/indian-express-malayalam/media/media_files/uploads/2020/07/ms-dhoni-ipl.jpg)
ക്രിക്കറ്റ് ആരാധകർ കാലങ്ങളായി ആവർത്തിച്ച ചോദ്യത്തിന്, ആരാധകരുടെ പ്രതീക്ഷകൾക്ക്, എല്ലാം തന്റെ തനത് ശൈലിയിൽ ഒറ്റവരിയിൽ ഉത്തരം നൽകി ധോണി നീലകുപ്പയം അഴിക്കുകയാണ്. ടെസ്റ്റിലെ വെള്ളകുപ്പായം വർഷങ്ങൾക്ക് മുമ്പ് അഴിച്ച ധോണി നിശ്ചിത ഓവർ ക്രിക്കറ്റിലെ നീലയെയും ഉപേക്ഷിച്ചിരിക്കുന്നു. എന്നാൽ തന്റെ ആരാധകർക്കുള്ള വിരുന്ന് ധോണിയുടെ കളത്തിൽ ഇപ്പോഴും ബാക്കിയുണ്ട്. ക്രിക്കറ്റ് ജീവിതത്തിന്റെ അവസാന ദിനങ്ങൾ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞ കുപ്പായത്തിലായിരിക്കും താരം, സൂര്യശോഭ പോലെ തിളങ്ങി.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന സെമിഫൈനൽ പോരാട്ടങ്ങൾക്ക് പിന്നാലെ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത ധോണി രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വാതിൽ അടച്ചതാണ് ഒരുകൂട്ടരെങ്കിലും വാദിച്ചിരുന്നു. അത് സത്യമാണെന്ന് വിശ്വസിച്ചിരുന്ന ആരാധകരും അങ്ങനെയാകരുതെ എന്ന് പ്രാർത്ഥിച്ചിരുന്നു. എന്നാൽ സ്വാതന്ത്ര്യദിനത്തിൽ വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഇനി കാത്തിരിപ്പ് വേണ്ട. അടുത്ത മാസം ആരംഭിക്കുന്ന ഐപിഎൽ താരത്തിനൊരു ബാധ്യതയുമാകില്ല.
Also Read: തല പടിയിറങ്ങി, ധോണി ഫിനിഷസ് ഓഫ് ഇൻ സ്‌റ്റെൽ
എന്നാൽ ഐപിഎൽ ധോണി ആരാധകർക്ക് ഇനി ഒട്ടും ഒഴിച്ചുകൂടാനാകത്ത കളിപൂരമാണ്. ശാന്തതയിൽ അക്രമണം ഒളിപ്പിച്ച നായകനെ ഇനി ചെന്നൈയിൽ മാത്രമേ കാണാൻ സാധിക്കു. ഇനി ധോണി എന്നും ചെന്നൈയുടേത് മാത്രമാണ്, ചെന്നൈ എങ്ങനെ ധോണിയുടേത് മാത്രമായോ അങ്ങനെ.
ചെന്നൈ...തന്റെ ആശയങ്ങളിൽ ധോണി കെട്ടിപടുത്ത ക്ലബ്ബ്, തന്റെ നേതൃത്വത്തിൽ എന്നും മുന്നിൽ നിന്ന ക്ലബ്ബ്, തീവ്രതയോടെ അദ്ദേഹം നിലനിർത്തിയ ക്ലബ്ബ്, ഇരുണ്ട ദിവസങ്ങളിൽ തന്റെ പ്രഭവലയത്തിൽ ധോണി വെളിച്ചം പകർന്ന ക്ലബ്ബ്, അങ്ങനെ ധോണിയുടെ സാനിധ്യം എന്നും ടീമിന്റെ നിലനിൽപ്പ് തന്നെയായിരുന്നു. അതുക്കൊണ്ട് തന്നെയാണ് അവർ അവനെ 'തല' എന്ന് വിളിച്ചത്. തമിഴ് ജനത തല എന്ന് പറയുന്നത് അവർക്ക് അതരമാത്രം പ്രിയപ്പെട്ട നേതാവിനെയാണ്. വിസ്മയം, ബഹുമാനം, സ്നേഹം എന്നിവ അറിയിക്കുന്ന ഒരു പദം. അവർ തമിഴിൽ പറയുന്നതുപോലെ, “തല ഇല്ലേനാൽ ഉഡാൽ എപ്പാഡി?” തലയില്ലാതെ ശരീരം ഒരു ശൂന്യതയാണ്.
Also Read: MS Dhoni Retires-സ്വാതന്ത്ര്യദിനം, സമയം രാത്രി 7.29; ധോണി വിരമിച്ചു
ഐപിഎല്ലിന് മുമ്പുള്ള പരിശീലന ക്യാമ്പിനായി ധോണി ശനിയാഴ്ച ചെന്നൈയിൽ വന്നിറങ്ങിയപ്പോൾ മഞ്ഞ നിറത്തിലുള്ള ടി-ഷർട്ട് ധരിച്ചത് യാദൃശ്ചികം ആയിരിക്കാം. എന്നാൽ അതൊരു സൂചനയുമായിരുന്നു. ഇനി മുതൽ നീലയുമല്ല മഞ്ഞ മാത്രമാണ് തന്റെ ക്രിക്കറ്റ് ജീവിതത്തെ നയിക്കുന്നത് എന്ന സൂചന. ഇനി മുതൽ അയഞ്ഞ ഫുൾ ശ്ലീവ് നമ്പർ 7 കുപ്പായത്തിന്റെ നിറം മഞ്ഞ മാത്രമായിരിക്കും. മഞ്ഞ പാഡുകളും ഹെൽമറ്റും മാത്രമായിരിക്കും മൂന്ന് ഐസിസി കിരീടങ്ങളും ഇന്ത്യയിലുമെത്തിച്ച നായകൻ ഇനി കളത്തിൽ ഉപയോഗിക്കുക.
ഇനി മുതൽ, നിങ്ങൾക്ക് ക്രിക്കറ്റ് മൈതാനത്ത് ധോണിയെ കാണണമെങ്കിൽ, ടിക്കറ്റിനായി വേനൽക്കാല സൂര്യന് കീഴിലുള്ള നീണ്ട നിരയിൽ നിൽക്കേണ്ടതുണ്ട്. ചെന്നൈ ഇല്ലെങ്കിൽ, മറ്റ് ഏഴ് ഐപിഎൽ മഹാനഗരങ്ങളിൽ ഏതെങ്കിലും. ഇന്ത്യയിലെ ഏറ്റവും വലിയ പരിമിത ഓവർ ക്രിക്കറ്റ് കളിക്കാരന്റെ മൂന്ന് മണിക്കൂർ നേർക്കാഴ്ചയിൽ.
Also Read: ഇതിഹാസങ്ങൾ വിരമിക്കുന്നത് അവരുടെ സ്റ്റൈലിൽ: ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ക്രിക്കറ്റ് ലോകം
തനിക്ക് സാധ്യമായതെല്ലാം രാജ്യത്തിന് നൽകിയതിന്റെ സംതൃപ്തിയോടെ നീല ജേഴ്സി അഴിക്കുന്ന ധോണിയിൽ നിന്നും ഇനിയും കൂടുതൽ ചെന്നൈ പ്രതീക്ഷിക്കുന്നുണ്ട്. ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർ, നേതാവ്, ഉപദേഷ്ടാവ്, അതിലെല്ലാം ഉപരി സിഎസ്‌കെക്ക് ധോണി അവരുടെ മുഖം തന്നെയാണ്. 39കാരനായ ധോണിയെന്ന ക്രിക്കറ്ററിന് ഈ പ്രായം ഒരു ശരത്കാലമായിരിക്കാം. എന്നാൽ അദ്ദേഹത്തിന്റെ തന്ത്രങ്ങളും, ഏത് പ്രതിസന്ധി ഘട്ടങ്ങളിലും റൺസ് കണ്ടെത്തുന്നതിനുള്ള ആർജ്ജവവും, ഏത് വിജയലക്ഷ്യവും പിന്തുടർന്ന് ജയിക്കാമെന്ന വിശ്വാസവും മതി ചെന്നൈയ്ക്ക്. കഴിഞ്ഞ സീസണിൽ ചെന്നൈയുടെ ടോപ്പ് സ്കോററായിരുന്നു ധോണി.
ചെന്നൈയ്ക്ക് ധോണിയല്ലാതെ തകർപ്പൻ അടിക്കാരാരും ടീമിലില്ല. മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്ക് ഒന്നിലധികം വെടിക്കെട്ട് താരങ്ങളുള്ളപ്പോൾ ചെന്നൈ ധോണിയെ എത്രത്തോളം ആശ്രയിക്കുന്നു എന്ന് മനസിലാക്കാം.
Also Read: ചിന്ന തലയും വിടപറയുന്നു; ധോണിക്ക് പിന്നാലെ റെയ്‌നയും വിരമിച്ചു
അടുത്ത മൂന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണുകളിലും എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനു (സി എസ് കെ) വേണ്ടി കളിക്കുമെന്ന് ടീം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) വിശ്വനാഥന്‍ പറഞ്ഞിരുന്നു. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ 2020-യില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സി എസ് കെയുടെ ക്യാപ്റ്റനുമായ ധോണി കളിക്കുമെന്നതില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടെന്നും ഇന്ത്യാടുഡേയോടാണ് സിഇഒ പറഞ്ഞു.
കാത്തിരിക്കുക ലോകമെ, ആ സൂര്യൻ അസ്തമിച്ചട്ടില്ല. അവൻ വരും. കുട്ടിക്രിക്കറ്റിന്റെ വലിയപൂരത്തിൽ അവനുണ്ടാകും, മഞ്ഞയിൽ തലയുയർത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.