/indian-express-malayalam/media/media_files/uploads/2020/04/Harbhajan-and-Sachin.jpg)
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരമാണ് സച്ചിൻ ടെൻഡുൽക്കർ. എന്നാൽ, ഒരു ലോകകപ്പ് നേട്ടത്തിനായി സച്ചിനു ഏറെ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. 2011 ലെ ലോകകപ്പ് നേട്ടം ഇന്ത്യയ്‌ക്കും സച്ചിൻ എന്ന താരത്തിനും ഏറെ വിലപ്പെട്ടതാണ്. ആ ലോകകപ്പ് നേടിയ ശേഷം സച്ചിൻ ടെൻഡുൽക്കർ എങ്ങനെയെല്ലാം ഡ്രസിങ് റൂമിൽ ആഘോഷിച്ചു കാണും? വർഷങ്ങൾക്ക് ശേഷം അതിനെ കുറിച്ച് പങ്കുവയ്‌ക്കുകയാണ് ഇന്ത്യയുടെ മുൻ താരം ഹർഭജൻ സിങ്. ലോകകപ്പ് നേട്ടത്തിനു ശേഷമുള്ള ആ രാത്രി മറക്കാൻ സാധിക്കില്ലെന്ന് ഹർഭജൻ പറയുന്നു. സ്റ്റാർ സ്‌പോർട്‌സിലെ പ്രത്യേക പരിപാടിയിലാണ് ഹർഭജന്റെ പ്രതികരണം.
"2011 ലെ ലോകകപ്പ് നേട്ടം എന്നും ഓർമയിൽ സൂക്ഷിക്കുന്നതാണ്. ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം. ആ ലോകകപ്പ് നേട്ടത്തിൽ സച്ചിൻ ഏറെ സന്തുഷ്‌ടനായിരുന്നു. എല്ലാവർക്കുമൊപ്പം അദ്ദേഹം ഡാൻസ് കളിക്കുകയായിരുന്നു. ചുറ്റിലും നിൽക്കുന്നവരെ കുറിച്ചൊന്നും അദ്ദേഹം ചിന്തിച്ചില്ല. മറ്റൊന്നിനെ കുറിച്ചും അദ്ദേഹം ആലോചിക്കുന്നുണ്ടായിരുന്നില്ല. സച്ചിൻ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഡാൻസ് കളിക്കുന്നത്," ഹർഭജൻ പറഞ്ഞു. 22 വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് സച്ചിൻ ലോകകപ്പിൽ മുത്തമിടുന്നത്.
Read Also: കോവിഡ് പ്രതിരോധം: കേരളത്തിനു കയ്യടിച്ച് നടി കനിഹ
"സച്ചിന്റെ ആഘോഷപ്രകടനം എന്നും എന്റെ ഓർമയിലുണ്ട്. ആദ്യമായാണ് അദ്ദേഹം ഡാൻസ് കളിക്കുന്നത് കാണുന്നത്. ഞങ്ങൾക്കൊപ്പം അദ്ദേഹം ആഘോഷിക്കുകയായിരുന്നു. ചുറ്റിലും നിൽക്കുന്നവരെ കുറിച്ചൊന്നും സച്ചിൻ ആ സമയത്ത് ആലോചിച്ചേ ഇല്ല. ആ രാത്രി ഞാൻ എന്റെ മെഡൽ കെട്ടിപ്പിടിച്ചാണ് കിടന്നത്. ഉണർന്നപ്പോഴും അത് എനിക്കൊപ്പമുണ്ടായിരുന്നു. ഒരു പ്രത്യേക വികാരമായിരുന്നു ആ ലോകകപ്പ് വിജയം. ശരിക്കും ഞാൻ കരഞ്ഞുപോയി. അത്രത്തോളം വികാരഭരിതമായ നിമിഷം. സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം. ജീവിതത്തിൽ ഇതിലും വലിയ അഭിമാനനിമിഷം എനിക്കില്ല." ഹർഭജൻ പറഞ്ഞു.
2011 ലോകകപ്പ് വിജയത്തിനുശേഷം ടീം അംഗങ്ങൾ സച്ചിനെ തോളിലേറ്റി മെെതാനം വലംവയ്ക്കുന്നുഇന്ത്യയുടെ രണ്ടാം ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാർഷികം ആഘോഷിച്ചിട്ട് ദിവസങ്ങൾ മാത്രമേ പിന്നിടുന്നുള്ളു. 2011ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ധോണിയും സംഘവും ഇന്ത്യയുടെ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടത്. നായകൻ എംഎസ് ധോണിയുടെ ബാറ്റിൽ നിന്നും ബൗണ്ടറിയിലേക്ക് പറന്ന പന്തിൽ ഇന്ത്യ ലോകകപ്പിൽ മുത്തമിടുകയായിരുന്നു. ഗൗതം ഗംഭീറിന്റെ ഇന്നിങ്സും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിചപ്പോൾ ഫൈനൽ വരെ ഇന്ത്യയെ എത്തിക്കുന്നതിൽ യുവരാജ് വഹിച്ച പങ്കും എടുത്ത് പറയേണ്ടതാണ്.
എന്നാൽ ഫൈനൽ മത്സരത്തിൽ നായകൻ ധോണിയുടെ ഏറ്റവും നിർണായകമായ തീരുമാനങ്ങളിലൊന്നായിരുന്നു മിന്നും ഫോമിലുള്ള യുവരാജിന് മുന്നെ സ്വയം സ്ഥാനക്കയറ്റം നൽകി ക്രീസിലെത്തിയത്. മത്സരം തത്സമയം കണ്ടുകൊണ്ടിരുന്നവർ അപ്പോൾ നെറ്റിചുളിച്ചെങ്കിലും ധോണിയുടെ ആ തീരുമാനം വെറുതെയായില്ല. ഗംഭീറിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുമായി ക്രീസിൽ നിലയുറപ്പിച്ച താരം കിരീടത്തിലേക്ക് തന്നെയാണ് ടീമിനെ നയിച്ചത്. ധോണിയുടെ ആ നിർണായക തീരുമാനത്തിന് പിന്നിൽ സച്ചിനായിരുന്നു എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ച വിഷയം.
Read Also: കേരളത്തിൽ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 12 പേർക്ക്; 13 പേർ രോഗമുക്തരായി
ഗംഭീർ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ സാധിക്കുന്ന ധോണിയെപോലെ ഒരാൾ അടുത്തത് ഇറങ്ങട്ടെയെന്ന് താൻ സെവാഗിനോട് പറഞ്ഞെന്നും, ഇത് ധോണിയോട് പറയാൻ വീരുവിനെ ഏൽപ്പിച്ചിരുന്നെന്നും സച്ചിൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ആദ്യം പുറത്തായ സച്ചിനും സെവാഗും ഡ്രെസിങ് റൂമിലിരുന്നാണ് മത്സരം മുഴുവൻ കണ്ടത്. മത്സരത്തിന്റെ ഏതോ ഘട്ടത്തിൽ ഡ്രെസിങ് റൂമിലെത്തിയ ധോണിയോട് സച്ചിൻ തന്നെ ഇക്കാര്യം സംസാരിക്കുകയായിരുന്നു. എന്നാൽ അന്തിമ തീരുമാനം മുഖ്യ പരിശീലകനായ ഗ്യാരി കിർസ്റ്റനോട് കൂടി ആലോചിച്ച ശേഷം തീരുമാനിക്കാനായിരുന്നു മൂവർ സംഘം നിശ്ചയിച്ചത്.
“ഇത് പ്രകാരം പുറത്ത് പോയി ധോണി മുഖ്യപരിശീലകനോട് സംസാരിച്ചു. ഗ്യാരിയുമായി മടങ്ങിയെത്തിയ ധോണിയും സെവാഗും ഞാനും ചേർന്ന് ബാറ്റിങ് ഓർഡറിലെ മാറ്റത്തെക്കുറിച്ച് സംസാരിച്ചു. ധോണി ഇതിന് സമ്മതിച്ചതോടെ അങ്ങനെയാകട്ടെയെന്ന് ഗ്യാരിയും അറിയിച്ചു,” സച്ചിൻ പറഞ്ഞു. ഇന്ത്യൻ കിരീടം നേട്ടം ഉറപ്പിച്ച നിർണായക തീരുമാനമായിരുന്നു അത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us