/indian-express-malayalam/media/media_files/2025/03/07/2ZDkQnTZR7ThqB5msdCW.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: തമിഴ്‌നാട് സര്‍ക്കാരിന്റെ പദ്ധതികൾക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പേരിടുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ബുധനാഴ്ച റദ്ദാക്കി. ഹർജി നിയമ പ്രക്രിയയുടെ ദുരുപയോഗത്തിനു തുല്യമാണെന്നും തെറ്റായ ധാരണയുണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പോരാട്ടങ്ങൾക്ക് കോടതികളെ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ ഹർജിക്കാരനായ എഐഎഡിഎംകെ നേതാവും എംപിയുമായ സി.വി ഷൺമുഖത്തോട് അതൃപ്തി വ്യക്തമാക്കിയ ബെഞ്ച് 10 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. തുക തമിഴ്‌നാട് സർക്കാരിന് നൽകണമെന്നും, ഇത് പിന്നാക്കം നിൽക്കുന്നവരുടെ ക്ഷേമത്തിനായി ചെലവഴിക്കാനും കോടതി നിർദ്ദേശിച്ചു.
Also Read: പഠനം നിഷേധിച്ച് താലിബാൻ; ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ തേടി അഫ്ഗാനിലെ പെൺകുട്ടികൾ
ജുഡീഷ്യൽ മാർഗ്ഗനിർദ്ദേശങ്ങളുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് 'ഉങ്കളുഡൻ സ്റ്റാലിൻ' പോലുള്ള പൊതുജനസമ്പർക്ക പരിപാടികളിൽ മുഖ്യമന്ത്രിയുടെ പേര് സംസ്ഥാനം ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എഐഎഡിഎംകെ എംപി കോടതിയെ സമീപിച്ചത്. സർക്കാർ പദ്ധതികൾക്ക് ജീവിച്ചിരിക്കുന്ന വ്യക്തികളുടെ പേരുകൾ നൽകുന്നതും പുനർനാമകരണം ചെയ്യുന്നതും ഓഗസ്റ്റ് 1 ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലക്കിയിരുന്നു. ഇതിനെതിരെ ഡിഎംകെയും തമിഴ്നാട് സർക്കാരും സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടിതി വിധിപറഞ്ഞത്.
Also Read: പ്രളയം വീട്ടുപടിക്കലെത്തിയപ്പോൾ ആരതിയും പാലഭിഷേകവും; ചർച്ചയായി പോലീസുകാരന്റെ വീഡിയോ
മറ്റു രാഷ്ട്രീയ പാർട്ടികളുടെ സർക്കാരുകളും നേതാക്കളുടെ പേരുകൾ പദ്ധതികൾക്ക് നൽകിയിട്ടുണ്ടെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയെ വിളിച്ചിരുന്ന 'അമ്മ' എന്ന പേരിലുള്ള സർക്കാർ പദ്ധതികളെക്കുറിച്ചും സംസ്ഥാനം പരാമർശിച്ചിരുന്നു. ഈ വാദങ്ങൾ കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ തീരുമാനം.
Read More: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം ഉണ്ടായത് അതീവ പരിസ്ഥിതി ദുർബല മേഖലയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.