/indian-express-malayalam/media/media_files/uploads/2019/09/MS-Dhoni-and-Gambhir.jpg)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ മുന്‍ താരം ഗൗതം ഗംഭീര്‍. ഭാവി കാര്യങ്ങളെ കുറിച്ച് ധോണിയോട് സെലക്ടര്‍മാര്‍ സംസാരിക്കണമെന്ന് ഗംഭീര്‍ പറഞ്ഞു. ധോണി ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് വിമര്‍ശനവുമായി ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുമ്പോള്‍ സ്വന്തം താത്പര്യങ്ങളും ആഗ്രഹങ്ങളും മാത്രം പരിഗണിച്ച് പരമ്പരകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് ഗംഭീര്‍ തുറന്നടിച്ചു. ലോകകപ്പ് ക്രിക്കറ്റിനു ശേഷം ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. ടീമിന്റെ മുന്‍പോട്ടുള്ള യാത്രയില്‍ ധോണിയുടെ സ്ഥാനം എന്താണെന്നതിനെ കുറിച്ച് ബോധ്യം വേണമെന്നും ഗംഭീര്‍ പറഞ്ഞു.
Read Also: റൊണാൾഡോയോ, മെസിയോ? മികച്ച താരത്തെ തിരഞ്ഞെടുത്ത് വിരാട് കോഹ്‌ലി
കളിയില്‍ നിന്ന് വിരമിക്കുന്നത് പൂര്‍ണ്ണമായും ഒരാളുടെ വ്യക്തിപരമായ താത്പര്യമാണ്. എങ്കിലും സെലക്ടര്‍മാര്‍ ധോണിയോട് സംസാരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഭാവി പദ്ധതികളെ കുറിച്ച് ധോണിയോട് സെലക്ടര്‍മാര്‍ ചോദിക്കണം. കാരണം, ടീമിന് വേണ്ടി കളിക്കുമ്പോള്‍ സ്വന്തം താത്പര്യമനുസരിച്ചുള്ള പരമ്പരകളില്‍ മാത്രം കളിക്കുന്നത് ഉചിതമല്ല ഗംഭീര്‍ പറഞ്ഞു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് അധിക സമ്മര്‍ദം നല്‍കരുതെന്നും ഗംഭീര്‍ പറഞ്ഞു. 21 വയസ്സിനിടെ തന്നെ പന്ത് ടെസ്റ്റില്‍ രണ്ട് സെഞ്ച്വറികള്‍ നേടി. പന്തിന് അധിക സമ്മര്‍ദം നല്‍കിയാല്‍ അത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കും. നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത് ഗുണം ചെയ്യില്ല. വിരാട് കോഹ്‌ലി മാത്രമല്ല പരിശീലകന്‍ രവി ശാസ്ത്രിയും പന്തിനോട് സംസാരിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.
ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റ് മൈതാനത്തില്‍ നിന്നും അവധിയെടുത്തിരിക്കുകയാണ് മുന്‍ നായകന്‍ എം.എസ്.ധോണി. ഇതിനിടെ സൈന്യത്തിലും സേവനമനുഷ്ഠിച്ചു. അവധിയില്‍ നിന്നും ധോണി തിരികെ വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ആരാധകര്‍ക്ക് അത്ര സന്തോഷം നല്‍കുന്ന വാര്‍ത്തകളല്ല ഇപ്പോള്‍ ലഭിക്കുന്നത്.
Read Also: വോഗ് അവാർഡിന്റെ റെഡ് കാർപെറ്റിൽ ഹോട് ലുക്കിൽ താരങ്ങൾ
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ധോണി തന്റെ അവധി നീട്ടിയിരിക്കുകയാണ്. നവംബര്‍ വരെയാണ് ധോണി അവധി നീട്ടിയിരിക്കുന്നത്. മുംബൈ മിററിലെ റിപ്പോര്‍ട്ട് പ്രകാരം മുന്‍ നായകന്‍ നവംബര്‍ വരെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല. ഇതോടെ വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയും ധോണിയ്ക്ക് നഷ്ടമാകും. ഇനി ധോണിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണണമെങ്കില്‍ ഡിസംബറില്‍ ടി20 പരമ്പരയ്ക്കായി വിന്‍ഡീസുകാര്‍ ഇന്ത്യയിലെത്തണം.
ധോണിയ്ക്ക് പകരം ഋഷഭ് പന്തിനെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടീം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സമയം പന്തിന് ഗുണകരമാകും. ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവും ഇതോടെ നീളുകയാണ്. ധോണിയ്ക്ക് പകരം പന്തിനെ അടുത്ത ടി20 ലോകകപ്പില്‍ കളിപ്പിക്കേണ്ടതിന്റേയും അതിനായി ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതിന്റേയും പ്രാധാന്യത്തെ കുറിച്ച് സുനില്‍ ഗവാസര്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.