/indian-express-malayalam/media/media_files/K3at0odMXivzOYpSTUGO.jpg)
ഫൊട്ടോ: ജിതേന്ദ്ര എം
ജയ്പൂർ: സർക്കാർ സ്കൂളിൽ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതിനെ എതിർത്ത് രാജസ്ഥാനിലെ ഹവാ മഹലിൽ നിന്നുള്ള ബിജെപി എംഎൽഎ ബൽമുകുന്ദ് ആചാര്യ രംഗത്ത്. തിങ്കളാഴ്ച രാവിലെയാണ് ആചാര്യ ജയ്പൂരിലെ ഗംഗാപോളിലെ ഗവൺമെൻ്റ് ഗേൾസ് സെക്കൻഡറി സ്കൂൾ സന്ദർശിച്ചത്. പിന്നീട് പുറത്തുവന്ന ഒരു വീഡിയോയിൽ, ഹിജാബ് ധരിച്ചെത്തിയ ചില വിദ്യാർത്ഥിനികളെ ചൊല്ലി അദ്ദേഹം ഒരു സ്കൂൾ അഡ്മിനിസ്ട്രേറ്ററോട് വാഗ്വാദത്തിൽ ഏർപ്പെടുന്നതും കാണാം. സ്കൂളിൽ വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നത് തടയാനും അദ്ദേഹം സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു.
മറ്റൊരു വീഡിയോയിൽ, അദ്ദേഹം സ്റ്റേജിൽ "ഭാരത് മാതാ കീ ജയ്", "സരസ്വതി മാതാ കീ ജയ്" എന്നീ മുദ്രാവാക്യങ്ങൾ കുട്ടികളെ കൊണ്ട് വിളിപ്പിക്കുന്നതും കാണാം. “ചില പെൺകുട്ടികൾ അത് പറയുന്നില്ല. നിങ്ങളോട് പറയരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ?,” എന്ന് ബൽമുകുന്ദ് ആചാര്യ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നീട് അദ്ദേഹം സ്കൂളിലൂടെ നടന്ന് “ജയ് ശ്രീ റാം” എന്ന് വിളിച്ച് വിദ്യാർത്ഥികളെ നയിക്കുന്നതും കാണാം. സർക്കാർ സ്‌കൂളുകളിൽ രണ്ട് വ്യത്യസ്ത വസ്ത്രങ്ങൾക്ക് വ്യവസ്ഥയുണ്ടോ എന്ന് താൻ പ്രിൻസിപ്പലിനോടും മറ്റുള്ളവരോടും ചോദിച്ചതായും ഇല്ലെന്ന് മറുപടി ലഭിച്ചെന്നും ബൽമുകുന്ദ് ആചാര്യ എംഎൽഎ പറഞ്ഞു.
അതേസമയം, എംഎൽഎ സ്കൂളുകളിലെ അന്തരീക്ഷം മോശമാക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിൻ്റെ പ്രവൃത്തികളിൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് മുസ്ലീം വിദ്യാർത്ഥികൾ സുഭാഷ് ചൗക്ക് പൊലീസ് സ്‌റ്റേഷനിൽ പ്രതിഷേധിച്ചു. "കാവി വസ്ത്രം ധരിച്ചാണ് എംഎൽഎ അസംബ്ലിയിൽ പോകുന്നത്. പിന്നെ എന്തിനാണ് ഹിജാബിനോട് ഈ വിവേചനം?," പ്രതിഷേധിച്ച ഒരു വിദ്യാർത്ഥി പറഞ്ഞു.
സംഭവത്തിന് ശേഷം മുസ്ലീം, ഹിന്ദു വിദ്യാർത്ഥികൾ വ്യത്യസ്ത പരാതികൾ പൊലീസിന് നൽകി. പരാതികൾ ജില്ലാ കളക്ടർക്ക് കൈമാറിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ജയ്പൂർ നോർത്ത്) റാഷി ദോഗ്ര പറഞ്ഞു. “സ്കൂളിൽ തങ്ങളുടെ മതപരമായ ആചാരങ്ങൾ പിന്തുടരാൻ അനുവദിക്കുന്നില്ലെന്ന് ഇരു കൂട്ടരും ആരോപിക്കുന്നു,” പൊലീസ് കമ്മീഷണർ പറഞ്ഞു.
അതേസമയം, സംഭവം വിവാദമായതിന് പിന്നാലെ രാജസ്ഥാനിൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾ എല്ലായിടത്തും ഹിജാബ് നിരോധിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഭജൻ ലാൽ ശർമയുമായി സംസാരിക്കുമെന്ന് രാജസ്ഥാനിലെ കൃഷിമന്ത്രി കിരോഡി ലാൽ മീണ പ്രതികരിച്ചു.
“ഒരു പെൺകുട്ടി ഹിജാബ് ധരിച്ച് സ്‌കൂളിൽ പോയാൽ സ്‌കൂളിൽ അച്ചടക്കമുണ്ടാകില്ല, വിദ്യാർഥികൾ ഏതു വേഷത്തിലും സ്‌കൂളിൽ പോകണം. ഡ്രസ് കോഡ് പാലിക്കണം. ഹിജാബ് പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുന്നു, അതിനാൽ ഒരു സാഹചര്യത്തിലും ഇത് സ്കൂളുകളിൽ അനുവദിക്കാനാവില്ല. ഞങ്ങളുടെ എംഎൽഎ ഈ വിഷയം ഉന്നയിച്ചതിനാൽ മുഖ്യമന്ത്രിയോട് അതിനെക്കുറിച്ച് സംസാരിക്കും. ഹിജാബ് തെറ്റാണ്. പൊലീസിലും സ്കൂളിലും ഡ്രസ് കോഡ് ഉണ്ട്. അല്ലാത്തപക്ഷം ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർ കുർത്ത പൈജാമ, ധോത്തി കുർത്ത, സ്യൂട്ട് ബൂട്ട് എന്നിവ ധരിക്കും. സർക്കാർ സ്കൂളുകളിൽ മാത്രമല്ല, സ്വകാര്യ സ്കൂളുകളിലും ഹിജാബ് നിരോധിക്കണം,"
“മുസ്ലീം സമുദായത്തിലെ മതഭ്രാന്തും കോൺഗ്രസിൻ്റെ പ്രീണന രാഷ്ട്രീയവും കാരണം സമുദായത്തിന് പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ല. അവർക്ക് വിദ്യാഭ്യാസം കുറവാണ്, അതിനാൽ വിദ്യാഭ്യാസത്തിൻ്റെ പ്രചരണവും മുസ്ലീം സമുദായത്തിന് പുരോഗമന ചിന്തയും ഉണ്ടാകണം. പകരം, അവരുടെ ചിന്ത കൂടുതൽ കുറ്റകൃത്യങ്ങളിലേക്കാണ്. സ്കൂളുകളിൽ ഡ്രസ് കോഡ് പാലിക്കണം," മീണ പറഞ്ഞു.
ചീപ്പ് പബ്ലിസിറ്റിക്കും ജനശ്രദ്ധയിൽ തുടരുന്നതിനുമാണ് ആചാര്യ ഇതെല്ലാം ചെയ്യുന്നതെന്ന് ജയ്പൂരിലെ ആദർശ് നഗറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ റഫീഖ് ഖാൻ പറഞ്ഞു. "താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം എംഎൽഎ അല്ലെന്ന് അദ്ദേഹം മനസ്സിലാക്കണം. എല്ലാ ജാതികളും മതങ്ങളും എല്ലാ ഘടകങ്ങളും അതിന് കീഴിൽ വരും. രാജസ്ഥാൻ സാമുദായിക സൗഹാർദ്ദത്തിന് പേരുകേട്ടതാണ്. അത്തരം കാര്യങ്ങൾ ഇവിടെ നടക്കില്ല, വെച്ചുപൊറുപ്പിക്കില്ല," റഫീഖ് ഖാൻ പറഞ്ഞു.
ReadMore:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.