/indian-express-malayalam/media/media_files/uploads/2019/06/Rahul-Gandhi.jpg)
ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിലെ അംഗമല്ലാത്തവര്‍ക്കും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വഹിക്കാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. എന്നാല്‍, ഗാന്ധി കുടുംബം രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയും വേണമെന്ന് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു തുടരുന്നതാണ് നല്ലത്. എന്നാല്‍, അധ്യക്ഷ സ്ഥാനത്തുനിന്ന് മാറണമെന്ന രാഹുലിന്റെ ആഗ്രഹം മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നെഹ്‌റു - ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത വ്യക്തി അധ്യക്ഷ സ്ഥാനത്തെത്തിയാലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നിലനില്‍പ്പ് ഉണ്ടാകും. നെഹ്‌റു - ഗാന്ധി കുടുംബം സജീവമായി രാഷ്ട്രീയത്തില്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. പാര്‍ട്ടി കാര്യങ്ങളില്‍ സജീവമായി പങ്കെടുത്താല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ സാധിക്കുമെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.
Read Also: മോദി തിരഞ്ഞെടുപ്പിൽ ജയിച്ചത് നുണകൾ കൊണ്ട്: രാഹുൽ ഗാന്ധി
രാഹുല്‍ ഗാന്ധിയുടെയോ അതുമല്ലെങ്കില്‍ മറ്റാരുടെയെങ്കിലുമോ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരിക തന്നെ ചെയ്യുമെന്നാണ് വിശ്വാസം. ഇന്ത്യയെന്ന ആശയത്തെ മുന്നോട്ട് കൊണ്ട് പോകുമെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. ബിജെപി ഉയർത്തുന്ന കോൺഗ്രസ് മുക്ത ഭാരതം, ഗാന്ധി മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിൽ കോൺഗ്രസ് വീണുപോകരുത്. അതൊരു കെണിയാണ്. അതിനെ തരണം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജി തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവർത്തിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തീരുമാനത്തിന് മാറ്റമില്ലെന്നും പിന്‍ഗാമിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ‘തീരുമാനങ്ങളെടുക്കാന്‍ ശരിയായ ആള്‍ ഞാനല്ല. അത്തരം കാര്യങ്ങളിലൊന്നും ഇടപെടുകയുമില്ല,’ രാഹുല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു പിന്നാലെയാണ് മണി ശങ്കർ അയ്യറിന്റെ പ്രസ്താവന.
Read Also: തിരഞ്ഞെടുപ്പിലെ കനത്ത പരാജയം; കോണ്‍ഗ്രസ് നേതാക്കള്‍ രാജിവയ്ക്കുന്നു
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വളരെ ദയനീയമായ പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. എന്‍ഡിഎ 353 സീറ്റുകള്‍ നേടിയപ്പോള്‍ വെറും 52 സീറ്റാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. തന്റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനിയുമായി മത്സരിച്ച രാഹുല്‍ ഗാന്ധി പരാജയമേറ്റുവാങ്ങി. അതേസമയം, വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ വിജയിച്ചത്.
രണ്ടാം തവണയും കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ അധ്യക്ഷ പദവിയില്‍ നിന്നും രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. പദവിയിലേക്ക് ഉചിതനായ ഒരാളെ പാര്‍ട്ടി കണ്ടെത്തുന്നതു വരെയേ താന്‍ തുടരുകയുള്ളൂ എന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.