/indian-express-malayalam/media/media_files/uploads/2019/06/VT-Balram.jpg)
പാലക്കാട്: മകന് പിന്നാലെ മകളെയും സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി.ടി.ബല്‍റാം എംഎല്‍എ. മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത വിവരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം പങ്കുവച്ചത്.
‘പൊതുവിദ്യാലയത്തിലേക്ക് ഒരാൾകൂടി’ എന്നു പറഞ്ഞ് തുടങ്ങുന്ന കുറിപ്പിനൊപ്പം മകൾക്കും മകനുമൊപ്പമുള്ള ചിത്രവും ബൽറാം പങ്കുവച്ചിട്ടുണ്ട്. അരിക്കാട് ഗവൺമെന്റ് എൽപി സ്‌കൂളിലാണ് ബൽറാം മകൾ അവന്തികയെ ചേർത്തത്. ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ബൽറാമിന്റെ മകൻ അദ്വൈത് മാനവ്.
പൊതുവിദ്യാലയം നന്മയാണെന്ന് രണ്ട് വര്‍ഷം മുന്‍പ് മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേർക്കുന്ന സമയത്ത് ഫെയ്സ്ബുക്ക് ലൈവിലൂടെ വി.ടി.ബല്‍റാം പറഞ്ഞിരുന്നു. ജനപ്രതിനിധികള്‍ പൊതുവിദ്യാഭ്യാസ രംഗത്തെ പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായവും അന്ന് ബല്‍റാം പങ്കുവയ്ക്കുകയുണ്ടായി.
രണ്ടാമത്തെ കുട്ടിയെയും സർക്കാർ സ്കൂളിൽ ചേർത്ത വി.ടി.ബൽറാം എംഎൽഎയുടെ തീരുമാനത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രംഗത്തെത്തിയത്. ജനപ്രതിനിധികൾ തന്നെ നല്ല സന്ദേശമാണ് നൽകുന്നതെന്ന് പലരും പറഞ്ഞു. എന്നാൽ, ചിലർ ഇതിന്റെ പേരിൽ യുഡിഎഫിനെ പരിഹസിക്കുന്നുണ്ട്. ബൽറാം തന്റെ കുട്ടിയെ സർക്കാർ സ്കൂളിൽ ചേർത്ത് പഠിപ്പിക്കുമ്പോൾ യുഡിഎഫ് ഇന്നത്തെ പ്രവേശനോത്സവം ബഹിഷ്കരിച്ച നടപടിയെയാണ് സോഷ്യൽ മീഡിയയിൽ പലരും ട്രോളുന്നത്.
കഴിഞ്ഞ ദിവസമാണ് ഇത്തവണത്തെ പ്രവേശനോത്സവം യുഡിഎഫ് എംഎൽഎമാരും എംപിമാരും ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. മന്ത്രിസഭ അംഗീകരിച്ച ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബഹിഷ്‌കരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം. ഇതിന്റെ ഭാഗമായി യുഡിഎഫ് എംഎല്‍എമാരും എംപിമാരും ജൂണ്‍ ആറിന് നടക്കുന്ന പ്രവേശനോത്സവം ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.
Read More: വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നു; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരെ രണ്ടു തട്ടിലാക്കുകയും സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം തകര്‍ക്കുകയും ചെയ്യുന്ന തുഗ്ലക് പരിഷ്‌കാരമാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് ചെന്നിത്തല ആരോപിച്ചു. നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും അധ്യാപക സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ചര്‍ച്ച നടത്തിയ ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ. എന്നാല്‍, നിയമസഭയില്‍ ഇത് സംബന്ധിച്ച അടിയന്തര പ്രമേയം കൊണ്ടുവന്നിട്ടും അതെല്ലാം തള്ളിക്കളഞ്ഞാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.