/indian-express-malayalam/media/media_files/2025/08/07/swetha-menon-sabumon-police-case-2025-08-07-13-07-10.jpg)
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പേരില്‍ നടി ശ്വേത മേനോനെതിരെയുള്ള പൊലീസ് കേസ് വലിയ രീതിയിൽ ചർച്ചയാവുകയാണ്. സാമ്പത്തിക ലാഭത്തിനുവേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്നാണ് നടി ശ്വേത മേനോന് എതിരെ തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരി പരാതി നൽകിയിരിക്കുന്നത്.ഈ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരിക്കുകയാണ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്.
Also Read: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന് പരാതി; നടി ശ്വേത മേനോനെതിരെ കേസെടുത്ത് പൊലീസ്
ശ്വേത മേനോന്‍ അമ്മ പ്രസിഡന്‍റാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് പുതിയ കേസ് ഉയർന്നു വന്നിരിക്കുന്നത് എന്നതും വലിയ രീതിയിൽ ചർച്ചകൾക്ക് വഴിത്തെളിച്ചിട്ടുണ്ട്. ശ്വേതയും നടൻ ദേവനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് നടൻ സാബുമോൻ അബ്ദുസമദ്.
സാബുമോന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം
ഇന്നു ഞാൻ നാളെ നീ... ഇന്ന് ഒരു വാർത്ത ശ്രദ്ധയിൽ പെട്ടു, ശ്വേത മേനോന്റെ പേരിൽ ഒരു എഫ് ഐ ആർ ഫയൽ ചെയ്യപ്പെട്ടിരിക്കുന്നു. അതീവ ഗുരുതരമായ വകുപ്പുകൾ ആണു ചുമത്തിയിട്ടുള്ളത്. കോടതി ഉത്തരവ് പ്രകാരമാണ് ഈ FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഒരു സ്വകാര്യ വ്യക്തി സമർപ്പിച്ച പെറ്റീഷന്റെ പിന്നാലെയാണ് ഈ ഉത്തരവ്.
കോടതിയിൽ കൊടുത്ത പെറ്റീഷൻ ഞാൻ വായിച്ചു. പിഞ്ചു കുഞ്ഞുങ്ങൾ അടക്കമുള്ള സെക്സ് വീഡിയോസ് ഉണ്ടാക്കി വിറ്റു പണം സമ്പാദിക്കുന്ന ആളാണ് ഈ നടി എന്നാണു ഈ പെറ്റിഷനിൽ പറയുന്നത്. പരാതി കൊടുത്ത ആളിന്റെ മുഴുവൻ ചരിത്രവും ഞാൻ പരിശോധിച്ചു. ഇതു ഒരു വ്യാജ ആരോപണം ആണെന്നത് പകൽ പോലെ വ്യക്തം.
എന്റെ വിഷയം ഇതൊന്നുമല്ല മലയാള സിനിമ കൂട്ടായ്മയുടെ കുറ്റകരമായ നിശ്ശബ്ദത ആണ്! ഈ കൂട്ടായ്മയിലെ ഒരു മനുഷ്യനും ഇതിനു എതിരെ ഈ നിമിഷം വരെ സംസാരിച്ചു കണ്ടില്ല. ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും സഹപ്രവർത്തക കടന്നുപോകുന്നത് എന്ന് മനസിലാക്കാൻ അൽപ്പം മാനുഷിക പരിഗണയുണ്ടായാൽ മതി. സോഷ്യൽ മീഡിയകളിൽ ഉള്ള സാധാരണ മനുഷ്യർ പോലും അവർക്കായി സംസാരിക്കുമ്പോൾ സിനിമാകൂട്ടായ്മയിലെ ആരുടേയും ഒരു വരി പോലും എങ്ങും കണ്ടില്ല.
അധികാരത്തിനും രാഷ്ട്രീയത്തിനും വ്യക്തിവിദ്വേഷത്തിനും അപ്പുറം സിനിമ പ്രവർത്തകരും സാധാരണ മനുഷ്യർ ആണ്. പരസ്പര ബഹുമാനം, സഹാനുഭൂതി, കരുണ, പരസ്പര സ്നേഹം, നന്മ ഇതൊക്കെ ഒരു തരി എങ്കിലും അവശേഷിക്കുന്നവർ ബാക്കി ഉണ്ടെങ്കിൽ, ഈ പരാതി കൊടുത്ത കൃമികീടങ്ങളെ പോലെ ഉള്ളവരുടെ ആക്രമണങ്ങളിൽ നിന്നും നാം നമ്മുടെ കൂടെയുള്ളവരെ ചേർത്തുപിടിക്കണം. കാരണം നമുക്ക് നമ്മളെ ഉള്ളൂ നിശ്ശബ്ദതയും ഒരു കുറ്റകൃത്യം തന്നെ ആണ്. ഇന്നു ഞാൻ നാളെ നീ." സാബുമോൻ കുറിച്ചു.
അതേസമയം, തനിക്കെതിരേ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ നടപടി വസ്തുതകൾ പരിശോധിക്കാതെയാണ് കോടതി നടപടികളെന്ന് ശ്വേത ഹർജിയിൽ പറയുന്നു. രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് താൻ അഭിനയിച്ചതെന്നും അതിന് പുരസ്കാരങ്ങളടക്കം ലഭിച്ചിരുന്നുവെന്നും നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത ഹർജി നൽകിയിരിക്കുന്നത്.
Also Read: Swetha Menon Case: പരാതിയ്ക്ക് പിന്നിൽ ഗൂഢലക്ഷ്യം; ഹൈക്കോടതിയിൽ ഹർജി നൽകി ശ്വേതാ മേനോൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.