/indian-express-malayalam/media/media_files/yKFU3EeENv0NMnyDBhVo.jpg)
നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ സിനിമയിലെ ഒരു വിഭാഗം സ്ത്രീകളുടെ നേതൃത്വത്തിൽ രൂപം കൊണ്ട വനിത കൂട്ടായ്മയാണ് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി). അതിജീവിതയ്ക്ക് ഒപ്പം ഉറച്ചു നിൽക്കുകയും ഡബ്ല്യുസിസി രൂപീകരണ ഘട്ടത്തിൽ സജീവമായി നിൽക്കുകയും ചെയ്ത നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. എന്നാൽ പിന്നീട് മഞ്ജു ഡബ്ല്യുസിസിയിൽ നിന്ന് അകന്നുവെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. മഞ്ജു സംഘടന വിട്ടുവെന്ന രീതിയിലും ചർച്ചകൾ വ്യാപകമായി.
2024 ഓഗസ്റ്റ് 19ന്, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മഞ്ജു വാര്യരും സംഘടനയും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുകയാണ്.
"ഹേമ കമ്മിറ്റിക്ക് മുൻപാകെ ഡബ്ല്യുസിസി സ്ഥാപക അംഗങ്ങളിലൊരാള്‍ മലയാള സിനിമയില്‍ ഒരു പ്രശ്‌നങ്ങളുമില്ല' എന്ന തരത്തില്‍ മൊഴി നല്‍കിയെന്ന വാർത്തകളെ മഞ്ജു വാര്യരുമായി കണക്റ്റ് ചെയ്താണ് പലരും വായിച്ചത്. എന്നാൽ ഇത്തരം വാർത്തകൾ തള്ളിക്കൊണ്ട് ഡബ്ല്യുസിസി രംഗത്തെത്തി. നടിക്കെതിരായ സൈബർ ആക്രമണങ്ങളേയും വിമർശനങ്ങളേയും അപലപിക്കുന്നുവെന്നും അതിജീവിതക്കൊപ്പം എന്നും ഉറച്ചുനിന്നയാളാണ് മഞ്ജുവെന്നും താരത്തിന്റെ പേര് എടുത്തുപറയാതെ ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു.
മഞ്ജുവും ഡബ്ല്യുസിസിയുമായുള്ള ബന്ധത്തെ കുറിച്ച് നടിയും ഡബ്ല്യുസിസി അംഗവുമായ സജിയ മഠത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "മഞ്ജു ഒരിക്കലും ഡബ്ല്യുസിസിയെ തള്ളി പറഞ്ഞിട്ടില്ല, തിരിച്ച് ഡബ്ല്യുസിസിയും തള്ളി പറഞ്ഞിട്ടില്ല. ഒന്നിച്ച് കൈപ്പിടിക്കേണ്ടിടത്തെല്ലാം ഞങ്ങൾ ഒന്നിച്ച് കൈപ്പിടിച്ച് നിന്നിട്ടുണ്ട്," എന്നാണ് സജിത മഠത്തിൽ പറഞ്ഞത്.
"കൂടെ കുറേ മനുഷ്യരുണ്ട്. ചിലർക്ക് എപ്പോഴും ആക്റ്റീവായി നിൽക്കാൻ പറ്റികൊള്ളണമെന്നില്ല. എന്റെ വ്യക്തിപരമായ ജീവിതത്തിൽ നടക്കുന്ന ചില പ്രശ്നങ്ങൾ കൊണ്ടോ, കരിയറിൽ ഉണ്ടായ പ്രശ്നം കൊണ്ടോ എനിക്കത്ര ആക്റ്റീവായി നിൽക്കാൻ പറ്റണമെന്നില്ല. അതിനർത്ഥം ഞാനവിടെ ഇല്ല എന്നല്ല, വല്ലപ്പോഴെങ്കിലും കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടാവും. ചിലപ്പോൾ അതിനു പകരമായി മറ്റാരെങ്കിലും കൂടുതൽ ആക്റ്റീവായി നിൽക്കുന്നുണ്ടാവും."
"മഞ്ജു അവിടെയുണ്ട്. പക്ഷേ മഞ്ജുവിന് തിരക്കിന്റെ ഇടയിൽ ആക്റ്റീവായി നിൽക്കാൻ പറ്റികൊള്ളണമെന്നില്ല. അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളി പറഞ്ഞിട്ടില്ല, തിരിച്ച് ഡബ്ല്യുസിസിയും തള്ളി പറഞ്ഞിട്ടില്ല. ഒന്നിച്ച് കൈപ്പിടിക്കേണ്ടിടത്തെല്ലാം ഞങ്ങൾ ഒന്നിച്ച് കൈപ്പിടിച്ച് നിന്നിട്ടുണ്ട്. ഒന്നിച്ച് നിന്നിട്ടുണ്ട്. അങ്ങനെയാണ് അത് വേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്," മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സജിത മഠത്തിൽ പറഞ്ഞു.
പലവിധ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഡബ്ല്യുസിസി എന്ന ഓർഗനൈസേഷൻ തന്ന ലേണിംഗും സന്തോഷവും മറ്റൊരിടത്തു നിന്നും കിട്ടിയിട്ടില്ലെന്നും അഭിമുഖത്തിൽ സജിത മഠത്തിൽ പറഞ്ഞു.
"ഡബ്ല്യുസിസി എന്ന ഓർഗനൈസേഷൻ തന്ന ലേണിംഗും സന്തോഷവും മറ്റൊരിടത്തു നിന്നും കിട്ടിയിട്ടില്ല. ഈ സിസ്റ്റത്തിനെന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കി മുന്നോട്ടു വന്നവരാണ് അതിലുള്ള ഏറെയും. ഒന്നിച്ച് സംസാരിച്ചും അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്തുമൊക്കെ മുന്നോട്ടുവന്നവരാണ് എല്ലാവരും. ഒരു ഈഗോയുമില്ലാതെ സംസാരിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു സംഘമാണത്. അതാണ് ഡബ്ല്യുസിസിയ്ക്ക് ഇന്നെന്തെങ്കിലും ചെയ്യാൻ പറ്റിയതിനു കാരണം," സജിത മഠത്തിൽ കൂട്ടിച്ചേർത്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.