/indian-express-malayalam/media/media_files/uploads/2020/02/bhoomiyile-manohara-swakaryam-review-.jpg)
Bhoomiyile Manohara Swakaryam Review and Rating: പ്രണയം എല്ലാത്തിനും അപ്പുറമാണ്. മതങ്ങൾക്കും സംഘർഷങ്ങൾക്കും അപ്പുറം അതിനൊരു നിതാന്തമായ നിലനിൽപ്പുണ്ട്. നാടക സംവിധായകൻ ശാന്തകുമാർ തിരക്കഥ എഴുതി 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിൽ പ്രണയത്തിന്റെ ഒരൊഴുക്കാണ് സംഭവിക്കുന്നത്. ജീവിതം പലപ്പോഴും ആവർത്തന വിരസമായ ഒന്നാകുമ്പോൾ, പ്രണയമാണ് പലപ്പോഴും പ്രേരകശക്തിയാകുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ സാമൂഹിക നിയമങ്ങൾക്ക് അപ്പുറം പ്രണങ്ങൾക്ക് പ്രസക്തി എത്രത്തോളം ഉണ്ടെന്നൊരു ചോദ്യവും കാര്യമായി ഉയരുന്നുണ്ട്. എങ്കിലും കാലാകാലങ്ങളിൽ പ്രണയത്തിനു മുന്നിലാണ് ഈ നിയമങ്ങൾ ഒക്കെ പരാജയം സമ്മതിച്ചിട്ടുള്ളത്. മതങ്ങൾ തോറ്റു പോയതും അവിടെയാണ്.
ഷൈജു അന്തിക്കാട് എന്ന സംവിധായകനെ അടയാളപ്പെടുത്തുന്ന 'ഭൂമിയിലെ മനോഹര സ്വകാര്യം,' മലയാള പ്രണയ ചലച്ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരു വ്യത്യസ്തത മുന്നോട്ട് വയ്ക്കുന്നുണ്ട്. മുൻകാലങ്ങളിൽ മിക്ക പ്രണയ സിനിമകളും ഹിന്ദു ഐഡൻറിറ്റി ഉയർത്തിപ്പിടിച്ചെങ്കിൽ 'ഭൂമിയിലെ മനോഹര സ്വകാര്യം' ക്രിസ്ത്യൻ-മുസ്ലിം പ്രണയത്തെയാണ് ആവിഷ്‌കരിക്കുന്നത്. സംഘർഷ ഭരിതമാകുന്ന ഈ കഥ മുൻകാല ചലച്ചിത്രങ്ങളുടെ പാത കൈവെടിയുന്നില്ല എങ്കിലും യുവ പ്രേക്ഷകരെ സ്വാധീനിക്കാൻ വേണ്ടുന്ന ചേരുവകൾ ചേര്‍ക്കാന്‍ മറന്നിട്ടില്ല അണിയറപ്രവര്‍ത്തകര്‍.
മനോഹരമായ സീനുകൾ ദൃശ്യഭംഗിയും പ്രേമത്തിന്റെ ഭംഗിയും ഒരുപോലെ അനുഭവിപ്പിക്കുന്നുണ്ട്. പ്രണയത്തിനു കാല്പനികമായ ഒരു ഭംഗി നിര്‍മ്മിക്കല്‍ എന്നത് ബോധപൂർവം തന്നെ സംവിധായകർ നടത്തുന്ന ഒരു ശ്രമമായി തോന്നുന്നു. എന്നിരുന്നാലും കേവലം 'പൈങ്കിളി'യ്ക്കപ്പുറത്തേക്ക് ആ സീനുകളെ എത്തിക്കാനുള്ള ശ്രമവുമുണ്ട്. മികച്ച എഡിറ്റിങ് അതിനു തുണയാകുന്നുണ്ട്.
തീപിടിച്ച ഒരു പ്രണയം, അതിനെ സാക്ഷാൽക്കാരിക്കാൻ എടുക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒക്കെ പുരോഗമനപരം എന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ എത്രത്തോളം പ്രയോഗികമാണ് എന്നും ചിത്രം കാണിച്ചു തരുന്നുണ്ട്. പുതിയ തലമുറ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യങ്ങളുടെ ഒരു സന്ദേശമാണ് 'ഭൂമിയിലെ മനോഹര സ്വകാര്യം' എന്നു പറയാം.
'തട്ടത്തിൻ മറയത്തും,' 'മൊയ്തീനും കാഞ്ചന മാലയും' ഒക്കെ അവശേഷിപ്പിക്കുന്ന പ്രണയത്തിന്റെ ഒരു തുടർച്ചയാണ് ഈ സിനിമയും. പക്ഷേ ആ ചിത്രങ്ങള്‍ക്കുള്ള താരസാന്നിദ്ധ്യങ്ങള്‍ ഇല്ലാതിരുന്നിട്ടും, മറ്റു പല പരിമിതികൾക്കുള്ളിലും ഒരു മികച്ച ദൃശ്യ വിരുന്നൊരുക്കാൻ ഈ സിനിമക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. മുതിർന്നവരെ എത്രത്തോളം സ്വാധീനിക്കും എന്നറിയല്ല എങ്കിലും യുവ ജനങ്ങളെ ഈ കഥ സ്വാധീനിക്കും എന്നുറപ്പാണ്.
Read Here: സിനിമ മാത്രം ചിന്തിക്കുന്ന ഞാന്‍: ദീപക് പറമ്പോല്‍
ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് പ്രയാഗ മാർട്ടിൻ ചെയ്തിരിക്കുന്നത്. പ്രയാഗയുടെ കരിയറിലെ ഒരു 'ബ്രേക്ക് ത്രൂ' ആകാൻ സാധ്യതയുള്ള കഥാപാത്രത്തെയാണ് 'ഭൂമിയിലെ മനോഹര സ്വകാര്യത്തി'ൽ അവര്‍ അവതരിപ്പിച്ചിരിക്കുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ദീപക് പറമബോലും മലയാള സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇരുവർക്കും വലിയ സാധ്യതകൾ തുറന്നിടുന്ന ഒരു ചിത്രമായി 'ഭൂമിയിലെ മനോഹര സ്വകാര്യത്തെ' കാണാം.
ബാല്യകാല സുഹൃത്തുക്കളായ ഇരുവർക്കും ഇടയിൽ സംഭവിക്കുന്ന ഇഷ്ടം പതുക്കെ പ്രണയമായി വളരുന്നതാണ് സിനിമയുടെ ഇതിവൃത്തം. അതിന്റെ അനന്തര ഫലമായി വരുന്ന സംഘര്‍ഷങ്ങളാണ് സിനിമ പറയുന്നത്. 'നിറ'ത്തിലെ കുഞ്ചാക്കോ ബോബന്റെയും ശാലിനയുടെയും പ്രണയത്തെ എവിടെയോ ചിത്രം ഓർമ്മപ്പെടുത്തുന്നുവെങ്കിലും അത് മറ്റൊരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നുത് എന്ന് ഉറപ്പു വരുത്തുന്നുമുണ്ട്.
ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിലുണ്ട്.
അവരും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. ചിത്രത്തിൽ മനോഹരമായ നാലോളം പാട്ടുകളുണ്ട്, സച്ചിൻ ബാലുവിന്റെ സംഗീതസംവിധാന മികവിലുള്ള ഈ പാട്ടുകൾ ഇതിനോടകം തന്നെ ഹിറ്റുകളായി മാറിയിട്ടുണ്ട്.
ബിഗ് ബജറ്റ് ചലച്ചിത്രങ്ങൾ അരങ്ങു തകർക്കുമ്പോഴും പ്രതിഭയുള്ള നവാഗത സംവിധായകർക്ക് പ്രതീക്ഷയുണ്ട് എന്ന് ഒന്ന് കൂടി ഉറപ്പിക്കുന്ന ഉണ്ടാക്കുന്ന ചലച്ചിത്രമാണ് 'ഭൂമിയിലെ മനോഹര സ്വകാര്യം.'
ഇന്ന് റിലീസ് ചെയ്ത ചിത്രങ്ങള്‍ - 'ഫോറന്‍സിക്,' 'വെയില്‍മരങ്ങള്‍' എന്നിവയുടെ റിവ്യൂ വായിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.