/indian-express-malayalam/media/media_files/2025/09/19/zubeen-garg-2025-09-19-17-40-48.jpg)
സുബീൻ ഗാർഗ്
ഗുവാഹത്തി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ വിയോഗം വലിയ ഞെട്ടലാണ് സംഗീത ലോകത്തുണ്ടാക്കിയത്. 'യാ അലി' എന്ന ഹിറ്റു ഗാനത്തിലൂടെ ഇന്ത്യയൊട്ടാകെ പ്രശസ്തനായ അസമീസ് ഗായകനായ സുബീൻ തന്റെ 52-ാം വയസ്സിലാണ് ലോകത്തോട് വിടപറഞ്ഞത്. സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയാണ് സുബിൻ മരണത്തിനു കീഴടങ്ങിയത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പൂരിലെത്തിയതായിരുന്നു അദ്ദേഹം.
സുബിന്റെ മരണത്തിൽ കുടുംബം അന്വേഷണ ഏജൻസിക്ക് പരാതി നൽകി. സംഭവ സമയം പരിപാടിയുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലുണ്ടായിരുന്ന മുഴുവൻ സംഘത്തെയും ചോദ്യം ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടതായാണ് വിവരം. സുബിൻ ഗാർഗിന്റെ ഭാര്യ ഗരിമ സൈകിയ ഗാർഗ്, സഹോദരി പാൽമി ബോർതാക്കൂർ, ബന്ധു മനോജ് ബോർതാക്കൂർ എന്നിവരാണ് സിഐഡിക്ക് പരാതി നൽകിയത്.
Also Read: സുബിൻ ഗാർഗിന്റെ മരണം: സംഘാടകനെതിരെ കേസെടുത്ത് പൊലീസ്; അന്വേഷണം സിഐഡിക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി
സംഭവത്തിൽ, പരിപാടിയുടെ മുഖ്യ സംഘാടകനായ ശ്യാം കാനു മഹന്ത, മാനേജർ സിദ്ധാർത്ഥ ശർമ്മ എന്നിവർക്കെതിരെ അസം പൊലീസ് കേസെടുത്തിരുന്നു. സിഐഡി രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ, അശ്രദ്ധമൂലം മരണം സംഭവിക്കൽ തുടങ്ങി വിവിധ ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Also Read: 'മൈതാനത്തെ ഓപ്പറേഷൻ സിന്ദൂർ;' ഏഷ്യയിലെ ചാമ്പ്യൻമാർക്ക് അഭിനന്ദന പ്രവാഹം
അതേസമയം, സുബിന്റെ മരണത്തിനു ശേഷം ഉയർന്നുവരുന്ന ആരോപണങ്ങൾ സിഐഡി അന്വേഷിച്ചുവരികയാണെന്ന് പ്രത്യേക സംഘത്തിന് നേതൃത്വം നൽകുന്ന സ്പെഷ്യൽ ഡിജിപി എം.പി ഗുപ്ത പറഞ്ഞു. പ്രതികൾക്കെതിരെ നിരവധി ആരോപണങ്ങളുണ്ടെന്നും 40 ലധികം പരാതികൾ വിഷയത്തിൽ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
Read More: കരൂർ ദുരന്തം: ടിവികെയുടെ ഹർജി ഹൈക്കോടതിയിൽ; വിജയ്‌യുടെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.