/indian-express-malayalam/media/media_files/2025/09/11/nepal-2025-09-11-09-07-16.jpg)
സുശീല കർക്കി, ജനറൽ അശോക് രാജ് സിഗ്ഡൽ
Nepal Gen Z Protest: കാഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തെ തുടന്ന് രാജിവച്ച പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലിക്കു പകരം നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി എത്തുമെന്ന് ഉറപ്പായി. നേപ്പാൾ സൈനിക മേധാവി ജനറൽ അശോക് രാജ് സിഗ്ഡലിന്റെ ഇടപെടലിനെ തുടർന്നാണ് കർക്കി പ്രധാനമന്ത്രിയാകാൻ സമ്മതിച്ചത്.
Also Read: ട്രംപിന്റെ വിശ്വസ്തനും ആക്ടിവിസ്റ്റുമായ ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു
ജെൻ സി പ്രതിഷേധങ്ങൾക്ക് പിന്നിലുള്ള ഗ്രൂപ്പുകളുമായും മറ്റ് വ്യക്തികളുമായും ജനറൽ സിഗ്ഡൽ പലതവണ ചർച്ചകൾ നടത്തി. കർക്കിയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തെ പ്രക്ഷോഭകരും അംഗീകരിച്ചതോടെ അദ്ദേഹം അവരുടെ വസതിയിൽ നേരിട്ട് എത്തുകയും ഇടക്കാല സർക്കാരിനെ നയിക്കാൻ ഏറ്റവും അനുയോജ്യയായ വ്യക്തി കർക്കിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ആദ്യം കർക്കി പ്രധാനമന്ത്രിയാകണമെന്ന തീരുമാനം സ്വീകരിക്കാൻ മടികാണിച്ചെങ്കിലും 15 മണിക്കൂറിനുശേഷം ജെൻ സി ഗ്രൂപ്പുകൾ ഔപചാരികമായി അഭ്യർത്ഥിച്ചപ്പോൾ അവർ സമ്മതിച്ചു. കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷായെ ഇടക്കാല പ്രധാനമന്ത്രിയാകണമെന്ന് ജെൻ സി പ്രതിഷേധക്കാരിൽ ഒരു വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും കൂടുതൽ പേർ കർക്കിയെ പിന്തുണയ്ക്കുകയായിരുന്നു.
Also Read:ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം; യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്
നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആണ് കർക്കി. അഴിമതിക്കെതിരെ ശക്തമായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. കർക്കിയുടെ കാലാവധിയിൽ, അന്നത്തെ വാർത്താവിതരണ മന്ത്രി ജയപ്രകാശ് പ്രസാദ് ഗുപ്ത അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2017 ജൂണിലാണ് വിരമിച്ചത്. പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ രാജ്യത്തെ അവർ നയിക്കും.
Also Read:നേപ്പാൾ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന ജെൻസി പ്രക്ഷോഭകാരികളുടെ പ്രിയങ്കരൻ, ആരാണ് ബലേന്ദ്ര ഷാ?
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് നേപ്പാളിൽ ജെൻ സി പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭത്തിൽ രാജ്യത്തുടനീളം കുറഞ്ഞത് 19 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കാഠ്മണ്ഡുവിൽ മാത്രം, സ്കൂൾ, കോളേജ് വിദ്യാർത്ഥികളായ 18 പ്രതിഷേധക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് സമൂഹമാധ്യമ നിരോധനം സർക്കാർ പിൻവലിച്ചുവെങ്കിലും പ്രക്ഷോഭം അഴിമതിക്കെതിരെയുള്ള പോരാട്ടമായി തുടരുകയാണ്.
Read More: ‘മോദി വളരെ അടുത്ത സുഹൃത്ത്’; ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്, സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.