/indian-express-malayalam/media/media_files/2025/02/11/cx6sS3llLvlJ7OeNrrje.jpg)
വിരാട് കോഹ്ലി, രോഹിത് ശർമ, മുഹമ്മദ് ഷമി: (ഫയൽ ഫോട്ടോ)
ട്വന്റി20 പരമ്പര 4-1ന് പിടിച്ചെടുത്തതിന് പിന്നാലെ ഏകദിനത്തിലും ഇംഗ്ലണ്ടിനെ നാണംകെടുത്തുകയാണ് ഇന്ത്യ ചെയ്തത്. ആദ്യ രണ്ട് ഏകദിനത്തിലും ജയിച്ച് മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി കഴിഞ്ഞു. അവസാന ഏകദിനത്തിൽ ആശ്വാസ ജയം തേടി ഇംഗ്ലണ്ട് അഹമ്മദാബാദിൽ ഇറങ്ങുമ്പോൾ ബട്ട്ലറേയും കൂട്ടരേയും വൈറ്റ് വാഷ് ചെയ്യാനാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.
കോഹ്ലിക്ക് മുൻപിൽ വമ്പൻ റെക്കോർഡ്
രണ്ടാം ഏകദിനത്തിൽ കട്ടക്കിൽ ചെയ്സിങ്ങിൽ സെഞ്ചുറി നേടി രോഹിത് ഫോമിലേക്കുള്ള മടങ്ങി വരവ് പ്രഖ്യാപിച്ചു. അഹമ്മദാബാദിലെത്തുമ്പോൾ എല്ലാ കണ്ണുകളും ഇനി കോഹ്ലിയിലേക്കാണ്. സ്കോർ ഉയർത്തി കോഹ്ലി തിരിച്ചുവരുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യ.
കോഹ്ലിയുടെ മിന്നുന്ന ബാറ്റിങ്ങും ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്യുന്നതുമാണ് അഹമ്മദാബാദിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അഹമ്മദാബാദിൽ കത്തിക്കയറിയാൽ ഒരു റെക്കോർഡും കോഹ്ലിയുടെ പേരിലേക്ക് എത്തും. ഏകദിനത്തിൽ 14,000 റൺസ് കണ്ടെത്തുന്ന മൂന്നാമത്തെ മാത്രം താരമാവാൻ കോഹ്ലിക്ക് ഇനി വേണ്ടത് 89 റൺസ് കൂടി.
ഋഷഭ് പന്ത് കളിച്ചേക്കും
അവസാന ഏകദിനത്തിൽ പ്ലേയിങ് ഇലവനിൽ ഇന്ത്യ മാറ്റങ്ങൾ കൊണ്ടുവരാനാണ് സാധ്യത. കെ.എൽ.രാഹുലിനെ ഇന്ത്യ ആദ്യ രണ്ട് ഏകദിനത്തിലും വിക്കറ്റിന് പിന്നിൽ കൊണ്ടുവന്നു. എന്നാൽ രണ്ടിലും ബാറ്റിങ്ങിൽ രാഹുൽ പരാജയപ്പെട്ടു. ഇതോടെ ഋഷഭ് പന്തിന് അഹമ്മദാബാദിൽ പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ആദ്യ രണ്ട് ഏകദിനത്തിലും അർധ ശതകം നേടിയ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് അവസാന ഏകദിനത്തിൽ വിശ്രമം നൽകാനും സാധ്യതയുണ്ട്. ഇങ്ങനെ വന്നാൽ യശസ്വി ജയ്സ്വാൾ പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തിയേക്കും. ആദ്യ ഏകദിനത്തിൽ യശസ്വി രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങിയെങ്കിലും സ്കോർ ഉയർത്താനായില്ല.
ബോളിങ്ങിലേക്ക് വരുമ്പോൾ വാഷിങ്ടൺ സുന്ദറിന് ആദ്യ രണ്ട് ഏകദിനങ്ങളും കളിക്കാനായിരുന്നില്ല. എന്നാൽ അഹമ്മദാബാദിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിങ്ടൺ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. കുൽദീപ് യാദവ് ആദ്യ ഏകദിനം നാഗ്പൂരിൽ കളിച്ചെങ്കിലും രണ്ടാം ഏകദിനത്തിൽ ടീമിൽ ഉൾപ്പെട്ടില്ല. അക്ഷർ പട്ടേലിന് പകരം കുൽദീപ് അഹമ്മദാബാദിൽ കളിക്കാനാണ് സാധ്യത.
ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ;
രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ഏകദിനം എവിടെ?
അഹമ്മദാബാദിനെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരം.
ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ഏകദിന സമയം?
അഹമ്മദാബാദിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. ടോസ് ഒരു മണിക്ക്.
ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ഏകദിനം ഏത് ചാനലിൽ കാണാം?
അഹമ്മദാബാദിലെ ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ഏകദിനം സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കുകളിൽ കാണാം.
ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ?
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനം ഡിസ്നി ഹോട്സ്റ്റാർ ആപ്പിൽ ലൈവായി കാണാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.