അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ പുതുചരിത്രം എഴുതുകയാണ്. പഞ്ചാബിൽ വൻ വിജയം നേടിയതോടെ ഡൽഹിക്കു പുറമേ മറ്റൊരു സംസ്ഥാനത്തിൽ അധികാരത്തിലെത്തുന്ന പ്രാദേശിക പാർട്ടിയായി ആം ആദ്മി പാർട്ടി മാറിയിരിക്കുകയാണ്. ഉത്തർപ്രദേശിൽ ഭരണതുടർച്ച നേടി അധികാരത്തിലെത്തുന്ന ആദ്യത്തെ മുഖ്യമന്ത്രിയായിരിക്കുകയാണ് യോഗി ആദിത്യനാഥ്. വരുംദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിൽ മാറ്റങ്ങൾക്കുള്ള സൂചനകളാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്.
രാജ്യത്ത് ക്ഷേമരാഷ്ട്രീയത്തിന് ഊന്നൽ നൽകുന്നതാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. ക്ഷേമ പദ്ധതികളും അവ വിജയകരമായി നടപ്പാക്കിയതും സംസ്ഥാനങ്ങളിലെ ബിജെപി തരംഗത്തിന് കാരണമായി പറയാമെങ്കിലും ക്ഷേമ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കേജ്രിവാളിന്റെ രാഷ്ട്രീയം വോട്ടർമാർ വിലമതിക്കുന്നുണ്ട്.
പഞ്ചാബിലെ ആം ആദ്മിയുടെ മുന്നേറ്റം ദേശീയ തലത്തിലും മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന തരംഗങ്ങൾ സൃഷ്ടിച്ചേക്കും. എഎപിയെ അടുത്തുനിന്ന് വീക്ഷിക്കുന്ന രാഷ്ട്രീയ നിരീക്ഷകർ ഈ പ്രകടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തനായ എതിരാളിയായി കേജ്രിവാൾ മാറുമെന്നാണ് കരുതുന്നത്.
പഞ്ചാബിലെ നിലവിലെ ട്രെൻഡുകൾ കോൺഗ്രസിന്റെ കൂടുതൽ ശിഥിലീകരണത്തെയും ദേശീയ തലത്തിൽ ഗാന്ധിമാരുടെ നേതൃത്വത്തിന്റെ തകർച്ചയെയും സൂചിപ്പിക്കുന്നു. ദേശീയ തലത്തിൽ ബിജെപിയെ നേരിടാൻ കഴിയുന്ന പാർട്ടിയായി കോൺഗ്രസിനെ മുന്നോട്ടുകൊണ്ടുവരുന്നതിലും അവർ പരാജയപ്പെട്ടതായി കണക്കാക്കുന്നു.
എല്ലാ പ്രതിസന്ധികൾക്കിടയിലും അതിർത്തി സംസ്ഥാനത്ത് ആം ആദ്മി പാർട്ടി നേടിയ വിജയം കാണിക്കുന്നത്, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മറ്റെല്ലാ പാർട്ടികളും എഎപിക്കെതിരെ ഒരുമിച്ചിട്ടും ബിജെപി ഉൾപ്പെടെയുള്ള സ്ഥാപിത ദേശീയ പാർട്ടികൾക്ക് ബദലായി വോട്ടർമാരുടെ വിശ്വാസം നേടിയെടുക്കാൻ അരവിന്ദ് കേജ്രിവാളിന് കഴിഞ്ഞുവെന്നതാണ്.
പഞ്ചാബിലെ തകർപ്പൻ വിജയം ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലേക്ക് കേജ്രിവാളിന്റെ ശ്രദ്ധ കൂടുതലാക്കും. കഴിഞ്ഞ വർഷം ഗാന്ധിനഗറിലും സൂറത്തിലും നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എഎപി ഇതിനകം തന്നെ ഗണ്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
ഗോവയിൽ എഎപി മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഉത്തരാഖണ്ഡിലും നിശ്ചിത വോട്ട് വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ തിരഞ്ഞെടുപ്പുകളിലെ പ്രകടനം ദേശീയ പാർട്ടി പദവി നേടുന്നതിലേക്ക് എഎപിയെ എത്തിക്കും.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലെ ഫലങ്ങൾ ബിജെപിയെ ആഹ്ളാദഭരിതരാക്കും, 2024 ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയുടെയും ബിജെപിയുടെ ഭരണ റെക്കോർഡിന്റെയും റഫറണ്ടമായി തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നു.
പശ്ചിമ ബംഗാളിലെ തോൽവിക്കുശേഷം, ഉത്തർപ്രദേശിൽ ബിജെപിയുടെ തിരിച്ചുവരവ് പാർട്ടിക്ക് ബൂസ്റ്റർ ഷോട്ടായിരിക്കും. “മോദി ജിയുടെ നേതൃത്വത്തിൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയിക്കണം, അതിന്റെ അടിത്തറ 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ സ്ഥാപിക്കപ്പെടും,” എന്നാണ് കഴിഞ്ഞ വർഷം അവസാനം ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ പറഞ്ഞത്.
യുപിയിൽ 32 ശതമാനം വോട്ടുമായി അഖിലേഷ് യാദവിന്റെ എസ്പിയുടെ പ്രകടനം, ബിജെപിക്ക് അത്ര നല്ല വാർത്തയല്ല. 2014ൽ ഹിന്ദു ഭൂരിപക്ഷ വോട്ടുകൾ നേടാൻ കഴിഞ്ഞ ബിജെപിയുടെ അടിത്തറ തകർത്ത് 2017ലെ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും 2019 ലോക്സഭയിലും അത് നിലനിർത്താനും യാദവ ഇതര ഒബിസി സമുദായത്തിന്റെ പിന്തുണ നേടാനും അഖിലേഷിന് കഴിഞ്ഞുവെന്ന് ട്രെൻഡുകൾ കാണിക്കുന്നു.
തങ്ങളുടെ വികസന അജണ്ട പഞ്ചാബ് ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിലും അത്ഭുതകരമായി പ്രവർത്തിച്ചുവെന്ന് ബിജെപി നേതാക്കൾ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഉത്തർപ്രദേശിലെ ട്രെൻഡ് കാണിക്കുന്നത് ജാതി അവിടെ ഒരു പ്രധാന ഘടകമായി തുടരുന്നുവെന്നാണ്.
ദലിതർക്കിടയിൽ ബിഎസ്പിയുടെ പിന്തുണ കൂടുതൽ ശിഥിലമാകുന്നതിന്റെ സൂചനകൾ ഉത്തർപ്രദേശിൽ ബിജെപിക്ക് ശുഭവാർത്തയാണ്. സംസ്ഥാനത്തെ മൊത്തം പട്ടികജാതിക്കാരുടെ 54 ശതമാനം വരുന്ന ജാട്ട് സമുദായ വോട്ടുകൾ നിലനിർത്താൻ മായാവതിക്ക് കഴിഞ്ഞോയെന്ന് വ്യക്തമല്ലെങ്കിലും ദലിത് വോട്ടുകളുടെ ഒരു ഭാഗം ബിജെപിക്ക് ലഭിക്കുന്നുവെന്നാണ് ഇതുവരെയുള്ള ഫലം സൂചിപ്പിക്കുന്നത്.