/indian-express-malayalam/media/media_files/bd6GobVLKZhyOF3GLajc.jpg)
ജവാന് മുൻപ് ചെന്നൈ എക്സ്‌പ്രസ്സിലും പ്രിയാമണി ഷാരൂഖിനൊപ്പം അഭിനയിച്ചിരുന്നു
ഷാരൂഖ് ഖാന്റെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റാണ് ജവാൻ. ഷാരൂഖിനൊപ്പം ജവാനിൽ പ്രവർത്തിച്ചതിനെ കുറിച്ച് നടി പ്രിയാമണി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയെ വളരെ പ്രൊഫഷണൽ ആയി സമീപിക്കുന്ന നടൻ എന്നതിനൊപ്പം തന്നെ സഹതാരങ്ങളോടെല്ലാം ഏറെ കരുതലുള്ള മനുഷ്യസ്നേഹി കൂടിയാണ് ഷാരൂഖ് എന്നാണ് പ്രിയാമണി പറയുന്നത്. ജവാൻ ഷൂട്ടിംഗിനിടെയായിരുന്നു സംവിധായകൻ ആറ്റ്ലിയുടെ ജന്മദിനം. ഒരു വമ്പൻ പാർട്ടി തന്നെ ആറ്റ്ലി ഒരുക്കിയിരിക്കുന്നു. പാർട്ടിയിൽ ജവാനിലെ താരങ്ങളും പങ്കെടുത്തു. പാർട്ടിയ്ക്ക് എത്തിയ ജവാനിലെ പെൺകൂട്ടത്തിന്റെയെല്ലാം സുരക്ഷ ഷാരൂഖ് സ്വയം ഏറ്റെടുത്ത കാര്യവും പ്രിയാമണി ഓർത്തെടുത്തു.
ജവാൻ താരങ്ങൾക്കൊപ്പം വിജയും ജന്മദിനാഘോഷ പാർട്ടിയിൽ പങ്കെടുത്തിരുന്നു. പുലർച്ചെ 2-3 മണിയോടെ താനും ജവാനിലെ മറ്റു പെൺകുട്ടികളും പാർട്ടിയിൽ നിന്നും മടങ്ങിയെന്നും തങ്ങളെ സുരക്ഷിതമായി ഹോട്ടലിൽ എത്തിക്കാൻ ഷാരൂഖ് ബോഡി ഗാർഡ്സിനെ കൂടെ അയച്ചിരുന്നുവെന്നും പ്രിയാമണി പറഞ്ഞു.
"ഷാരൂഖ് ഞങ്ങളെ നന്നായി കെയർ ചെയ്തു. അദ്ദേഹം ഞങ്ങൾക്കൊപ്പം കാറിനടുത്തുവരെ വന്നു, ഓരോരുത്തരെയും യാത്രയാക്കി. ഹോട്ടലിലേക്കുള്ള വഴിയത്രയും ഞങ്ങളെ പിന്തുടരുന്ന രണ്ട് അംഗരക്ഷകർ ഉണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി. അതിന്റെ ആവശ്യമില്ലെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും അദ്ദേഹം അവരെ ഒപ്പം വിടുകയായിരുന്നു," പ്രിയാമണി പറഞ്ഞു.
ഹോട്ടലിൽ എത്തിയപ്പോൾ ബോഡിഗാർഡ്സിനോട് നന്ദി പറഞ്ഞെങ്കിലും ഞങ്ങൾ എല്ലാവരും ലിഫ്റ്റിൽ കയറിയതിനു മാത്രമേ അവർ പോകൂ എന്നു പറഞ്ഞതായും പ്രിയാമണി ഓർത്തെടുത്തു. “നിങ്ങൾ ഹോട്ടലിൽ സുരക്ഷിതരാകുന്നത് വരെ ഞങ്ങൾ അവിടെ ഉണ്ടായിരിക്കണമെന്ന് സാർ പ്രത്യേകം പറഞ്ഞിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഞങ്ങൾ ലിഫ്റ്റിൽ പ്രവേശിച്ചതിനു ശേഷമാണ് അവർ ബൈ പറഞ്ഞ് പോയത്," പ്രിയാമണി കൂട്ടിച്ചേർത്തു.
ഷാരൂഖ് ഖാനുമായി പ്രിയാമണി ആദ്യമായി ഒന്നിച്ച ചിത്രമല്ല ജവാൻ. മുൻപ് രോഹിത് ഷെട്ടിയുടെ ചെന്നൈ എക്‌സ്‌പ്രസിലെ “വൺ ടു ത്രീ ഫോർ” എന്ന ഗാനത്തിൽ പ്രിയ ഷാരൂഖിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ജവാന് വേണ്ടി "സിന്ദാ ബന്ദ" ഷൂട്ട് ചെയ്യുമ്പോൾ, ഷാരൂഖ് പ്രിയാമണിയെ തന്റെ 'നൃത്ത ടീച്ചർ' എന്ന് പരാമർശിക്കുകയും തന്റെ പിന്നിൽ നിൽക്കാതെ തന്റെ അടുത്ത് നിൽക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തു. "ഷാരൂഖ് ഷോബി മാസ്റ്ററോടും ആറ്റ്‌ലി സാറിനോടും പറഞ്ഞു, 'എനിക്ക് ഈ പെൺകുട്ടി എന്റെ അടുത്ത് നിൽക്കണം. കോറിയോഗ്രാഫി എന്താണെന്ന് ഞാൻ ശ്രദ്ധിക്കുന്നില്ല. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. ചെന്നൈ എക്‌സ്പ്രസിൽ തന്നെ ഇവരെന്റെ നൃത്താധ്യാപികയാണ്. തെറ്റായി പോയാലും ഞാൻ കാര്യമാക്കുന്നില്ല. ഞാൻ ഇവരെ മാത്രം നോക്കാൻ പോകുന്നു, ഞങ്ങൾ അങ്ങനെ ചെയ്യാൻ പോകുന്നു,'" ജവാനിലെ ഗാനരംഗത്തെകുറിച്ച് പ്രിയാമണി കണക്ട് എഫ്എം കാനഡയോട് പറഞ്ഞതിങ്ങനെ.
Read More Entertainmet Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.