scorecardresearch

Election Results 2022:എല്ലാ സംശയങ്ങളും തീര്‍ത്ത് യോഗി; ചരിത്രത്തിലേക്ക്

1985നു ശേഷം ഇതാദ്യമായാണ് ഒരു പാര്‍ട്ടി യുപിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത്

1985നു ശേഷം ഇതാദ്യമായാണ് ഒരു പാര്‍ട്ടി യുപിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത്

author-image
WebDesk
New Update
Yogi Adityanath, Uttar Pradesh, BJP, ie malayalam

ഉത്തര്‍പ്രദേശില്‍ ബിജെപി വിജയം കൈവരിച്ചതോടെ അഞ്ച് വര്‍ഷത്തെ ഭരണത്തിനുശേഷം അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിന് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. 1985നു ശേഷം ഇതാദ്യമായാണ് ഒരു പാര്‍ട്ടി യുപിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത്.

Advertisment

മുഖ്യ പുരോഹിത സ്ഥാനം വഹിച്ചിരുന്ന ഗോരഖ്പൂര്‍ മഠത്തിനു ചുറ്റുമുള്ള ചെറിയ പ്രദേശത്ത് കേന്ദ്രീകരിച്ചയാളായിരുന്നു ഒരുകാലത്ത് യോഗി ആദിത്യനാഥ്. ഗോരഖ്പൂര്‍ മണ്ഡലത്തില്‍നിന്ന് അഞ്ച് തവണ എംപിയായ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ അഞ്ച് വര്‍ഷം മുമ്പ് അപ്രതീക്ഷിതമായാണു മുഖ്യമന്ത്രി സ്ഥാനത്തേക്കു ബിജെപി കേന്ദ്രനേതൃത്വം കൊണ്ടുവന്നത്.

ഇന്ന് രാജ്യത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന മുഖ്യമന്ത്രിയാണ് നാല്‍പ്പത്തി ഒന്‍പതുകാരനായ ആദിത്യനാഥ്. യുപിയ്ക്കപ്പുറം ബിജെപിയുടെ പ്രധാന പ്രചാരകരില്‍ ഒരാളുമാണ് അദ്ദേഹം. മതപരിവര്‍ത്തന വിരുദ്ധ നിയമം പോലുള്ള യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൈക്കൊണ്ട പല വിവാദ തീരുമാനങ്ങളും മറ്റ് സംസ്ഥാനങ്ങളും സ്വീകരിച്ചു.

Also Read: Election Results 2022: ഭഗ്‌വന്ത്‌ സിങ് മാന്‍: സ്റ്റാന്‍ഡ് അപ്പ് കോമേഡിയനില്‍നിന്ന് പഞ്ചാബ് മുഖ്യമന്ത്രി പദത്തിലേക്ക്

Advertisment

അനധികൃത അറവുശാലകള്‍ക്കെതിരെയുള്ള നടപടി, ആന്റി റോമിയോ സ്‌ക്വാഡുകള്‍, ഭൂമാഫിയകള്‍ക്കെതിരായ നടപടി, സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ സ്ഥലം പിടിച്ചെടുക്കാന്‍ നോട്ടീസ് നല്‍കിയത് എന്നിവയാണ് ആദിത്യനാഥ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച മറ്റു തീരുമാനങ്ങള്‍.

ആദിത്യനാഥ് സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ ജനപിന്തുണ ലഭിച്ചുവെന്നു തോന്നുന്ന ഒരു വിഷയം ക്രമസമാധാനനില മെച്ചപ്പെടുത്തലാണ്. മാഫിയകളെ അടിച്ചമര്‍ത്തലിനെക്കുറിച്ച് ബി.ജെ.പി നിരന്തരം സംസാരിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ ഏറ്റുമുട്ടല്‍ നയത്തെക്കുറിച്ചുള്ള പ്രതിപക്ഷ വിമര്‍ശനം ഫലം കണ്ടില്ല.

ഠാക്കൂര്‍ അനുകൂലിയായി ആദിത്യനാഥ് സര്‍ക്കാര്‍ വിലയിരുത്തപ്പെടുത്തപ്പെടുകയും മറ്റ് ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്‌മണരില്‍ ഭൂരിഭാഗവും പിന്മാറുകയും ചെയ്യുമെന്ന ഭയത്തിനു ബിജെപി കാര്യമായി വിലകൊടുക്കേണ്ടി വന്നിട്ടില്ലെന്നാണ് തോന്നുന്നത്. ബ്രാഹ്‌മണ സമുദായത്തെ ആകര്‍ഷിക്കുന്നതിനുള്ള തന്ത്രങ്ങളും പരിപാടികളും തയാറാക്കാന്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നാലംഗ സമിതിക്കു രൂപം നല്‍കിയിരുന്നു.

Also Read: Election Results 2022: പഞ്ചാബ് പിടിച്ചടക്കി, കേജ്‌രിവാൾ ഇനി നോട്ടമിടുന്നത് ഗുജറാത്തോ?

ഉത്തര്‍പ്രദേശ് ബി.ജെ.പിയിലെ ആദിത്യനാഥിന്റെ നേതൃത്വത്തെക്കുറിച്ചുള്ള അവശേഷിക്കുന്ന സംശയങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന വിജയമാണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ പരുഷമായ ശൈലി, സ്വന്തം നിലയില്‍ സമരം ചെയ്യാനുള്ള പ്രവണത, പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ എന്നിവയെക്കുറിച്ച് നിരന്തരം സംസാരമുണ്ടായിരുന്നു.

എന്നാല്‍, ആദിത്യനാഥ് തുടരുമെന്ന വ്യക്തമായ സന്ദേശം തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി കേന്ദ്രനേതൃത്വം നല്‍കുകയുണ്ടായി. അദ്ദേഹത്തിനു വോട്ട് ചെയ്യാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ഇതുകൂടാതെ നവംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന, പാര്‍ട്ടിയുടെ 18 ഇന രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച ദേശീയ എക്‌സിക്യൂട്ടീവില്‍ ആദിത്യനാഥ് പ്രധാന സ്ഥാനം നേടുകയും ചെയ്തു.

'ഹിന്ദു ഹൃദ്യ സാമ്രാട്ട്' എന്ന് അനുയായികള്‍ വിളിക്കുന്ന ആദിത്യനാഥ് ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ സര്‍വകലാശാലയില്‍നിന്നുള്ള ശാസ്ത്ര ബിരുദധാരിയാണ്. ഗുരുനാഥനും മുന്‍ ബി.ജെ.പി എം.പിയുമായ മഹന്ത് അവൈദ്യനാഥിനാണ് ആദിത്യനാഥ് തന്റെ രാഷ്ട്രീയവളര്‍ച്ചയ്ക്കു കടപ്പാട് സമര്‍പ്പിക്കുന്നത്. തന്റെ പിന്‍ഗാമിയായി ആദിത്യനാഥ് ഗോരഖ്പൂരിലെ ഗോരഖ്നാഥ് മന്ദിറിന്റെ തലവനാകുമെന്ന് മഹന്ത് അവൈദ്യനാഥ് 1994 ഫെബ്രുവരി 15 ന് പ്രഖ്യാപിക്കുകയായിരുന്നു. അപ്പോള്‍ 22 വയസായിരുന്നു യോഗിക്ക്.

Also Read: Election Results 2022: പഞ്ചാബ് ആം ആദ്മി തൂത്തുവാരിയത് എങ്ങനെ? 5 കാരണങ്ങൾ

ഇന്നത്തെ ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ ജില്ലയിലെ പഞ്ചൂര്‍ പ്രദേശത്ത് 1972-ല്‍ ജനിച്ച ആദിത്യനാഥ് 2014-ലെ ലോക്സഭാ, 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സത്യവാങ്മൂലത്തില്‍ പിതാവിന്റെ പേരിന്റെ കോളത്തില്‍ മഹന്ത് വൈദ്യനാഥ് എന്നാണ് എഴുതിയത്. സര്‍വകലാശാലാ കാലത്ത് എബിവിപിയുമായി ബന്ധമുള്ള ആദിത്യനാഥ്, 1998-ല്‍ ഗുരു വൈദ്യനാഥ് പാര്‍ലമെന്റ് സീറ്റ് ഒഴിഞ്ഞപ്പോഴാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഗോരഖ്പൂരില്‍നിന്ന് 1998 മുതല്‍ 2014 വരെ തുടര്‍ച്ചയായി അഞ്ച് തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം ലോക്‌സഭയിലെത്തി.

ഗൊരഖ്പൂരില്‍ തന്റെ അറസ്റ്റിലേക്കു നയിച്ച 'രാഷ്ട്രീയ ഗൂഢാലോചന' വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ 2007 മാര്‍ച്ചില്‍ ആദിത്യനാഥ് പാര്‍ലമെന്റില്‍ പൊട്ടിക്കരഞ്ഞിരുന്നു. വര്‍ഗീയ സംഘര്‍ഷത്തില്‍ നിരോധന ഉത്തരവുകള്‍ ലംഘിച്ചതിനു ജനുവരിയില്‍ അറസ്റ്റിലായ അദ്ദേഹം 11 ദിവസം തടവില്‍ കഴിഞ്ഞിരുന്നു.

2012ല്‍, മുന്‍ ബിഎസ്പി മന്ത്രി ബാബു സിംങ് കുശ്വാഹയെ ബിജെപിയില്‍ ചേര്‍ക്കുന്നതിനെ ആദിത്യനാഥ് പരസ്യമായി എതിര്‍ക്കുകയും തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചാരണത്തിനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Also Read: Assembly Elections 2022: കോൺഗ്രസ്സിനേറ്റ തകർച്ച; മാറ്റത്തിന് വേണ്ടി ആവശ്യം ശക്തം

2002ല്‍ ബിജെപിയുടെ ശിവപ്രതാപ് ശുക്ലയ്ക്കെതിരെ ഗോരഖ്പൂര്‍ നിയമസഭാ സീറ്റില്‍ അഖില ഭാരത ഹിന്ദു മഹാസഭയുടെ നോമിനിയായി മത്സരിച്ച രാധാമോഹന്‍ ദാസ് അഗര്‍വാളിനെ ആദിത്യനാഥ് പിന്തുണച്ചിരുന്നു. ആ തിരഞ്ഞെടുപ്പില്‍ വിജയിച്ച അഗര്‍വാള്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. അദ്ദേഹം ഇപ്പോള്‍ ഗോരഖ്പൂര്‍ അര്‍ബനില്‍ നിന്നുള്ള എംഎല്‍എയാണ്. എന്നാല്‍ ഇത്തവണ കന്നി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദിത്യനാഥിനെ മത്സരിപ്പിക്കാന്‍ അഗര്‍വാളിന് ബിജെപി ടിക്കറ്റ് നിഷേധിച്ചു.

എല്ലാ വര്‍ഷവും കിഴക്കന്‍ യുപിയില്‍ നൂറുകണക്കിനു കുട്ടികളുടെ ജീവന്‍ അപഹരിക്കുന്ന ജപ്പാന്‍ മസ്തിഷ്‌ക ജ്വരത്തിന്റെ പ്രശ്‌നം എംപി എന്ന നിലയില്‍ ആദിത്യനാഥ് പതിവായി ഉന്നയിച്ചിരുന്നു. ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷം രോഗം നിയന്ത്രിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി വിവിധ വേദികളില്‍ പ്രശംസിക്കുകയുണ്ടായി.

ഗോരഖ്നാഥ് മന്ദിറിന്റെ നടത്തിപ്പില്‍ അഗാധമായി ഏര്‍പ്പെട്ടിരിക്കുന്ന ആദിത്യനാഥ് രണ്ടാഴ്ചയിലൊരിക്കലെങ്കിലും മഠം സന്ദര്‍ശിക്കാറുണ്ട്. മഠവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിന്റെ മുന്നോട്ടുപോക്ക് പലമടങ്ങ് വര്‍ദ്ധിപ്പിച്ചതായി വിശ്വസിക്കപ്പെടുന്നു.

Also Read: ആം ആദ്മി പാർട്ടിയുടെ പഞ്ചാബിലെ വിജയം ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ വഴിയാകുന്നത് എന്തുകൊണ്ട്?

ആദിത്യനാഥിന്റെ സ്വാധീനം കാരണം ഗോരഖ്പൂരിലെ അദ്ദേഹത്തിന്റെ അനുയായികള്‍ 2017 ന് മുമ്പ് വാഹനങ്ങളില്‍ രജിസ്‌ട്രേഷന്‍ നമ്പറിനു പകരം 'യോഗി സേവക്' എന്നാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. യോഗി അധികാരമേറ്റ് ശേഷം അദ്ദേഹത്തിന്റെ സ്വന്തം ഹിന്ദു യുവവാഹിനിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലായിരുന്നു.

താന്‍ എംപി സ്ഥാനം രാജിവച്ച ഒഴിവില്‍ നടന്ന 2018-ലെ ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി ഉപേന്ദ്ര ദത്ത് ശുക്ല പരാജയപ്പെട്ടതാണ് മുഖ്യമന്ത്രി എന്ന നിലയില്‍ ആദിത്യനാഥ് വ്യക്തിപരമായുണ്ടായ ഒരേയൊരു തിരിച്ചടി. ശുക്ലയുടെ വിധവ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദിത്യനാഥിനെതിരെ ഗോരഖ്പൂര്‍ അര്‍ബനില്‍ എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

Uttar Pradesh Bjp Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: