/indian-express-malayalam/media/media_files/a3VJ0Wjv3ooWbdbUzjxY.jpg)
താമസിയാതെ തന്നെ സത്യം തെളിയുമെന്നും തന്റെ പോസ്റ്റിൽ പ്രജ്വൽ കുറിച്ചു
ബെംഗളൂരു: വിവാദമായ ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് ഒഴിവിൽ കഴിഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ പ്രതികരണവുമായി ജനതാദൾ നേതാവ് പ്രജ്വൽ രേവണ്ണ. താൻ ബാംഗ്ലൂരിൽ ഇല്ലെന്നും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാവാൻ ഏഴ് ദിവസത്തെ സാവകാശം വേണമെന്ന് തന്റെ അഭിഭാഷകർ വഴി ആവശ്യപ്പെട്ടിട്ടുണ്ടെന്നും എക്സിലൂടെയാണ് പ്രജ്വൽ അറിയിച്ചിരിക്കുന്നത്. താമസിയാതെ തന്നെ സത്യം തെളിയുമെന്നും തന്റെ പോസ്റ്റിൽ പ്രജ്വൽ കുറിച്ചു.
“ഞാൻ അന്വേഷണത്തിൽ പങ്കെടുക്കാൻ ബാംഗ്ലൂരിൽ ഇല്ലാത്തതിനാൽ, എന്റെ അഭിഭാഷകൻ മുഖേന ഞാൻ സിഐഡി ബാംഗ്ലൂരിനെ അറിയിച്ചു. സത്യം ഉടൻ വിജയിക്കും,” പ്രജ്വൽ എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഇതിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേ സമയം പ്രജ്വൽ രേവണ്ണ 24 മണിക്കൂറിനകം ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഇയാളുടെ പോസ്റ്റ് വന്നതിന് ശേഷം അന്വേഷണ സംഘം ഉത്തരവിട്ടു. അല്ലാത്ത പക്ഷം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനാണ് സംഘത്തിന്റെ നീക്കം. പ്രജ്വല് രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്നും നയതന്ത്ര-പോലീസ് മാർഗങ്ങൾ ഉപയോഗിച്ച് ഒളിവിലുള്ള എംപിയെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന പ്രജ്വല് രേവണ്ണ ഉൾപ്പെട്ട വീഡിയോകൾ അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഉന്നത സ്വാധീനമുള്ള രാഷ്ട്രീയക്കാർ സ്ത്രീകളെ ലൈംഗിക ആവശ്യങ്ങൾക്കായി സമീപിക്കുകയും അവരിൽ ചിലരെ ബലാത്സംഗം ചെയ്യുകയും ചെയ്തു എന്ന സംസ്ഥാന വനിതാ കമ്മീഷന്റെ (എസ്‌സിഡബ്ല്യു) നിരീക്ഷണത്തെ തുടർന്നാണ് താൻ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു.
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും മുൻ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി രേവണ്ണയുടെ മകനുമാണ് പ്രജ്വൽ രേവണ്ണ. വീഡിയോ വിവാദത്തിന്റെ ഫശ്ചാത്തലത്തിൽ പ്രജ്വൽ രേവണ്ണയെ പാർട്ടി സസ്‌പെൻഡ് ചെയ്തതുവെന്നും എസ്ഐടി അന്വേഷണം പൂർത്തിയാകുന്നതുവരെയാകും സസ്പെൻഷന്റെ കാലാവധിയെന്നും മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ എച്ച് ഡി കുമാരസ്വാമി ഇന്നലെ വ്യക്തമാക്കിയിരുന്നു. ലൈംഗികാതിക്രമ കേസിൽ പ്രജ്വലിന്റെ പങ്ക് തെളിയിക്കപ്പെട്ടാൽ അയാൾ പിന്നീട് പാർട്ടിയിൽ ഉണ്ടാകില്ലെന്നും ഇക്കാര്യത്തിൽ ജെഡിഎസ് പീഢനത്തിന് ഇരയായ സ്ത്രീകൾക്കൊപ്പമാണെന്നും കുമാരസ്വാമി പറഞ്ഞു.
അതേ സമയം വിഷയം കേസിലേക്കെത്തുന്നത് മുന്നിൽക്കണ്ട് പ്രജ്വൽ രാജ്യം വിട്ട് ജർമ്മനിയിലേക്ക് പോയെന്നാണ് സൂചന. മറ്റ് ഇരകളുടെ അനുഭവം വിവരിക്കുന്ന ഓൺലൈൻ ക്ലിപ്പുകൾ കണ്ടതിന് ശേഷമാണ് രേവണ്ണയുടെയും മകൻ പ്രജ്വലിന്റേയും പേരിൽ പരാതി നൽകാൻ തീരുമാനിച്ചതെന്ന് പരാതിക്കാരിയായ സ്ത്രീ ഹോളനരസിപുര പൊലീസിനോട് പറഞ്ഞു. 2019നും 2022നും ഇടയിലാണ് പീഡനം നടന്നതെന്ന് പരാതിയിൽ അവർ ആരോപിക്കുന്നു.
Read More
- ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണയെ പുറത്താക്കി ജെഡിഎസ്
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.