/indian-express-malayalam/media/media_files/NvfOdonPnrcnzrLOBqMM.jpeg)
ബോളിവുഡിന്‍റെ 'ഫസ്റ്റ് ഫാമിലി' എന്നറിയപ്പെടുന്ന കപൂര്‍ കുടുംബം. പൃഥ്വിരാജ് കപൂര്‍ മുതല്‍ രണ്‍ബീര്‍ വരെ നീളുന്ന സിനിമാ പൈതൃകമാണ് അവരുടേത്. ആ വലിയ കുടുംബം വര്‍ഷത്തില്‍ ഒരു തവണ ഒത്തു ചേരും. ക്രിസ്മസ് വേളയിലാണ് അത് നടക്കുന്നത്. കപൂര്‍ ക്രിസ്മസ് ലഞ്ച് എന്നത് ബോളിവുഡിന്‍റെ കലണ്ടറില്‍ പ്രധാനപ്പെട്ട ഒന്നാണ്.
എന്നാല്‍ ഹിന്ദുക്കളായ ഇവര്‍ ക്രിസ്മസ് ആഘോഷിക്കുന്നത് എന്തിനാണ് എന്ന് പലര്‍ക്കും സംശയം തോന്നാം. അതിനൊരു കാരണമുണ്ട്. ജെന്നിഫര്‍ കെന്‍ഡാല്‍ എന്ന വിദേശ വനിതയാണ് കപൂര്‍ കുടുംബത്തിലെ ഈ ആചാരത്തിന് പിന്നില്‍.
പൃഥ്വിരാജ് കപൂറിന്‍റെ മകനും നടനുമായ ശശി കപൂര്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയാണ് ജെന്നിഫര്‍ കെന്‍ഡാല്‍. പതിനെട്ടു വയസ്സില്‍ ജെന്നിഫറുമായി പ്രണയത്തിലായ ശശി, അവരെ അപ്പോള്‍ തന്നെ വിവാഹം കഴിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ കുറച്ചു കാലം കൂടി കാക്കണം എന്ന് അച്ഛന്‍ പൃഥ്വിരാജ് കപൂര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷം കൂടി കഴിഞ്ഞാണ് ഇവര്‍ വിവാഹിതരായത്. മരണം വരെ ഒന്നിച്ചു ജീവിച്ച ഇവര്‍ക്ക് മൂന്നു മക്കളാണ് - കുനാല്‍ കപൂര്‍, കരണ്‍ കപൂര്‍, സഞ്ജന കപൂര്‍.
ദമ്പതികൾ 1958 ജൂലൈയിൽ വിവാഹിതരായി. പൃഥ്വി തിയേറ്ററിന്‍റെ പുനരുജ്ജീവനത്തിൽ കെൻഡലും ഭർത്താവും പ്രധാന പങ്കു വഹിച്ചു. ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, പ്രത്യേകിച്ച് മർച്ചന്റ് ഐവറി പ്രൊഡക്ഷൻസ് നിർമ്മിച്ചവ. അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത '36 ചൌരംഗി ലേന്‍' എന്ന ചിത്രത്തിന് ജെന്നിഫര്‍ കെന്‍ഡാലിന് ബാഫ്ട നോമിനേഷന്‍ ലഭിച്ചു.
ഇന്ത്യന്‍ സിനിമയുടെ ഗതി മാറ്റിയൊഴുക്കിയ പൃഥ്വിരാജ് കപൂർ
ഇതിഹാസ നടൻ പൃഥ്വിരാജ് കപൂറിൽ നിന്നാണ് കപൂര്‍ കുടുംബത്തിന്‍റെ സിനിമാ പാരമ്പര്യം ആരംഭിക്കുന്നത്. ഇപ്പോഴത്തെ തലമുറയിലെ അഭിനേതാക്കളായ രൺബീർ കപൂർ, (Ranbir Kapoor) കരീന കപൂർ ഖാൻ (Kareena Kapoor), കരിഷ്മ കപൂർ എന്നിവരെയാവും ഒരുപക്ഷേ പുതിയ തലമുറ അറിയുക. പൃഥ്വിരാജ് കപൂർ, രാജ് കപൂർ, ഷമ്മി കപൂർ, ശശി കപൂർ എന്നിവര്‍ക്ക് ഇന്ത്യന്‍ സിനിമയിലുള്ള സ്ഥാനം ചെറുതല്ല. 1906 നവംബർ 3 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ സമുന്ദ്രിയിൽ ജനിച്ച പൃഥ്വിരാജ് കപൂറും മക്കളും ചേര്‍ന്ന് ഇന്ത്യന്‍ സിനിമയുടെ ഗതി മാറ്റിയൊഴുക്കി.
നിശബ്ദ സിനിമകളുടെ കാലഘട്ടത്തിൽ തന്‍റെ കരിയർ ആരംഭിച്ച പൃഥ്വിരാജ് കപൂർ പിന്നീട് വിജയകരമായി ടാക്കീസിലേക്ക് മാറുകയും സിക്കന്ദർ, ആലം ആരാ, മുഗൾ-ഇ-അസം, കൽ ആജ് ഔർ കൽ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തു. തുടര്‍ന്ന് മുംബൈയിലെ പൃഥ്വി തിയേറ്റര്‍ സ്ഥാപിച്ചു. ഇന്നും ഇന്ത്യയിൽ ഒരു സാംസ്കാരിക ഐക്കണായി തുടരുന്നു പൃഥ്വി തിയേറ്റര്‍. അദ്ദേഹത്തിന്‍റെ മക്കൾ - രാജ് കപൂർ, ഷമ്മി കപൂർ, ശശി കപൂർ - അദ്ദേഹത്തിന്‍റെ പാരമ്പര്യം തുടർന്നു. പൃഥ്വിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയത് ശശിയായിരുന്നു.
നാടകമാണ് ശശിയും ജെന്നിഫറിനെയും ഒരുമിപ്പിച്ചത്. ജെന്നിഫറിന്‍റെ അച്ഛന്‍റെ നാടകത്തില്‍ ജോലി ചെയ്തപ്പോഴാണ്, അന്നത്തെ ബോംബെയിലെ ഷേക്‌സ്‌പിയറാന ഹൗസിൽ വച്ച്, ശശി അവരെ പരിചയപ്പെടുന്നത്. ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലായി. പക്ഷേ ഷേക്സ്പിയറാനയുടെ തലവനായ ജെന്നിഫറിന്‍റെ പിതാവ് ഗോഫ്രി കെൻഡലിൽ നിന്ന് അവര്‍ ധാരാളം എതിർപ്പുകൾ നേരിട്ടു.
"തിയേറ്റർ ചെയ്യുന്ന കാലത്ത് (ശശിയും ജെന്നിഫറും) അവർ ദരിദ്രരായിരുന്നു. ഉറക്കവും ഭക്ഷണവും ഒക്കെ കുറവായിരുന്നു, എന്‍റെ മാതാപിതാക്കൾ രണ്ടുപേരും അവർക്ക് പകുതി പറാത്ത ലഭിക്കുമോ എന്ന് നോക്കിരുന്ന കാലമുണ്ട്," ശശി കപൂറിന്‍റെ ജീവചരിത്രം എഴുതിയ അസീം ഛബ്ര, ശശിയുടെയും ജെന്നിഫറിന്റെയും മകൾ സഞ്ജന തന്നോട് പറഞ്ഞതായി എഴുതി.
ഒടുവിൽ, ജെഫ്രി കെൻഡലിൽ നിന്ന് വേർപിരിഞ്ഞ്, തീയറ്ററുകളുടെയും നാടകങ്ങളുടെയും അന്താരാഷ്ട്ര സർക്യൂട്ടുകളിൽ നിന്ന് നിരവധി നിരാശകൾ നേരിട്ട ശശി ഒടുവിൽ സഹോദരൻ രാജ് കപൂറിനോട് സഹായം അഭ്യർത്ഥിച്ചു. രാജ് കപൂര്‍ ശശിയെയും ജെന്നിഫറിനെയും ബോംബെയിലേക്ക് വിളിക്കാൻ രണ്ട് ടിക്കറ്റുകൾ അയച്ചു. അപ്പോഴാണ് ശശിയുടെയും ജെന്നിഫറിന്‍റെയും ബന്ധത്തെക്കുറിച്ച് കപൂർ കുടുംബം അറിയുന്നത്.
2017-ൽ മരിക്കുന്നതിന് മുമ്പുള്ള തന്‍റെ അവസാന അഭിമുഖങ്ങളിലൊന്നിൽ, തന്‍റെ വിവാഹ ഉദ്ദേശ്യത്തോട് പൃഥ്വിരാജ് കപൂർ എങ്ങനെ പ്രതികരിച്ചുവെന്ന് ശശി വെളിപ്പെടുത്തി.
"എനിക്ക് 18 വയസ്സായിരുന്നു അപ്പോള്‍. ജെന്നിഫറിനെ കണ്ടപ്പോൾ അവളെ ഉടൻ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്‍റെ മാതാപിതാക്കൾ ഞെട്ടിപ്പോയി. അവര്‍ പറഞ്ഞു, 'ദൈവമേ, 18 തീരെ ചെറുപ്പമാണ്'. അപ്പോള്‍ ഞാൻ പറഞ്ഞു, 'ശരി, ഞാൻ കാത്തിരിക്കാം'. ഞാൻ രണ്ട് വർഷം കാത്തിരുന്നു, എന്നിട്ട് അവർ എന്നോട് ചോദിച്ചു, 'നിങ്ങൾക്ക് വിവാഹം വേണമെന്ന് ഉറപ്പാണോ?' ഞാൻ പറഞ്ഞു, 'അതെ.' ഒടുവില്‍ അവർ വിവാഹത്തിന് സമ്മതം മൂളി.
ഒടുവിൽ, 1958-ൽ, പൃഥ്വിരാജ് കപൂറിന്‍റെ ആഗ്രഹപ്രകാരം, ശശി കപൂർ അദ്ദേഹത്തിന് 20 വയസ്സ് തികഞ്ഞപ്പോൾ വിവാഹിതനായി. 1984-ൽ ജെന്നിഫറിന്‍റെ മരണം വരെ അവര്‍ ഒന്നിച്ചു ജീവിച്ചു. ശശി കപൂര്‍ 2017 ഡിസംബർ 4നു അന്തരിച്ചു.
ശശി കപൂറും ജെന്നിഫര്‍ കെന്‍ഡാലും ചേര്‍ന്ന് തുടങ്ങിയതാണ് കുടുമ്പത്തിന്‍റെ ക്രിസ്മസ് ഒത്തുചേരല്‍. ഇപ്പോള്‍ അവരുടെ മകന്‍ കുനാല്‍ കപൂര്‍ ആണ് അത് നടത്തുന്നത്. അദ്ദേഹത്തിന്‍റെ വസതിയാണ് കുടുംബം ക്രിസ്മസ് ലഞ്ചിനായി ഒത്തുചേരുന്നത്.
Read Here
- കേക്കില്‍ മദ്യമൊഴിച്ച് കത്തിച്ച് 'ജയ് മാതാ ദി' എന്ന് പറഞ്ഞു, രണ്‍ബീറിനും കുടുംബത്തിനുമെതിരെ പരാതി
- കപൂര്‍ കണ്ണുകളുള്ള കുട്ടി, ഇവള് ബോളിവുഡ് വാഴുമെന്ന് ആരാധകര്‍
- അടുത്ത ചങ്ങാതിമാരാണ്, ബോളിവുഡ് താരസുന്ദരികളും: ഈ കൂട്ട് അൽപ്പം സ്പെഷലാണ്, ചിത്രങ്ങൾ
- ഭാര്യ ഭാര്യയാണ്, കാമുകി കാമുകിയും; തൃപ്തിയ്ക്ക് വേണ്ടി രശ്മികയെ ഒതുക്കാൻ ശ്രമിച്ചോ? നിർമാതാവിന്റെ മറുപടി
- ഇതാണ് ഞങ്ങളുടെ റാഹ; ഒടുവിൽ മകളുടെ മുഖം കാണിച്ച് ആലിയയും രൺബീറും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.