/indian-express-malayalam/media/media_files/uploads/2023/05/biren-singh-7592.jpg)
എൻ ബിരേൻ സിംഗ്
ന്യുഡൽഹി:മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്ന് മണിപ്പൂരില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ഡല്‍ഹിയിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും. നിയമസഭ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണോ, പുതിയ സര്‍ക്കാര്‍ രൂപീകരിക്കണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും.
മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ രാജി സ്വീകരിച്ച ഗവര്‍ണര്‍ നിയമസഭ മരവിപ്പിച്ചിട്ടുണ്ട്. സഭ സമ്മേളനം ഇന്നു മുതല്‍ ആരംഭിക്കാനിരിക്കെയാണ് ഇന്നലെ നാടകീയ സംഭവ വികാസങ്ങള്‍ ഉണ്ടായത്. കാവല്‍ മുഖ്യമന്ത്രിയായി ബിരേന്‍ സിങിനോട് തുടരാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ സഖ്യകക്ഷിയായ എന്‍പിപി അടക്കമുള്ളവരുമായി ബിജെപി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ബിജെപിയിൽ തിരക്കിട്ട ചർച്ചകൾ
മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ബിജെപിയിൽ തിരക്കിട്ട നീക്കങ്ങൾ. മന്ത്രിമാരായ വൈ ഖേംചന്ദ് സിംഗ്, ടി ബിശ്വജിത് സിംഗ് എന്നിവർക്കൊപ്പം സ്പീക്കർ സത്യബ്രത സിംഗും നിലവിൽ ബിജെപിയുടെ പരിഗണനയിലുണ്ട്. അവിശ്വാസ പ്രമേയം നിരാകരിക്കില്ലെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് ബിജെപി നേതൃത്വം ബിരേൻ സിംഗിന്റെ രാജിക്ക് വഴങ്ങിയത്. സഖ്യകക്ഷികളായ എൻപിപി, എൻപിഎഫ് എന്നിവരുമായി ബിജെപി ചർച്ച തുടങ്ങി.
മണിപ്പൂരിൽ സംഘർഷം ഇരുപത്തിയൊന്ന് മാസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി സ്ഥാനം എൻ ബിരേൻ സിംഗ് രാജിവെച്ചത്. ഡൽഹിയിൽ എത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതിന് ശേഷമാണ് ഗവർണർക്ക് രാജിക്കത്ത് നൽകിയത്. മണിപ്പൂരിൽ കലാപം ആളിക്കത്തിച്ചത് ബീരേൻ സിംഗാണ് എന്ന ആരോപണം തുടക്കം തൊട്ട് ശക്തമായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്നപ്പോഴും മോദിയും അമിത് ഷായും ബീരേനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവിൽ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് നാടകീയമായി രാജി. കോൺഗ്രസ് അവിശ്വാസ പ്രമേയം ബിരേന് സർക്കാരിനെതിരെ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. നീക്കത്തിന് ഭരണകക്ഷി എംഎൽഎമാരിൽ നിന്നും പിന്തുണ ലഭിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പാർട്ടി കേന്ദ്ര നേതൃത്വം തിടുക്കത്തിൽ രാജിക്കുള്ള നിർദ്ദേശം നല്കിയത്.
ഡൽഹിയിലെത്തി അമിത് ഷായെ കണ്ട ശേഷമാണ് ബിരേൻസിംഗ് രാജി നല്കിയത്. ഒപ്പം ബീരേൻ സിംഗിന് കലാപത്തിൽ പങ്കുണ്ടോ എന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന അദ്ധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നുണ്ട്. ബീരേൻസിംഗിൻറെ ചില ഓഡിയോ ക്ളിപ്പുകളുടെ ഫോറൻസിക്ക് പരിശോധനഫലം വാരാനിരിക്കെ കൂടിയാണ് രാജിയിലേക്ക് കാര്യങ്ങൾ എത്തുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.