിജുനെ അവൾക്കു ശരിയാവുമോ?
നമ്മുടെ മനസ്സിൽ കുട്ടികൾ വലുതാവുകയേയില്ല. ഞാനെന്തു മണ്ടിയാണ് അവൾ പ്രണയമൊക്കെ എന്നോട് പറയുമെന്നു കരുതി വെറുതെ കാത്തിരുന്നു.
അവരുടെ ഇരുപതാം വിവാഹ വാർഷികം വന്നെത്തി. ഞാൻ സംയുക്തയോടു ചോദിച്ചു, എങ്ങിനെ പോകുന്നു കുടുംബ ജീവിതം? അവൾ പറഞ്ഞു; ''ചിലർ നമ്മുടെ ജീവിതത്തിൽ എത്തുമ്പോൾ മുതൽ നമുക്ക് ഒരു ഉത്തരവാദിത്വം അനുഭവപ്പെടും. അതു തോന്നിയാൽ ആ ബന്ധം നിലനിൽക്കും. സ്നേഹത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകളാണ് പിന്നീടങ്ങോട്ട്. ഞാനിപ്പോൾ സoയുക്തയല്ല; സംതൃപ്തയാണ് താത്താ തൈ .... ഞാൻ കുസൃതി ചോദ്യം ചോദിച്ചു. അപ്പൊ മിനുമിനുത്ത മുഖമുള്ളയാൾ? അവൾ പൊട്ടി ചിരിച്ചു, എന്നിട്ട് മമ്മുക്കയുടെ വാക്കുകൾ കടമെടുത്തു. ഭാര്യാഭർത്തൃബന്ധം എന്നു പറയുന്നത് ഒരു രക്തബന്ധമല്ല, പക്ഷെ എല്ലാ ബന്ധങ്ങളും ജീവിതവും ഒക്കെ തുടങ്ങുന്നത് ഒരു വിവാഹബന്ധത്തിൽ നിന്നാണ്. പരസ്പരം മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയുണ്ടെങ്കിൽ പിന്നെ ജീവിതം സുന്ദരം!!
"ജന്മങ്ങൾക്കപ്പുറമെന്നോ, ഒരു ചെമ്പകം പൂക്കും സുഗന്ധം...
( ഇന്നു വിവാഹ വാർഷികം )
തൃശൂർ സ്വദേശിയായ സംയുക്ത തൃശൂർ കേരള വർമ കോളേജിൽ പഠിക്കുമ്പോഴാണ് 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നാലുവർഷം മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രതിഭ തെളിയിക്കാനും പ്രേക്ഷകരുടെ ഇഷ്ടം കവരാനും സംയുക്തയ്ക്ക് കഴിഞ്ഞു.
വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, നാടൻപെണ്ണും നാട്ടുപ്രമാണിയും, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപന്തൽ, തെങ്കാശിപ്പട്ടണം, മേഘസന്ദേശം എന്നിങ്ങനെ പതിനെട്ടോളം ചിത്രങ്ങളിലാണ് മൂന്നുവർഷത്തിനിടെ സംയുക്ത വേഷമിട്ടത്.
നടൻ ബിജു മേനോനുമായ വിവാഹത്തോടെ 2002ൽ സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു സംയുക്ത. അഭിനയത്തോട് വിട പറഞ്ഞ് കുടുംബിനിയായി കഴിയുകയാണ് സംയുക്ത ഇപ്പോൾ. ബിജു മേനോൻ- സംയുക്ത ദമ്പതികൾക്ക് ദക്ഷ് ധാർമിക് എന്നൊരു മകനുണ്ട്.
Check out More Entertainment Stories Here
- 55 വയസ്സിലും അവനെ നോക്കൂ, ഈ നല്ല ജീനുകൾ മക്കൾക്കും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞാൻ: ട്വിങ്കിൾ ഖന്ന
- മോന്റെ കല്യാണം ഉടനെയില്ല, മോള്ടെയാണ് ആദ്യം; പാര്വ്വതി
- New OTT Release: ഏറ്റവും പുതിയ ഒടിടി റിലീസുകൾ
- ഒന്നുമല്ലാതിരുന്ന ലാലിനെ ചൂണ്ടി ദേവരാജൻ മാസ്റ്റർ പറഞ്ഞു; ഇയാൾ വലിയ നടനാകും
- പ്രണയം വീട്ടിൽ അറിയില്ലായിരുന്നു; കയ്യോടെ പൊക്കിയത് മാളവിക; കാളിദാസ് ജയറാം
- ഇനിയെല്ലാം അങ്കിള് നോക്കിക്കൊള്ളാമെന്നു പറഞ്ഞു, അവസാനം വരെ എന്നെ സ്പോൺസർ ചെയ്‌തു: സുരേഷ് ഗോപിയെ കുറിച്ച് അമൃത സുരേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.