/indian-express-malayalam/media/media_files/9718v1GkwSwUwCN9Dei7.jpg)
റാഞ്ചിയിലെ റോബിൻ മിൻസ് അവന്റെ മാതാപിതാക്കൾക്കൊപ്പം (ഇടത്ത്) | ഫോട്ടോ: ഇൻസ്റ്റഗ്രാം/ എക്സ്പ്രസ്
ഐപിഎൽ മിനി താരലേലം പുരോഗമിക്കവെ റാഞ്ചി വിമാനത്താവളത്തിൽ ബോർഡിങ് പാസ് നൽകുകയായിരുന്നു 48കാരനായ റിട്ടയേർഡ് സൈനികനും സെക്യൂരിറ്റി ഗാർഡുമായ ഫ്രാൻസിസ് സേവ്യർ. ഇതിനിടയിൽ സഹപ്രവർത്തകനായ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ഓടിവന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. പിന്നീട് ഇങ്ങനെ പറഞ്ഞു, "ഫ്രാൻസിസ് സാറേ, നിങ്ങളൊരു കോടീശ്വരനായിരിക്കുന്നു," എന്ന്.
മുംബൈ ഇന്ത്യൻസുമായുള്ള കടുത്ത ലേല യുദ്ധത്തിന് ശേഷം, നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റൻസ് തന്റെ 21കാരനായ മകൻ റോബിൻ മിൻസിനെ 3.60 കോടി രൂപയ്ക്ക് ടീമിലെടുത്തപ്പോൾ യാത്രക്കാർക്ക് ബോർഡിംഗ് പാസുകൾ നൽകുകയായിരുന്നു ആ പിതാവ്. ആദ്യം കേട്ട വാക്കുകൾ വിശ്വസിക്കാനായില്ലെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഫ്രാൻസിസ് സേവ്യർ പറഞ്ഞു.
ഗുംല ജില്ലയിലെ ഗോത്രമേഖലയിലെ തെൽഗാവ് എന്ന ഗ്രാമത്തിലാണ് മിൻസ് കുടുംബത്തിന്റെ വേരുകൾ. നിരവധി ലോകോത്തര ഹോക്കി കളിക്കാരെ സൃഷ്ടിച്ച ഈ മേഖലയിലെ ഏറ്റവും പ്രചാരമുള്ള കായിക വിനോദമല്ല ക്രിക്കറ്റ്. ലക്ര സഹോദരങ്ങളായ ബിമൽ, ബീരേന്ദ്ര, അസുന്ത എന്നിവർ ഗുംലയിൽ നിന്നുള്ളവരാണ്. ഫ്രാൻസിസും കായികരംഗത്തായിരുന്നു. അത്‌ലറ്റിക്‌സിനോടുള്ള ഇഷ്ടമാണ് അദ്ദേഹത്തിന് സൈന്യത്തിൽ ജോലി സമ്മാനിച്ചത്. സായുധ സേനയിൽ ചേർന്ന ശേഷം കുടുംബം റാഞ്ചിയിലേക്ക് മാറി.
2000ത്തിലെ മിക്ക കുട്ടികളെയും പോലെ റോബിൻ ക്രിക്കറ്റ് തിരഞ്ഞെടുത്തത് ഇവിടെ വച്ചാണ്. നഗരത്തിന്റെ ആരാധനാ നായകൻ എം എസ് ധോണിയെ പോലെയാകാനാണ് അവനും ആഗ്രഹിച്ചത്. ധോണിയുടെ ബാല്യകാല പരിശീലകനായിരുന്ന ചഞ്ചൽ ഭട്ടാചാര്യയുടെ ചിറകിന് കീഴിലാണ് റോബിനെ തന്റെ കരിയർ പടുത്തുയർത്തിയത്. ഈ ചെറുപ്പക്കാരൻ വിക്കറ്റ് കീപ്പിംഗ് തിരഞ്ഞെടുക്കുകയും, കൂടാതെ ഉടൻ തന്നെ ഗ്രൗണ്ടിന് പുറത്തേക്ക് പന്ത് അടിച്ചുപറത്താൻ ആരംഭിക്കുകയും ചെയ്തു.
"മഹി ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് റാഞ്ചിയിൽ ഒരു ക്രിക്കറ്റ് അക്കാദമി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 15 എണ്ണമുണ്ട്. റാഞ്ചിയിൽ വിക്കറ്റ് കീപ്പർമാരാകണമെന്ന ആവശ്യവുമായെത്തുന്ന യുവ ക്രിക്കറ്റ് താരങ്ങൾ ഏറെയാണെന്നും, അവരെല്ലാം തങ്ങളുടെ ഹീറോയെ പോലെ നീളമുള്ള മുടിയുള്ളവരാണെന്നും പറയുന്നതിൽ അതിശയോക്തിയില്ല,” കോച്ച് ചഞ്ചൽ ഭട്ടാചാര്യ പറയുന്നു.
റോബിന്റെ പിതാവ് ഫ്രാൻസിസിനും ധോണിയെ കുറിച്ച് പറയാൻ ഒരു കഥയുണ്ട്. "ഞാൻ അടുത്തിടെ എയർപോർട്ടിൽ വച്ച് ധോണിയെ കണ്ടിരുന്നു. അന്ന് ധോണി എന്നോട് പറഞ്ഞു. ഫ്രാൻസിസ് സാർ, ആരും അവനെ തിരഞ്ഞെടുത്തില്ലെങ്കിൽ, ഞങ്ങൾ എടുത്തിരിക്കും,” പിതാവ് വെളിപ്പെടുത്തി. ഇപ്പോൾ മൂന്ന് പരിശീലകരുടെ കീഴിൽ റാഞ്ചിയിലെ സോണറ്റ് ക്രിക്കറ്റ് ക്ലബ്ബിലാണ് റോബിൻ പരിശീലനം നടത്തുന്നത്. ബാറ്റിങ് കോച്ചായ ആസിഫ് ഹക്ക് റോബിനെ വെസ്റ്റ് ഇന്ത്യൻ പവർഹൗസ് ക്രിസ് ഗെയ്‌ലുമായാണ് താരതമ്യം ചെയ്യുന്നത്.
"ഞങ്ങൾ അവനെ റാഞ്ചിയുടെ ഗെയ്ൽ എന്നാണ് വിളിക്കാറുള്ളത്. അവൻ ഇടംകയ്യനാണ്, ഒത്ത ശരീരം, വലിയ സിക്സറുകൾ അടിക്കുന്നു. ആദ്യ പന്ത് മുതൽ ബൗളർമാരെ അടിച്ചുപറത്താൻ ഇഷ്ടപ്പെടുന്ന ഒരു പുതിയ കാലത്തെ ക്രിക്കറ്റ് താരമാണ് അവൻ. 200 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് വീശാനാണ് അവന് ഇഷ്ടം.
ഞാനും എസ് പി ഗൌതമും (മുൻ ബിഹാർ ക്രിക്കറ്റർ) അവന്റെ ബാറ്റിങ് പരിശീലകരാണ്. അവനെ ഗ്രൌണ്ടിലൂടനീളം ഷോട്ടുകൾ കളിക്കാൻ പ്രേരിപ്പിക്കാറുണ്ട്. പക്ഷേ, അതൊരു ബുദ്ധിമുട്ടേറിയ പണിയാണ്. ചഞ്ചൽ സാർ പറയാറുണ്ട്, അവൻ ധോണിയുടെ കുട്ടിക്കാലം ഓർമിപ്പിക്കാറുണ്ടെന്ന്. ബാറ്റിങ്ങിൽ 3 മുതൽ 7 വരെയുള്ള ഏത് പൊസിഷനിലും അവന് അനായാസം കളിക്കാനാകും," ആസിഫ് പറഞ്ഞു.
"നിങ്ങൾ നല്ല കളിക്കാരനാണ്. കൂടുതൽ സമയം ക്രീസിൽ ചിലവഴിക്കണം. വെറുതെ വിക്കറ്റ് പാഴാക്കരുത്. സിക്സറടിച്ച ശേഷം സിംഗിളെടുക്കാൻ ശ്രമിക്കണം. ഒരോവറിൽ ആറ് സിക്സറടിക്കാൻ എപ്പോഴും ശ്രമിക്കരുത്" എന്നായിരുന്നു സാക്ഷാൽ, എം എസ് ധോണി റോബിന് നൽകിയ ഉപദേശമെന്ന് കോച്ചുമാർ വെളിപ്പെടുത്തി.
റോബിനെപ്പോലെ, ജാർഖണ്ഡിൽ നിന്നുള്ള മറ്റൊരു വിക്കറ്റ് കീപ്പർ-ബാറ്റർ കുമാർ കുഷാഗ്രയെ (19) ചൊവ്വാഴ്ചത്തെ ലേലത്തിൽ 7.20 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് തിരഞ്ഞെടുത്തു . കുറച്ച് വർഷങ്ങൾക്ക് മുമ്പ്, റാഞ്ചിയിൽ തന്റെ കഴിവുകൾ മെച്ചപ്പെടുത്തിയ മറ്റൊരു വിക്കറ്റ് കീപ്പർ-ബാറ്റർ ഇഷാൻ കിഷനെ 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു.
ഈ വാർത്ത വിശദമായി കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ
Read More Sports Stories Here
- IPL Auction 2024 LIVE: ഐപിഎല്ലിൽ പുതുചരിത്രം, പണക്കിലുക്കത്തിൽ മുമ്പൻ ഈ സൂപ്പർതാരം
- "എന്നത്തേക്കാളും ശക്തനായി തിരിച്ചെത്തും"; തിരിച്ചുവരവിനെ കുറിച്ച് മനസ് തുറന്ന് അഡ്രിയാൻ ലൂണ
- മെസ്സി ആനന്ദക്കണ്ണീരണിഞ്ഞ ദിനം; അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിന് ഒരു വയസ്
- സഞ്ജു സാംസണെ ഭാഗ്യം വീണ്ടും കൈവിട്ടു; തിരിച്ചടിയായത് ഈ 5 കാര്യങ്ങൾ
- ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; വിവരങ്ങൾ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്
- മെസ്സിയുടെ ലോകകപ്പ് ടീഷർട്ടുകൾ റെക്കോർഡ് വിലയ്ക്ക് വിറ്റുപോയി; ലേലത്തിന്റെ വിശദാംശങ്ങൾ അറിയാം
- IPL 2024: നായകന്റെ കുപ്പായത്തിൽ ഹിറ്റ്മാൻ്റെ പൈതൃകം തുടരാൻ പാണ്ഡ്യയ്ക്ക് സാധിക്കുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us