/indian-express-malayalam/media/media_files/uploads/2023/03/imran-khan.jpg)
Twitter/@ImranKhanPTI
ലാഹോര്‍: രാജ്യദ്രോഹക്കുറ്റം ചുമത്തി 10 വര്‍ഷത്തേക്ക് തന്നെ ജയിലില്‍ അടയ്ക്കാന്‍ പാക് സൈന്യം പദ്ധതിയിട്ടിട്ടുണ്ടെന്ന് പാക്കിസ്ഥാൻ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലാണ് തെഹ്‌രികെ ഇന്‍സാഫ് (പിടിഐ) നേതാവ് കൂടിയായ ഇമ്രാന്‍ ഖാന്റെ ആരോപണം.
''ഇപ്പോള്‍ പൂര്‍ണമായും ലണ്ടന്‍ പ്ലാന്‍ പുറത്തിറങ്ങി. ഞാന്‍ ജയിലിനുള്ളില്‍ ആയിരിക്കുമ്പോള്‍ അക്രമത്തിന്റെ മറവില്‍ അവര്‍ ജഡ്ജിയുടെയും നിയമത്തിന്റെയും ആരാച്ചാരുടെയും റോള്‍ ഏറ്റെടുത്തു. ഭാര്യ ബുഷ്റ ബീഗത്തെ ജയിലില്‍ അടച്ച് തന്നെ അപമാനിക്കാനാണ് പദ്ധതി. രാജ്യദ്രോഹ നിയമം ഉപയോഗിച്ച് അടുത്ത പത്ത് വര്‍ഷത്തേക്ക് തന്നെ ജയിലിലടക്കാനാണ് ശ്രമം,'' ലാഹോറിലെ വസതിയില്‍ ഇമ്രാന്‍ ഖാന്‍ പിടിഐ നേതാക്കളുടെ യോഗം നടത്തിയതിന് പിന്നാലെയാണ് ട്വീറ്റുകള്‍.
''പൊതു പ്രതികരണമില്ലെന്ന് ഉറപ്പാക്കാന്‍, അവര്‍ രണ്ട് കാര്യങ്ങള്‍ ചെയ്തു, ആദ്യം ബോധപൂര്‍വമായ ഭീകരത പിടിഐ പ്രവര്‍ത്തകര്‍ക്ക് നേരെ മാത്രമല്ല സാധാരണ പൗരന്മാരിലും കെട്ടിച്ചമച്ചു. രണ്ടാമതായി, മാധ്യമങ്ങള്‍ പൂര്‍ണ്ണമായി നിയന്ത്രിക്കപ്പെട്ടു,'' ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
'നാളെ എന്നെ അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍ ആളുകള്‍ പുറത്തിറങ്ങില്ല എന്ന തരത്തില്‍ ആളുകളില്‍ ഭയം ജനിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. നാളെ അവര്‍ വീണ്ടും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയും സോഷ്യല്‍ മീഡിയ നിരോധിക്കുകയും ചെയ്യും. ഇതിനിടയില്‍, ഞങ്ങള്‍ സംസാരിക്കുമ്പോള്‍, വീടുകള്‍ തകര്‍ക്കപ്പെടുന്നു, ലജ്ജയില്ലാതെ പൊലീസ് വീട്ടിലെ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നു, എന്റെ അവസാന തുള്ളി രക്തം വരെ പോരാടും, കാരണം ഈ വഞ്ചകരുടെ അടിമത്തത്തേക്കാള്‍ മരണമാണ് എനിക്ക് നല്ലത്,'' ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ഭയത്തിന്റെ പ്രതിമയെ വണങ്ങിയാല്‍ നമ്മുടെ ഭാവി തലമുറകള്‍ക്ക് അപമാനവും ഛിന്നഭിന്നതയും മാത്രമേ ഉണ്ടാകൂ. അനീതിയും കാടിന്റെ നിയമവും നിലനില്‍ക്കുന്ന രാജ്യങ്ങള്‍ അധികകാലം നിലനില്‍ക്കില്ലെന്ന് ഇമ്രാന്‍ പറഞ്ഞു.
വെള്ളിയാഴ്ച ജാമ്യം ലഭിച്ചെങ്കിലും വീണ്ടും അറസ്റ്റ് ചെയ്യുമെന്ന ഭയം മൂലം മണിക്കൂറുകളോളം ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്‌സി) പരിസരത്ത് ഉണ്ടായിരുന്ന ഇമ്രാന്‍ ഖാന്‍ ശനിയാഴ്ച ലാഹോറിലെ വീട്ടിലേക്ക് മടങ്ങി. മേയ് 9 ന് ജാമ്യം അനുവദിച്ച ഇസ്‌ലാമാബാദ് കോടതി ഇമ്രാനെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും അറസ്റ്റ് വിലക്കി. മേയ് 15 ന് ലാഹോര്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കാന്‍ ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.