/indian-express-malayalam/media/media_files/V6xU1TcTGXXu5Ipm4IiF.jpeg)
ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ടിൽ മോഹൻ യാദവ് ബുധനാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജേന്ദ്ര ശുക്ലയും ജഗദീഷ് ദേവ്ദയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടികളായി സത്യപ്രതിജ്ഞ ചെയ്തു. മുൻ വിദ്യാഭ്യാസ മന്ത്രിയും മധ്യപ്രദേശിലെ ഉജ്ജയിൻ സൗത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയുമായിരുന്നു യാദവ്. ദേവ്ദ പട്ടികജാതി (എസ്‌സി)യിൽ പെട്ടയാളാണെങ്കിൽ, വിന്ധ്യപ്രദേശ് മേഖലയിലെ അനിഷേധ്യമായ ബ്രാഹ്മണ മുഖമാണ് ശുക്ല.
പ്രാദേശിക ശക്തികളായ നേതാക്കൾ
മധ്യപ്രദേശിലും രാജസ്ഥാനിലും സർക്കാരുകൾ നയിക്കാൻ ബി.ജെ.പി പുതുമുഖങ്ങളെയും യുവാക്കളെയും തിരഞ്ഞെടുത്തതോടെ രണ്ട് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്റെയും രണ്ട് തവണ മുഖ്യമന്ത്രിയായ വസുന്ധര രാജെയുടെയും ഭാവിയെക്കുറിച്ച് ഒരു വലിയ ചോദ്യം അവശേഷിക്കുന്നു.
അടൽ ബിഹാരി വാജ്‌പേയി-എൽ കെ അദ്വാനി നേതൃത്വം ഹാൻഡ് പിക്ക് ചെയ്ത ഈ നേതാക്കൾ, അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ശക്തികളായി രൂപപ്പെട്ടവരാണ്.
ഈ രണ്ട് മുൻ മുഖ്യമന്ത്രിമാർക്കായി എന്താണ് കരുതുന്നതെന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചൗഹാന് 64 വയസ്സും രാജെയ്ക്ക് 70 വയസ്സും പ്രായമുണ്ട്. ജനപിന്തുണ ഇപ്പോഴും അവരുടെ പക്ഷത്താണ്. അതിനാൽ കേന്ദ്ര നേതൃത്വം പാർട്ടിക്കുള്ളിലോ കേന്ദ്ര സർക്കാരിലോ അവർക്ക് പുതിയ റോളുകൾ നൽകിയേക്കും എന്ന് പാർട്ടി നേതാക്കൾ പറയുന്നു.
ചൗഹാനും രാജെയും അവരുടെ സംസ്ഥാനങ്ങളിലേക്ക് മാറുന്നതിന് മുമ്പ് കേന്ദ്രസർക്കാരുകളിൽ ഇടം നേടിയിട്ടുണ്ട്. 2014ൽ ബിജെപി അധികാരത്തിലെത്തിയ ശേഷം കേന്ദ്രത്തിലേക്ക് മാറാൻ രാജെയ്ക്ക് അവസരം ലഭിച്ചിരുന്നെങ്കിലും അവർ അത് നിരസിച്ചതായി പാർട്ടിയിലെ ഇൻസൈഡർസ് പറയുന്നു.
നരേന്ദ്രമോദി-അമിത് ഷാ ദ്വയം പാർട്ടിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തിട്ടും, രാജസ്ഥാനിൽ വസുന്ധര തന്റെ കോട്ട നിലനിർത്തി. നിയമസഭാംഗങ്ങൾ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളുടെ വിശ്വസ്തത നേടി. അങ്ങനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ കാര്യങ്ങളിൽ അവർ വലിയ സ്വാധീനം വന്നു ചേർന്നു. എന്നിരുന്നാലും, 2018 ൽ അവർ അശോക് ഗെലോട്ടിനോട് പരാജയപ്പെട്ടതിനു ശേഷം, സംസ്ഥാനത്ത് ഒരു പുതിയ നേതൃത്വത്തെ കൊണ്ടു വരാനുള്ള ശ്രമങ്ങൾ കേന്ദ്ര നേതൃത്വം ആരംഭിച്ചിരുന്നു.
അതു പോലെ, ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വന്തമായി ഒരു സ്വാധീനം വളർത്തിയെടുത്ത ആളാണ് ചൗഹാൻ. 2018-ൽ, കോൺഗ്രസിലെ ജ്യോതിരാദിത്യ സിന്ധ്യ കലാപത്തിന് ശേഷം ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷവും, സ്ത്രീകളെ കേന്ദ്രീകരിച്ച് നിരവധി ക്ഷേമ പദ്ധതികൾ അവതരിപ്പിച്ചു കൊണ്ട് തന്റെ ജനപ്രീതി നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഇപ്പോൾ രണ്ട് സംസ്ഥാനങ്ങളിലും തലമുറമാറ്റത്തെ ബി.ജെ.പി അവലംബിച്ചതിനാൽ, ഈ പ്രാദേശിക 'വമ്പൻ'മാരുടെ ഭാവിയെക്കുറിച്ച് പാർട്ടി നേതാക്കൾക്ക് ഭിന്നാഭിപ്രായമാണ്. അസൈൻമെന്റുകളില്ലാതെ അവരെ നിലനിർത്തുന്നത് മിക്കവാറും അസാധ്യമാണെന്ന് ഇതിൽ ഒരു സംസ്ഥാനത്തിലെ തിരഞ്ഞെടുപ്പിൽ ഏർപ്പെട്ടിരുന്ന ഒരു മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.
“അവർക്ക് (ചൗഹാനും രാജെയും) തീർച്ചയായും അസൈൻമെന്റ് ഉണ്ടാകും. അസൈൻമെന്റ് എന്തായിരിക്കും, അവർ അത് സ്വീകരിക്കുമോ അതോ അവർക്ക് എപ്പോൾ നൽകും, അതൊക്കെ എനിക്ക് ഇപ്പോൾ ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങളാണ്. ഞങ്ങളുടേത് കാര്യകർത്താക്കളെ ബഹുമാനിക്കുന്ന ഒരു സംഘടനയാണ്, നല്ല അനുയായികളുള്ള മുൻനിര നേതാക്കളെ പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്താൻ കഴിയില്ല,” നേതാവ് പറഞ്ഞു.
ഇരു സംസ്ഥാനങ്ങളിലെയും ജനവിധികൾ നേതാക്കൾക്കുള്ളതാണെന്ന് പലരും വിശ്വസിക്കുന്നതായി മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.
"അവർക്ക് വാഗ്ദാനം ചെയ്യുന്നവ സ്വീകരിക്കേണ്ടെന്ന് അവർ തീരുമാനിക്കുകയാണെങ്കിൽ, കാര്യങ്ങൾക്ക് കൂടുതൽ സമയമെടുത്തേക്കാം (തീരുമാനിക്കാൻ),” നേതാവ് പറഞ്ഞു, അസൈൻമെന്റ് കേന്ദ്ര സർക്കാരിലായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിൽ ചൗഹാന് അവസരം നൽകാമെന്നും അത് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് പൂർണമായും അദ്ദേഹത്തി തീരുമാനം ആണ് എന്നും പാർട്ടിയുടെ മറ്റൊരു മുതിർന്ന നേതാവ് ചൂണ്ടിക്കാട്ടി. തന്റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പരസ്യ പരാമർശങ്ങൾ കേന്ദ്ര നേതൃത്വത്തെ അസ്വസ്ഥമാക്കിയിരിക്കാം എന്നും 'ഇപ്പോൾ അദ്ദേഹത്തിന് ഡൽഹിയിൽ അവസരം നൽകാനുള്ള സാധ്യത വളരെ കുറവാണെന്നും' മറ്റൊരു മുതിർന്ന പാർട്ടി പ്രവർത്തകൻ അവകാശപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സാങ്കൽപ്പികമാണെന്ന് തള്ളിക്കളഞ്ഞ ചൗഹാൻ, ദേശീയ തലസ്ഥാനത്തേക്ക് മാറുന്നത് നിരസിച്ചു.
“ഞാൻ വളരെ വിനയത്തോടെ പറയുന്ന ഒരു കാര്യം, അവിടെ പോയി എനിക്കായി എന്തെങ്കിലും ചോദിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അത് എന്റെ ജോലിയല്ല. അതു കൊണ്ടാണ് ഡൽഹിയിൽ പോകില്ലെന്ന് പറഞ്ഞത്. എന്നിരുന്നാലും, ചൊവ്വാഴ്ച, പാർട്ടിയുടെ തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്നും 'അതിന്റെ വലിയ ദൗത്യത്തിൽ' താൻ പ്രതിജ്ഞാബദ്ധനാണെന്നും" അദ്ദേഹം പറഞ്ഞു.
Read Here:
- എട്ട് കോടി പണമിടപാടിനെ തുടർന്ന് ഭീഷണി, നടിയും ബിജെപി എംപിയുമായ കിരൺ ഖേറിനെതിരെ പരാതി
- സ്ത്രീധനമെന്തിന്, തോക്കുള്ളപ്പോൾ?; സർക്കാർ ജോലിയുള്ള പയ്യനെ കൂടുതൽ സ്ത്രീധനം കൊടുത്ത് മകൾക്ക് വാങ്ങിക്കൊടുക്കുന്ന കേരളത്തിൽ നിന്ന് തുലോം വ്യത്യസ്തമായ കഥ
- പ്രത്യേക വിമാനത്തിൽ ഉപകരണങ്ങൾ, എട്ട് മണിക്കൂർ നീണ്ട പ്രയത്നം; കുഴൽ കിണറിൽ വീണ കുഞ്ഞിനെ പുറത്തെടുത്തു
- മൂന്ന് ക്രിമിനൽ നിയമ ബില്ലുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.