scorecardresearch

നാലഞ്ചു ചെറുപ്പക്കാര്‍ പൊൻമാനായ കഥ

'നാലഞ്ചു ചെറുപ്പക്കാര്‍' എന്ന നോവൽ മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച സമയത്ത്, ആ നോവൽ വന്ന വഴിയെ കുറിച്ച് ഇന്ദുഗോപൻ ഇന്ത്യൻ എക്സ്‌പ്രസ്സിനു നൽകിയ പ്രത്യേക അഭിമുഖത്തിന്റെ സംക്ഷിപ്തരൂപം

'നാലഞ്ചു ചെറുപ്പക്കാര്‍' എന്ന നോവൽ മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച സമയത്ത്, ആ നോവൽ വന്ന വഴിയെ കുറിച്ച് ഇന്ദുഗോപൻ ഇന്ത്യൻ എക്സ്‌പ്രസ്സിനു നൽകിയ പ്രത്യേക അഭിമുഖത്തിന്റെ സംക്ഷിപ്തരൂപം

author-image
G R Indugopan
New Update
Behind the story of Ponman Movie

എറണാകുളത്ത് സുഹൃത്ത് രാജേഷ് വാടകക്കെടുത്ത ഫ്ലാറ്റ്. കലാസംവിധായകൻ ജ്യോതിഷ് ശങ്കർ കാണാൻ വന്നു. ജ്യോതിഷ് മൂന്നാലു കൊല്ലം കൊല്ലത്തെ ഒരു ലോഡ്ജിൽ താമസിച്ചിരുന്നു. അവിടെ ഒരുപാട് തമാശയുണ്ടായിരുന്നു; അനുഭവങ്ങളും. അക്കാലത്തെ വച്ച്, ഒരു നോവൽ വികസിപ്പിക്കാൻ സാധ്യതയുണ്ടോ?

Advertisment

എനിക്ക് അപകടം മണത്തു. കാടും പടലും പിടിച്ച് കിടക്കുന്ന പുരയിടമാണ്. അവിടെ കിണർ കുഴിച്ച് വെള്ളമെടുക്കണം. കാടിനടിയിൽ പാറക്കെട്ടാണെങ്കിൽ കുടുങ്ങി.

ജ്യോതിഷ് വിശദീകരിച്ചു: ഇത് ഒരു കൊല്ലത്തുകാരൻ എഴുതണം. അതിൽ ഞാനൊന്ന് അനങ്ങി.

എന്റെ മണ്ണാണ് കൊല്ലം. കഥയിലെ ഭാഷയും സ്വരൂപവുമൊക്കെ എനിക്ക് വ്യക്തമാകുമെന്നും കുറച്ചൊക്കെ സാക്ഷാത്കരിക്കാനാകുമെന്നും ജ്യോതിഷ് കരുതിയതിൽ അദ്ഭുതമില്ല. പക്ഷേ ഏറ്റെടുത്ത കുറേ കാര്യങ്ങൾ കിടക്കുന്നു. ജ്യോതിഷിനും അവ അറിയാം.

Advertisment

രണ്ടാമത്തെ പ്രലോഭനം വന്നു. ജ്യോതിഷ് പറഞ്ഞു: അന്ന് ലോഡ്ജിൽ എന്റെ കൂടെയുണ്ടായിരുന്നതിൽ മിക്കവരും നേരിട്ടോ അല്ലാതെയോ നിങ്ങളുടെ സുഹൃത്തുക്കളാണ്. അഥവാ സുഹൃത്തിന്റെ സുഹൃത്തുക്കളാണ്. പറഞ്ഞു വന്നപ്പോൾ നേരാണ്. ബാസ്റ്റിൻ, രാജേഷ് ശർമ, സജീവ്, കടപ്പാൽ നന്ദകുമാർ, ഗണേഷ് ഓലിക്കര, മോത്തി, ആർട്ട് കഫേ ഷെൻേല...

ഇപ്പോൾ കൊല്ലം എന്ന നഗരം ഒരു വികാരമായി, എനിക്കും ജ്യോതിഷിനുമിടയിൽ കിടന്നു പിടയ്ക്കുകയാണ്. ഈ നഗരം എനിക്ക് അത്രയ്ക്ക് നഷ്ടബോധമാണ്. അതാണിപ്പോൾ ആളിക്കത്തുന്നത്.

കൊല്ലം ഞാൻ അനുഭവിച്ചു തീരാത്ത വികാരമാണ്. തിരുവനന്തപുരത്താണ് കുറച്ചു നാളായി സ്ഥിരതാമസം. നാട്ടിലേയ്ക്ക് പലപ്പോഴും ഓടിയെത്താൻ മനസ് വിങ്ങും. പക്ഷേ സാധാരണ ഒരു പകൽ തങ്ങി അമ്മയെയും പെങ്ങളെയും കണ്ടു മടങ്ങുകയാണ് പതിവ്. ജോലിയിൽ നിന്നിറങ്ങിയിട്ടും അതാണ് അവസ്ഥ.

പഠിപ്പു തീർന്ന്, പത്തു ദിവസം തികച്ച് ഒരു പണിയുമായില്ലാതെ അലഞ്ഞു തിരിയാൻ ഞാൻ ആശിച്ച നഗരമാണ് എന്റേത്. അങ്ങനെ ഈ നഗരം ആസ്വദിക്കാൻ പിന്നീട് ഇതു വരെ വിധിയുണ്ടായിട്ടില്ല. 21 വയസ്സിൽ പഠനം തീരും മുൻപേ ഞാൻ പത്രപ്രവർത്തനം തൊഴിലാക്കി എടുത്തു. ഒരാണ്ട് കൊല്ലത്തുണ്ടായിരുന്നു. തൊഴിലും പഠനവും ഒരുമിച്ച്. ആസ്വദിക്കാൻ പറ്റുന്ന ഘട്ടമായിരുന്നില്ല.

Rajesh Sharma Indugopan നാലഞ്ചു ചെറുപ്പക്കാരുടെ പഴയ ചിത്രം

22 വയസ്സു മുതൽ മുഴുവൻസമയ പത്രപ്രവർത്തനം. കോട്ടയം, കോഴിക്കോട്, മലപ്പുറം, കൊച്ചി... ഒടുവിൽ തിരുവനന്തപുരത്ത് താവളം. ആ ദൗർബല്യത്തിന്റെ തിരിയിലാണ് ജ്യോതിഷ് വന്നു കൊളുത്തിയത്. ആ നഷ്ടബോധമാണ് ജ്യോതിഷ് വിളിച്ചപ്പോഴൊക്കെ കൊല്ലത്തേയ്ക്ക് ചെല്ലാനും, പഴയ ലോഡ്ജ് നിവാസികളിൽ ചിലർക്കൊപ്പം സഞ്ചരിക്കാനും അവരുടെ കഥ കേൾക്കാനും എന്നെ പ്രേരിപ്പിച്ചത്.

കൊല്ലത്തേയ്ക്കു മാത്രമല്ല, നടൻ രാജേഷ് ശർമ കൊച്ചിയിലായതിനാൽ അങ്ങോട്ടേയ്ക്കുമൊക്കെ കഥനം നീണ്ടു. മറൈൻ ഡ്രൈവിൽ കഥ കേൾക്കുന്നതിനിടയിൽ രാജേഷിനെ തിരിച്ചറിഞ്ഞ് ആളു കൂടി. ഞാനെന്റെ ലാപ്ടോപ്പിൽ, കാറിലും ലോഡ്ജിലും പാർക്കിന്റെ വശത്തുമൊക്കെയിരുന്ന് ടൈപ്പ് ചെയ്തു കൊണ്ടേയിരുന്നു. അത് അച്ചടിച്ചാൽ ഇപ്പോഴുള്ള ഈ നോവലിനേക്കാൾ വരും. വളരെ രസകരമായിരുന്നു; അതു വച്ച് ഒരു കഥയാക്കാൻ പറ്റുമായിരുന്നില്ല എന്നത് ഒഴിച്ചാൽ. ഞാനത് പറഞ്ഞില്ല.

ജ്യോതിഷിന്റെ കൃത്യമായി ‘ചേട്ടാ’ എന്നൊക്കെ ഓർമപ്പെടുത്തലുകൾ വാട്സാപ്പിൽ വന്നു. ഇടയ്ക്ക് എഴുതിയതെല്ലാം പാറ്റിപ്പെറുക്കി നോക്കി. ജ്യോതിഷ് ഉദ്ദേശിച്ച മട്ടിലുള്ള ഒരു ജീവിതം അതിൽ നിന്ന് കടഞ്ഞെടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. സ്വാഭാവികമായും മെല്ലെ ജ്യോതിഷിന്റെ വിളിയും അലിഞ്ഞു പോകുമെന്നു കരുതി. അങ്ങനെയായിരുന്നില്ല. ഇടയ്ക്ക് വിളിച്ചപ്പോ ഞാൻ കുറ്റസമ്മതം നടത്തി.  ജ്യോതിഷ് ഉദ്ദേശിക്കുന്ന മട്ടിലുള്ള ഒരു കഥയെന്ന നിലയിൽ ഇത് കൂട്ടിയോജിക്കാൻ പറ്റുന്നില്ല. ഉരുട്ടിയെടുക്കുമ്പോൾ കഥാഗതിയുടെ ആഘാതം താങ്ങാൻ പറ്റാതെ മൺപാത്രങ്ങളെന്ന വിധം കഥയും കഥാപാത്രവുമെല്ലാം ഉടഞ്ഞു പോകുന്നു.

ജ്യോതിഷിന്റെ മറുപടി എന്നെ ഞെട്ടിച്ചു: ചേട്ടാ, ഇത്തരമൊരു കൺഫ്യൂഷൻ, ഒരു റൈറ്ററിൽ ഉണ്ടാക്കി കൊടുക്കുക എന്നതു മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ. ഇതല്ല കഥയെന്ന് എനിക്കറിയാമായിരുന്നു. നമിച്ചു. ജ്യോതിഷ് കലാകാരൻ തന്നെ.

ജ്യോതിഷിന് അങ്കലാപ്പിലില്ല എന്നതറിഞ്ഞപ്പോ, ഞാൻ റിലാക്സ്ഡായി. സമയബന്ധിതമല്ല. സ്വയം ഉരുത്തിരിയുന്നെങ്കിൽ മാത്രം മതിയെന്നു കൂടി ജ്യോതിഷ് പറഞ്ഞു. എങ്കിലും ഇടയ്ക്കു തന്മയത്തോടെ വിളിച്ചു. ധൃതിക്കൂട്ടാതെ വിശ്വാസപൂർവം എനിക്കൊപ്പം ഉണ്ടെന്ന ധാരണ തന്നു. വിട്ടുപോകാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന സൂചന കൂടിയായിരുന്നു അത്. അങ്ങനെ ജ്യോതിഷ് കഠിനമായി വിശ്വസിച്ചു നിന്നില്ലായിരുന്നുവെങ്കിൽ, ഈ പുസ്തകം സംഭവിക്കുമായിരുന്നില്ല.

G R Indugopan ഫൊട്ടോ കടപ്പാട്: ലാജോ ജോസ്

വളരെ രസമുള്ള പുതുമയുള്ള കഥാസന്ദർഭങ്ങൾ, പക്ഷേ അവയെ എന്തു കൊണ്ട് കോർത്തെടുക്കാൻ പറ്റുന്നില്ലെന്നാണ് ഞാൻ ആലോചിച്ചത്. ടൈപ്പ് ചെയ്ത മാറ്ററുകളിലൂടെ വെറുതെ ഓടിച്ചു നോക്കി. വള്ളിപുള്ളിവിസർഗം വിടാതെ, സംഭാഷണങ്ങൾ ടൈപ്പ് ചെയ്തെടുക്കുന്നതിലെ ഗുണം മനസ്സിലായത് അന്നാണ്. അപ്രസക്തമായി ടൈപ്പ് ചെയിതിട്ട രണ്ടു മൂന്നു വാചകങ്ങൾ കയറി ഉടക്കി- ലോഡ്ജിലെ ചെറുപ്പക്കാർ, ഒരു സുഹൃത്തിനെ സഹായിക്കാൻ പോകുന്ന സംഭവം. സുഹൃത്തിന്റെ പെങ്ങളുടെ കല്യാണം. മുൻകൂർ സ്വർണം ഏർപ്പാടാക്കിയെങ്കിലും കിട്ടിയ സ്വർണമെല്ലാമിട്ട് പെണ്ണ് സ്ഥലംവിടുന്നു. ഇത്രയുമേയുള്ളൂ. തലേന്നു തന്നെ വന്ന ജ്വല്ലറി സ്റ്റാഫ്‌ വലിയ ആഘോഷക്കാരനായിരുന്നുവെന്ന സൂചനയും ലഭിച്ചു. അവിടെ കഥയുടെ മണം തങ്ങിക്കിടക്കുന്നു.

ആ വന്ന ചെറുപ്പക്കാരൻ ആരായിരുന്നു? ലോഡ്ജിലെ ചെറുപ്പക്കാർക്ക് അപ്രസക്തനായിരുന്ന ആ ചെറുപ്പക്കാരന് പിന്നെ എന്തു സംഭവിച്ചു? അവിടെ മനസ്സു കിടന്നു പുളഞ്ഞപ്പോൾ അജേഷ് എന്ന ചെറുപ്പക്കാരൻ കഥാപാത്രമായി. കഥാസന്ദർഭങ്ങൾക്കൊപ്പം കഥാപാത്രങ്ങൾ വളരുമെങ്കിലും ആദ്യം തന്നെ അവർ സമഗ്രമായി ഉരുത്തിരിയണമെന്നില്ല. ഇവിടെ പക്ഷേ അങ്ങനെയായിരുന്നില്ല. കഥാപാത്രങ്ങളും കഥയും ഒരുമിച്ച് ഉരുണ്ടു.

കഥ, സൂര്യനെയെന്ന പോലെ സംഭവങ്ങളെ വലം വയ്ക്കുകയും, കഥാപാത്രങ്ങൾ ഭൂമിയെന്ന പോലെ, പ്രദക്ഷിണത്തിനിടെ സ്വയം കറങ്ങുകയും ചെയ്യുന്ന രസം. രൂപഭാവം, സ്വഭാവം, പിടിവാശി, അമിതആത്മവിശ്വാസം, അക്ഷമ... ആദ്യമേ തെളിഞ്ഞ് പി പി അജേഷ് തുടക്കം മുതൽ ഞെളിപിരി കൊണ്ടു. അവന്റെ ഇൻഷ്യലായ ‘പി’ ‘പിടിവാശി’ തന്നെയാണ്. ഒരു പി അല്ല. രണ്ടു പി ഉണ്ട്. ഇരട്ടപ്പിടിവാശി. പക്ഷേ അത് ജീവിക്കാൻ വേണ്ടി, നിലനിൽപ്പിനു വേണ്ടിയുള്ള പിടിവാശിയാണ്. സ്വർണവുമായി പോയ പെണ്ണിനെ സംബന്ധിച്ചും അത് അങ്ങനെ തന്നെയാണ്.

സ്റ്റെഫി ഗ്രാഫ്. അതായിരുന്നു അവളുടെ പേര്. പഴയ ടെന്നിസ് കളിക്കാരിയുടെ അപ്രതീക്ഷിതവേഗമുളള സെർവുകൾ പോലെ, ചടുലമായ തീരുമാനങ്ങൾ... എളുപ്പം താങ്ങാനായില്ല കോർട്ടിനപ്പുറം നിന്ന് പി പി അജേഷിന്. പക്ഷേ പിടിച്ചു നിൽക്കാൻ ശ്രമിച്ചു. താങ്ങിത്താങ്ങി നിന്ന്, എതിരാളിയുടെ പിഴവു കാത്തു നിന്നാൽ പണി കൊടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ. സ്റ്റെഫിയുടെ ഏറ്റവും വലിയ എതിരാളി മാർടിന നവരാതിലോവയുടെ കളിശൈലിയുമായി അജേഷിനെ അപ്പുറത്തു നിർത്തി സ്വരുക്കൂട്ടിയെടുത്തതാണിത്.

ഓരോ പുസ്തകത്തിനു പിന്നിലും എഴുത്തുകാരന് ഓരോ തരം വിസ്മയം, ജീവിതം എന്നിവ ഉണ്ട്. ഉണ്ടാകണം . എഴുത്ത് പ്രകൃതിയിൽ മറ്റു ജന്തുക്കളിൽ കേട്ടുകേൾവില്ലാത്ത വിരുദ്ധമായ ഏർപ്പാടല്ലേ? അപ്പോൾ, ഒരു ഉണർവിന്, അയാളും ചില ഉൾപ്പുളകങ്ങൾ ആഗ്രഹിക്കുന്നു. മനുഷ്യനല്ലേ? അല്ലാതെ ഈ പ്രക്രിയയുടെ വിരസത മാറില്ല. പുസ്തകമെഴുതാൻ അല്ലാതെ തന്നെ സ്വന്തം നിലയ്ക്ക് ഞാൻ ഈ പ്രദേശങ്ങളിലേയ്ക്ക് പലവട്ടം സഞ്ചരിച്ചു.

Read More

Basil Joseph Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: