/indian-express-malayalam/media/media_files/2025/02/11/09PqjxTRuyVw2bfNS2zf.jpg)
കേരള ക്രിക്കറ്റ് താരം ജലജ് സക്സേന: (ഫയൽ ഫോട്ടോ)
പിക്ച്ചർ അഭി ബാക്കി ഹേ..കേരളത്തിനായി ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കുന്ന മധ്യപ്രദേശുകാരൻ ജലജ് സക്സേന 38ാം വയസിലും ഈ ഡയലോഗ് ആവർത്തിക്കുകയാണ്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനവുമായി നിറയുമ്പോഴും തന്റെ ഫോണിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാരുടെ വിളി ഇപ്പോൾ സക്സേന പ്രതീക്ഷിക്കുന്നില്ല.
രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ജമ്മു കശ്മീരിനെതിരെ തകർച്ചയെ നേരിടുമ്പോൾ 67 റൺസോടെയാണ് സക്സേന പിടിച്ചുനിന്നത്. ആറ് ഫോറും മൂന്ന് സിക്സും സക്സേനയുടെ ബാറ്റിൽ നിന്ന് വന്നു. ജമ്മുവിന്റെ പേസും കുഴപ്പിക്കുന്ന സ്പിന്നും സക്സേനയെ അലട്ടിയില്ല.
സ്വപ്നങ്ങൾ കൈവിട്ടാൽ പിന്നെ എന്ത് ജീവിതം?
"ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് സെലക്ട് ചെയ്യപ്പെടുക എന്ന സ്വപ്നം ഇപ്പോൾ യാഥാർഥ്യ ബോധ്യത്തിൽ നിന്ന് അകന്ന് നിൽക്കുന്നു. എന്നാൽ സ്വപ്നങ്ങൾ പിന്തുടരുന്നത് അവസാനിപ്പിച്ചാൽ പിന്നെ എന്ത് ജീവിതം?" സക്സേന ചോദിക്കുന്നു. അതുകൊണ്ട് സക്സേന വീണ്ടും വീണ്ടും മൈതാനത്തേക്ക് ഇറങ്ങുന്നു. മികച്ച പ്രകടനം പുറത്തെടുക്കുന്നു. സെലക്ടർമാർ എന്താണ് കാണാതെ വിടുന്നത് എന്ന് വീണ്ടും വീണ്ടും അവരെ സക്സേന ഓർമിപ്പിക്കുന്നു.
സക്സേനയുടെ ശൈലിയിലെ സ്പിൻ ബോളിങ് ഓൾറൌണ്ടർമാർ ഇന്ത്യൻ ടീമിലുണ്ട്. വിരമിച്ച ആർ. അശ്വിൻ. ഇപ്പോഴുള്ള വാഷിങ്ടൺ സുന്ദർ. ജയന്ത് യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരും സക്സേനയുടേത് പോലെ സ്പിൻ ബോളിങ് ഓൾറൌണ്ടർമാരാണ്. എല്ലായ്പ്പോഴും ഇന്ത്യൻ ടീമിന് ഇങ്ങനെ ആരെയെങ്കിലും ലഭിക്കുന്നു. അതുകൊണ്ട് തന്നെ സക്സേനയുടെ ശ്രദ്ധ റൺസും വിക്കറ്റും വാരിക്കൂട്ടുന്നതിലാണ്. 'ഡൊമസ്റ്റിക് വമ്പൻ' എന്ന വിളിപ്പേരിലേക്ക് പോലും സക്സേന ശ്രദ്ധ വയ്ക്കുന്നില്ല..
"എന്തുകൊണ്ട് സെലക്ടർമാർ എന്നെ ടീമിലെടുക്കുന്നില്ല എന്നത് ഓർത്ത് ഞാൻ ഉറക്കമൊഴിക്കുന്നില്ല. ഇന്ത്യൻ ടീമിന്റെ കുപ്പായം അണിയുക എന്നതാണ് ഇപ്പോഴും എന്നെ പ്രചോദിപ്പിക്കുന്നത്. ഇന്ത്യക്ക് വേണ്ടി കളിക്കുക എന്ന സ്വപ്നം ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. പക്ഷേ പ്രതീക്ഷകളില്ല." സക്സേന പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.