/indian-express-malayalam/media/media_files/2024/11/29/XYUP1nHAeL64YKoLD1eW.jpg)
സംഭാൽ പള്ളി
ന്യൂഡൽഹി: സംഭാൽ പള്ളിയിലെ ഷാഹി ഈദ്ഗാ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുന്നത് വരെ കേസുമായി മുന്നോട്ടുപോകരുതെന്ന് വിചാരണ കോടതിയോട് ഉത്തരവിട്ട് സുപ്രീം കോടതി. സംഭാലിൽ സമാധാനവും ഐക്യവും ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു, കൂടാതെ ജനുവരി എട്ട് വരെ പള്ളി സർവേയുമായി ബന്ധപ്പെട്ട തുടർ നടപടികളിൽനിന്ന് വിട്ടുനിൽക്കാൻ വിചാരണ കോടതിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.
വിചാരണ കോടതിയുടെ സർവേ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനും ഹർജി ഫയൽ ചെയ്ത് മൂന്ന് ദിവസത്തിനകം ലിസ്റ്റ് ചെയ്യാനും പള്ളി കമ്മിറ്റിക്ക് കോടതി നിർദ്ദേശം നൽകി. അഭിഭാഷക കമ്മീഷണറുടെ സമർപ്പിച്ച റിപ്പോർട്ട മുദ്രവെച്ച കവിൽ തുറക്കാതെ സൂക്ഷിക്കും.
ഹൈക്കോടതി കേസ് പരിശോധിച്ച് ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതുവരെ വിചാരണക്കോടതി തുടർനടപടികളൊന്നും സ്വീകരിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതായി സുപ്രീം കോടതി വ്യക്തമാക്കി. അടുത്ത വാദം ജനുവരി ആറിന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
കോട് ഗാർവി മേഖലയിലെ ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിട്ട സർവേയെച്ചൊല്ലിയുണ്ടായ അക്രമത്തെ തുടർന്ന് നവംബർ 24 ന് സംഭാലിൽ നാല് പേർ കൊല്ലപ്പെടുകയും പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരുകാലത്ത് ഹരിഹർ ക്ഷേത്രം ഈ സ്ഥലത്ത് നിലനിന്നിരുന്നു എന്ന ഹർജിയെ തുടർന്നാണ് സർവേ നടത്താൻ ഉത്തരവിട്ടത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സർവേയ്ക്ക് എത്തിയപ്പോഴാണ് പ്രദേശത്ത് സംഘർഷമുണ്ടായത്.
സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് പ്രദേശത്ത് ഈ മാസം 30 വരെ ഇന്റർനെറ്റ് സേവനം താത്കാലികമായി നിരോധിച്ചിട്ടുണ്ട്. ഗ്യാൻവാപി-കാശി വിശ്വനാഥ ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മസ്ജിദുകൾക്കെതിരെ ഹർജി നൽകിയ അഭിഭാഷകരായ വിഷ്ണു ശങ്കർ ജെയിനും പിതാവ് ഹരിശങ്കർ ജെയിനുമാണ് സംഭാൽ മസ്ജിദിലും സർവേ ആവശ്യപ്പെട്ട് ഹർജി നൽകിയത്.
നവംബർ 24-ന് സംഭാലിലുണ്ടായ അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ രൂപീകരിച്ചതായി ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ പ്രഖ്യാപിച്ചു. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനും ഏത് കാലാവധി നീട്ടി നൽകാനും സർക്കാർ അനുമതി വേണമെന്നും കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.നവംബർ 28ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, സുതാര്യത ഉറപ്പുവരുത്തുന്നതിനും പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനുമായി സമഗ്രമായ അന്വേഷണം വേണമെന്ന് ഗവർണർ പറഞ്ഞു.
Read More
- ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
- ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ; പ്രിയങ്ക ഗാന്ധി ഇനി വയനാടിന്റെ 'എംപി'
- സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ കർശന നിയമം വേണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
- മാംസാഹാരം കഴിച്ചതിന് പരസ്യാധിക്ഷേപം; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തിൽ കാമുകനെതിരെ കുടുംബം; അറസ്റ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.