scorecardresearch

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത് ഹിജാബ് ധരിച്ച്

തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട് രാജ്യത്തുള്ള നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നും ജസീന്ത പറഞ്ഞു

തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട് രാജ്യത്തുള്ള നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നും ജസീന്ത പറഞ്ഞു

author-image
WebDesk
New Update
Newzealand PM, ന്യൂസിലൻഡ് പ്രധാനമന്ത്രി, Jacinda Ardern, ജസീന്ത ആര്‍ഡന്‍, iemalayalam, ഐ ഇ മലയാളം

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഹിജാബ് ധരിച്ചായിരുന്നു ജസീന്ത ഭീകരാക്രമണത്തിന്റെ ഇരകളെ സന്ദര്‍ശിക്കാനെത്തിയത്. ബന്ധുക്കളെ ആശ്വസിപ്പിക്കുകയും എല്ലാവിധ സഹായങ്ങളും വാഗ്‌ദാനം ചെയ്യുകയും ചെയ്തു ജസീന്ത.

Advertisment

കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനം നടത്തിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി തീവ്രവാദി ബ്രെണ്ടന്‍ ടെറന്റിനെതിരെ ന്യൂസിലന്‍ഡ് പൊലീസ് കൊലക്കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. ഇയാള്‍ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More: 'നമ്മുടെ ജനങ്ങളല്ലാത്തവരെ രാജ്യത്ത് നിന്ന് നീക്കം ചെയ്യണം'; അക്രമിയുടെ മാനിഫെസ്റ്റോ

രാജ്യത്ത് തോക്ക് വാങ്ങാനുള്ള നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി അറിയിച്ചു. ആക്രമണം നടത്തിയ ബ്രെണ്ടന്‍ ടാറന്റിന് കാറ്റഗറി എ ലൈസന്‍സുണ്ടായിരുന്നുവെന്നും ഇത് ഉപയോഗിച്ച് ഇയാള്‍ അഞ്ച് തോക്കുകള്‍ വാങ്ങിയിരുന്നതായും ജസീന്ത പറഞ്ഞു. ആക്രമണം നടത്തിയയാളും അയാളുടെ കൂട്ടാളികളെന്ന് സംശയിക്കുന്ന രണ്ടു പേരും രഹസ്യാന്വേഷണ വിഭാഗത്തിന് കീഴിലുണ്ടായിരുന്നില്ലെന്നും ജസീന്ത പറഞ്ഞു. ഭീകരാക്രമണം നടന്ന് 24 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ജസീന്ത വാര്‍ത്താസമ്മേളനം നടത്തിയത്.

Advertisment

അതേസമയം, പ്രതിയായ ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റിനെ കോടതിയില്‍ ഹാജരാക്കി. 49 പേരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ 5 വരെ പ്രതിയെ റിമാന്റ് ചെയ്തു. ഓസ്‌ട്രേലിയന്‍ പൗരനായ അക്രമി വെടിവയ്പിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു.

Read Also: കോടതി മുറിയില്‍ ക്യാമറകളെ പല്ലിളിച്ചു കാട്ടി ചിരിച്ച് മുസ്‌ലിം പളളികളില്‍ വെടിയ്‌പ് നടത്തിയ അക്രമി

കൈകളില്‍ വിലങ്ങിട്ട് വെളുത്ത ജയില്‍ വസ്ത്രം അണിയിച്ചാണ് പ്രതിയെ ക്രൈസ്റ്റ്ചര്‍ച്ചിലെ വിചാരണ കോടതിയിലെത്തിച്ചത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ബ്രണ്ടനെ കോടതി മുറിയിലെത്തിച്ചത്. വാദം കേള്‍ക്കുന്നതിനിടെ മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രം പകര്‍ത്തുമ്പോള്‍ അക്രമി പല്ലിളിച്ച് കാണിച്ച് ചിരിക്കുകയായിരുന്നു. കൂടാതെ വെളളക്കാരുടെ അധികാരമുദ്ര കൈ കൊണ്ട് കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

മേല്‍ചുണ്ട് മുറിഞ്ഞ രീതിയില്‍ കാണപ്പെട്ട പ്രതി വാദത്തിനിടെ ഒരക്ഷരം മിണ്ടാതെ മാധ്യമപ്രവര്‍ത്തകരെ നോക്കി നിന്നു. നേരത്തെ ഒരാളെ കൊലപാതകം ചെയ്ത പ്രതി കൂടിയാണ് ബ്രണ്ടന്‍. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ പേര് പറയാന്‍ ജഡ്ജി തയ്യാറായില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ മാനസികാവസ്ഥ കണക്കിലെടുത്താണ് ഈ അവസരത്തില്‍ പേര് പറയാത്തതെന്ന് ജഡ്ജി വ്യക്തമാക്കി.

ന്യൂസിലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അക്രമമാണ് കഴിഞ്ഞ ദിവസം നടന്നത്. വെടിവയ്പില്‍ രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടു. ഒന്‍പത് ഇന്ത്യക്കാരെ കാണാതായതായി ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. ആക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Newzealand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: