/indian-express-malayalam/media/media_files/uploads/2023/04/Rahul-Gandhi.jpg)
സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാൽ അയോഗ്യത നീങ്ങി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും
ന്യൂഡൽഹി: വിവാദ പരാമർശത്തിന് വേദിയായ കോലാറിലേക്ക് രാഹുൽ ഗാന്ധി വീണ്ടും എത്തുന്നു. ഞായറാഴ്ച രാവിലെ രാഹുൽ ഗാന്ധി വീണ്ടും കോലാറിലെത്തും. കർണാടകയിലെ കോലാറിലെ പ്രസംഗത്തിനിടയിൽ രാഹുൽ ഗാന്ധി നടത്തിയ മോദി പരാമർശമായിരുന്നു അപകീർത്തികേസിൽ ശിക്ഷിക്കപ്പെടാനും പാർലമെന്‍റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാനും കാരണമായത്.
ലോക്‌സഭാംഗമെന്ന നിലയിൽ രാഹുലിനെ അയോഗ്യനാക്കിയതിന് തൊട്ടുപിന്നാലെ ഏപ്രിൽ അഞ്ചിന് റാലി നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് മൂന്ന് തവണ മാറ്റിവച്ചു. ഏപ്രിൽ അഞ്ചിൽ നിന്നു ആറിലേക്കും ഒൻപതിൽനിന്നു പത്തിലേക്കും ഇത് മാറ്റിവച്ചിരുന്നു. പുതിയ തീയതിയാണ് ഏപ്രിൽ 16.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കാൻ ശ്രമിച്ച കോലാർ അസംബ്ലി മണ്ഡലത്തിലേക്ക് കോൺഗ്രസ് പാർട്ടി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ, തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലേക്കുള്ള രാഹുലിന്റെ സന്ദർശനം പ്രാധാന്യമർഹിക്കുന്നു. സിദ്ധരാമയ്യയെ പാർട്ടി വരുണ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിച്ചിട്ടുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും റാലിയിൽ പങ്കെടുക്കും.
2019-ലെ കേസിലാണ് മാര്‍ച്ച് 23-ാം തീയതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്.എച്ച്.വര്‍മ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധിക്ക് പിന്നാലെ രാഹുലിന്റെ ലോക്സഭ അംഗത്വവും റദ്ദാക്കിയിരുന്നു. ശിക്ഷാവിധിക്ക് പിന്നാലെ 15,000 രൂപയുടെ ജാമ്യത്തിൽ രാഹുലിന് ജാമ്യം നല്‍കുകയും 30 ദിവസത്തേക്ക് അറസ്റ്റ് തടയുകയും ചെയ്തിരുന്നു. മേല്‍ക്കോടതിയെ സമീപിക്കുന്നതിനായാണ് രാഹുലിന് 30 ദിവസത്തെ സമയം അനുവദിച്ചത്.
2019 ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്ന രാഹുലിന്റെ പരാമർശമാണ് കേസിനാധാരം. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി കൊടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.