/indian-express-malayalam/media/media_files/uploads/2019/09/rahman-mammootty.jpg)
മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേർന്ന് സിനിമാ ലോകം. പ്രിയതാരത്തിന്റെ പിറന്നാള്‍ സിനിമാ ലോകം ആഘോഷമാക്കി എന്നു തന്നെ പറയാം. ആരാധകര്‍ മാത്രമല്ല താരങ്ങളും മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തി. മമ്മൂട്ടിയുമൊത്ത്, മറക്കാനാവാത്ത ഒരുപിടി സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച താരമാണ് റഹ്മാന്‍. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ റഹ്മാന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഹൃദയത്തില്‍ തൊട്ടു കൊണ്ടാണ് റഹ്മാന്‍ മമ്മൂട്ടിയെ ആദ്യമായി കാണുന്നത് മുതലുള്ള അനുഭവങ്ങള്‍ വിവരിക്കുന്നത്. വലിയ താരമായിട്ടും തന്റെ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായ മമ്മൂട്ടിയെ കുറിച്ച് റഹ്മാന്‍ വാചാലനാവുകയാണ്.
Read More: Happy Birthday Mammootty: കൂടുന്നത് പ്രായമോ ഗ്ലാമറോ?: മലയാളത്തിന്റെ മമ്മൂക്കയ്ക്ക് ഇന്ന് ജന്മദിനം
''എന്റെ സിനിമാജീവിതത്തിന്റെ പല ഘട്ടങ്ങളിലും എനിക്കു മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും തന്നതും അദ്ദേഹമായിരുന്നു. ചിലപ്പോഴൊക്കെ സിനിമകള്‍ തിരഞ്ഞെടുക്കും മുന്‍പു പോലും അദ്ദേഹത്തോടു ഞാന്‍ ചോദിക്കുമായിരുന്നു; 'ഈ കഥ നിനക്കു ചേരും. ധൈര്യമായി അഭിനയിച്ചോളൂ..' എന്നൊരു വാക്കു കേള്‍ക്കുന്നതിനു വേണ്ടി'' റഹ്മാന്‍ പറയുന്നു.
റഹ്മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മമ്മൂട്ടിയെന്ന മഹാനടന്റെയൊപ്പം അഭിനയിച്ചുകൊണ്ട് സിനിമാജീവിതം തുടങ്ങാന്‍ കഴിഞ്ഞതു ഒരു വലിയ ഭാഗ്യമായാണ് ഞാനിപ്പോഴും കണക്കാക്കുന്നത്. 'കൂടെവിടെ'യില്‍ അഭിനയിക്കാനെത്തുമ്പോള്‍ മമ്മൂക്ക സിനിമയില്‍ രണ്ടോ മൂന്നോ വര്‍ഷമായിട്ടേയുള്ളു. പക്ഷേ, അപ്പോള്‍ തന്നെ സിനിമയില്‍ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തു കഴിഞ്ഞിരുന്നു.
ഊട്ടിയില്‍ പഠിച്ചിരുന്നതിനാല്‍ കുറെ വര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമകളൊന്നും കാണുന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മമ്മൂട്ടിയെന്ന നടനെക്കുറിച്ച് ഞാന്‍ കേട്ടിരുന്നില്ല. നസീര്‍, മധു, സുകുമാരന്‍, ജയന്‍, സോമന്‍ തുടങ്ങിയ താരങ്ങളെയൊക്കെയെ എനിക്കപ്പോള്‍ അറിവുണ്ടായിരുന്നുള്ളു.
നാട്ടില്‍ ഞങ്ങളുടെ കുടുംബത്തിന് ഒരു സിനിമാ തിയറ്ററുണ്ടായിരുന്നു, ഫെയറിലാന്‍ഡ്. ഊട്ടിയില്‍ പോകുന്നതിനു മുന്‍പുവരെ അവിടെ വരുന്ന സിനിമകളൊക്കെ കാണുമായിരുന്നു. ജയന്‍ അഭിനയിച്ച 'അങ്ങാടി'യായിരുന്നു അവിടെ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം. ചിത്രം സൂപ്പര്‍ഹിറ്റ് വിജയമായതോടെ അതിന്റെ ആഘോഷത്തിന് ജയനും നസീറുമൊക്കെ നിലമ്പൂരില്‍ വന്നു. ഒരു സിനിമാതാരത്തെ നേരിട്ടുകാണുന്നത് അന്നാദ്യമായായിരുന്നു. അബുദാബിയിലും പിന്നീട് ഊട്ടിയിലുമൊക്കെ പഠനവുമായി പോയതോടെ മലയാള സിനിമയുമായി ഒരു പ്രേക്ഷകനെന്ന നിലയിലുള്ള ബന്ധവും അവസാനിച്ചു.
Also Read: അനു സിത്താര മമ്മൂട്ടിക്ക് ജന്മദിനാശംകള്‍ നേര്‍ന്നത് ഇങ്ങനെ, വീഡിയോ
'കൂടെവിടെ'യുടെ സെറ്റിലേക്ക് ആദ്യം കടന്നുചെന്ന ദിവസം എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്. മമ്മൂക്ക കുടുംബസഹിതമായിരുന്നു ഷൂട്ടിങ്ങിന് എത്തിയിരുന്നത്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം തുറിച്ചൊന്നു നോക്കി. 'ഇതാണോ പയ്യന്‍?' എന്ന മട്ടില്‍.
മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രത്തോടു ക്ഷുഭിതനായി സംസാരിച്ചുകൊണ്ട് ഞാന്‍ ഇറങ്ങിപ്പോകുന്ന കോമ്പിനേഷന്‍ സീനാണ് ആദ്യമെടുത്തത്. മമ്മൂക്കയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നതിനാല്‍ ഒരു പേടിയും കൂടാതെ എന്റെ ആദ്യ സീന്‍ ഞാന്‍ അഭിനയിച്ചു. 'ഡോണ്ട് ടോക്ക് നോണ്‍സെന്‍സ്' എന്നായിരുന്നു എന്റെ ആദ്യ ഡയലോഗ്. മമ്മുക്കയോട് ഞാന്‍ ആദ്യം പറഞ്ഞ വാക്കുകളും അതുതന്നെയാവും.
ആദ്യ ചിത്രത്തിന്റെ സെറ്റില്‍ വച്ച് അത്രയൊന്നും അടുപ്പം ഞങ്ങള്‍ തമ്മില്‍ രൂപപ്പെട്ടില്ല. ഒരു പുതിയ പയ്യന്‍ എന്നതില്‍ കവിഞ്ഞ് ഞാനന്ന് ഒന്നുമല്ല. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. ഒരോ ചിത്രം കഴിയുമ്പോഴും ഞങ്ങളുടെ അടുപ്പം കൂടിക്കൂടി വന്നു. ഐ.വി. ശശിയുടെ കാണാമറയത്തായിരുന്നു ഞങ്ങള്‍ ഒരുമിച്ച രണ്ടാമത്തെ ചിത്രം. ആ ചിത്രത്തോടെയാണ് ശരിക്കും ഒരു താരമൂല്യമൊക്കെ എനിക്കു കിട്ടുന്നത്. ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അടിയൊഴുക്കുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ തൊട്ടുപിന്നാലെ വന്നു.
സാജന്റെ 'തമ്മില്‍ തമ്മില്‍', ശശികുമാറിന്റെ 'എന്റെ കാണാക്കുയില്‍', സാജന്റെ തന്നെ 'എന്നു നാഥന്റെ നിമ്മി', കൊച്ചിന്‍ ഹനീഫയുടെ 'ആണ്‍കിളിയുടെ താരാട്ട്' തുടങ്ങിയ ചിത്രങ്ങളിലൊക്കെ എന്റെ കഥാപാത്രത്തേക്കാള്‍ ചെറിയ വേഷങ്ങളില്‍ ഒരു മടിയും കൂടാതെ മമ്മൂക്ക അഭിനയിച്ചു.
തമിഴില്‍ തിരക്കായ ശേഷം മലയാളത്തില്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമായിരുന്നു ഞാന്‍ അഭിനയിച്ചത്. ഐ.വി. ശശിയുടെ 'മുക്തി', ജി.എസ്. വിജയന്റെ 'ചരിത്രം' തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂക്കയ്‌ക്കൊപ്പമായിരുന്നു അത്.
രഞ്ജിത്തിന്റെ 'ബ്ലാക്കി'ലൂടെ തിരിച്ചുവന്നപ്പോഴും നായകനായി മമ്മൂക്കയുണ്ടായിരുന്നു. ബ്ലാക്കില്‍ മമ്മൂക്കയെ എതിര്‍ക്കുന്ന പൊലീസ് ഓഫിസറായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചത്. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് അദ്ദേഹത്തെ ചവിട്ടിയിടുന്ന സീനുണ്ടായിരുന്നു അതില്‍. രഞ്ജിത്ത് സീന്‍ പറഞ്ഞു തന്നപ്പോള്‍ എനിക്കൊരു മടി തോന്നി. മമ്മൂക്കയെ ചവിട്ടാനൊരു മടി. അതിനു ധൈര്യം തന്നതു മറ്റാരുമല്ല. സാക്ഷാല്‍ മമ്മൂക്ക തന്നെ.
Read More: എന്റെ എല്ലാമായ വാപ്പിച്ചിക്ക്:മമ്മൂട്ടിയ്ക്ക് ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ആശംസ
എന്റെ സിനിമാജീവിതത്തിന്റെ പല ഘട്ടങ്ങളിലും എനിക്കു മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും തന്നതും അദ്ദേഹമായിരുന്നു. ചിലപ്പോഴൊക്കെ സിനിമകള്‍ തിരഞ്ഞെടുക്കും മുന്‍പു പോലും അദ്ദേഹത്തോടു ഞാന്‍ ചോദിക്കുമായിരുന്നു, 'ഈ കഥ നിനക്കു ചേരും. ധൈര്യമായി അഭിനയിച്ചോളൂ..' എന്നൊരു വാക്കു കേള്‍ക്കുന്നതിനു വേണ്ടി.
'രാജമാണിക്യ'ത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ആദ്യമെനിക്ക് ഒരു ആശങ്കയുണ്ടായിരുന്നു. നായകന്റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്റെ വേഷം എന്നൊരു ടെന്‍ഷന്‍. ആദ്യ ദിവസങ്ങളില്‍ എടുത്ത പല സീനുകളിലും മമ്മൂക്കയുടെ പിറകില്‍ വെറുതെ നില്‍ക്കുക മാത്രമായിരുന്നു പണി. തിരിച്ചുവരവില്‍ ഇത്തരമൊരു വേഷം ചെയ്യാന്‍ എനിക്കു മടി തോന്നി. റോള്‍ വേണ്ടെന്നു വച്ച് മടങ്ങിയാലോ എന്നുവരെ ആലോചിച്ചു.
സെറ്റില്‍ വച്ച് ഇക്കാര്യം മമ്മൂക്കയോടു പറഞ്ഞു. 'നിന്റെ പ്രതാപകാലത്ത്, എത്രയോ ചിത്രങ്ങളില്‍ ഞാനിതുപോലെ ചെറിയ വേഷങ്ങളില്‍ നിനക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രാജമാണിക്യം നിനക്ക് ബ്രേക്കാവും. പടം ഹിറ്റാകും. ധൈര്യമായി അഭിനയിക്കുക''-- ഇതായിരുന്നു മമ്മൂക്കയുടെ മറുപടി.
പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. മമ്മൂക്കയുടെ 'തിര്വന്തോരം' സ്‌റ്റൈലിലുള്ള ഡയലോഗ് പ്രസന്റേഷന്‍ ഹിറ്റായതോടെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ചിത്രമായി അതു മാറി. ആദ്യം പേടിച്ചതു പോലെയൊന്നുമായിരുന്നില്ല എന്റെ കഥാപാത്രവും. മമ്മൂക്കയുടെ ഇടപെടല്‍ കൂടിയുണ്ടോ എന്നറിയില്ല. ഡാന്‍സും സ്റ്റണ്ടുമൊക്കെയായി ഒന്നാന്തരമൊരു ഉപനായകവേഷം രാജമാണിക്യത്തിലൂടെ എനിക്കു കിട്ടുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.