/indian-express-malayalam/media/media_files/2024/11/06/FTvwByn4z86ZPKdK5Ks6.jpg)
ഹമാസിന് സമയപരിധി നിശ്ചയിച്ച് ട്രംപ്
ന്യൂയോർക്ക്: ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശനിയാഴ്ച വരെ സമയപരിധി നിശ്ചയിച്ചു. അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.
ജനുവരി 19ന് പ്രാബല്യത്തില്‍ വന്ന ആറ് ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ യുഎസ് പ്രസിഡന്റ് വീണ്ടും ഇടപെട്ടത്. ഹമാസിന്റെ നീക്കത്തെ 'ഭയാനകം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വെടിനിര്‍ത്തലിനു ശേഷം എന്തു ചെയ്യണമെന്ന് ഇസ്രയേല്‍ തീരുമാനിക്കട്ടെ എന്നും ട്രംപ് പറഞ്ഞു.
"എല്ലാ ബന്ദികളെയും മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം, പക്ഷേ എന്റെ കാര്യത്തില്‍, ശനിയാഴ്ച രാത്രി 12 മണിക്ക് ബന്ദികളെ വിട്ടയച്ചില്ലേൽ, വീണ്ടും നരകം സൃഷ്ടിക്കും"- ട്രംപ് പറഞ്ഞു. താന്‍ നിര്‍ദേശിച്ച സമയപരിധിയെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.
താന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിന് അറിയാമെന്നു മാത്രമാണ് ട്രംപ് പറഞ്ഞത്. വെടിനിര്‍ത്തലിനു ശേഷം യുഎസ് സേനയുടെ സാധ്യത തള്ളിക്കളയുന്നുണ്ടോ എന്ന ചോദ്യത്തിന് 'എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം' എന്നും ട്രംപ് മറുപടി നല്കി.
ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു. ഗാസ ഒരു വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥലമാണ്. യുഎസ് അതു സ്വന്തമാക്കും. മനോഹരമായി പുനര്‍നിര്‍മിക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന പലസ്തീന്‍കാര്‍ ഒഴിയണമെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു. കുറച്ചു പലസ്തീന്‍കാരെ സ്വീകരിക്കാന്‍ അമേരിക്ക ഒരുക്കമാണ്. എന്നാല്‍ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞു.
Read More
- സ്റ്റീൽ,അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്താന്‍ യുഎസ്
- വീണ്ടും കൂപ്പു കുത്തി രൂപ; ഡോളറിന് എതിരെ 45 പൈസയുടെ ഇടിവ്
- ആരാകും ഡൽഹി മുഖ്യമന്ത്രി?; ബിജെപി സസ്പെന്‍സ് തുടരുന്നു
- മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലേക്കോ...?
- മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു
- ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 31 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; രണ്ടു ജവാന്മാർക്ക് വീരമൃത്യു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.