/indian-express-malayalam/media/media_files/ExyKdPZuNKdKvNlks0Pv.jpg)
1998-ൽ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വെടിവച്ചതിന് ശേഷം സൽമാൻ ഖാനെതിരെയുള്ള ഭീഷണി ബിഷ്ണോയി സംഘം തുടർന്നുവന്നിരുന്നു
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ പൻവേലിലെ ഫാംഹൗസിന് സമീപം വെച്ച് ആക്രമിക്കാൻ ലോറൻസ് ബിഷ്ണോയ് സംഘം പദ്ധതിയിട്ടിരുന്നതായി പൊലീസ്. നടൻ തന്റെ പൻവേൽ ഫാം ഹൗസിലേക്ക് പോകുമ്പോൾ ആക്രമിക്കാൻ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായും ഈ കേസിൽ കഴിഞ്ഞ ആഴ്ച്ച നാല് പേരെ അറസ്റ്റ് ചെയ്തതായും നവി മുംബൈ പോലീസ് വ്യക്തമാക്കി. സൽമാനെതിരായി മുംബൈയിലും നവി മുംബൈയിലും നടന്ന രണ്ട് ആക്രമണ കേസുകളിലും ലോറൻസ് ബിഷ്‌ണോയിക്ക് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.
1998-ൽ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വെടിവച്ചതിന് ശേഷം സൽമാൻ ഖാനെതിരെയുള്ള ഭീഷണി ബിഷ്ണോയി സംഘം തുടർന്നുവന്നിരുന്നു. മുംബൈയിൽ ചുവടുറപ്പിക്കാനും നഗരത്തെ തങ്ങളുടെ താവളമാക്കി മാറ്റാനുമുള്ള ബിഷ്‌ണോയിയുടെ ശ്രമമാണിതെന്ന് പോലീസ് കരുതുന്നു.
നവി മുംബൈ ഓപ്പറേഷനിൽ ഏകദേശം 16-17 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ ഈ വർഷം ഫെബ്രുവരിയിൽ പൻവേലിൽ ഒരു റെക്‌സ് നടത്തിയെന്നും പോലീസ് പറഞ്ഞു. കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതികൾ വളരെക്കാലമായി നടനെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന നടത്തുകയും പൻവേലിൽ തങ്ങുകയും ചെയ്തിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിവേക് പൻസാരെ പറഞ്ഞു.
“ബിഷ്‌ണോയിക്കായി നിരവധി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഒരു സംഘം പൻവേലിലും മറ്റേത് മുംബൈയിലുമായിരുന്നുവെന്ന് ഞങ്ങൾ സംശയിക്കുന്നു.” പൻസാരെ പറഞ്ഞു
അജയ് കശ്യപ് എന്ന ധനഞ്ജയ് തപസിങ്, നഹ്‌വി എന്ന ഗൗരവ് ഭാട്ടിയ, വാപ്‌സി ഖാൻ എന്ന വസീം ചിക്‌ന, റിസ്വാൻ ഖാൻ എന്നിവരെയാണ് നിലവിൽ നവി മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആക്രമണത്തിന് ഉപയോഗിക്കേണ്ട എകെ 47 വാങ്ങാൻ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോഗർ എന്നയാളുമായും കശ്യപ് ബന്ധപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം കന്യാകുമാരി വഴി ശ്രീലങ്കയിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ നീക്കമെന്നും പോലീസ് കൂട്ടിച്ചേർത്തു.
അറസ്റ്റിലായ നാല് പ്രതികളെയും ചോദ്യം ചെയ്തു വരികയാണെന്നും അവർക്ക് ബാന്ദ്ര ആക്രമണവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബാന്ദ്ര കേസിലെ ആറ് പ്രതികളെ മുംബൈ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.