/indian-express-malayalam/media/media_files/uploads/2021/04/manmohan2.jpg)
മൻമോഹൻ സിങ്
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് വിട നൽകി രാജ്യം. നിഗംബോധ്ഘാട്ടിൽ പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. വ്യാഴാഴ്ച രാത്രി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു മൻമോഹൻ സിങ്. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.
മൻമോഹൻ സിങ്ങിനോടുള്ള ആദര സൂചകമായി രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തും ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കോൺഗ്രസും എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
2004 മേയ് 22-നാണ് മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. പിന്നീട് നീണ്ട പത്തുവർഷം മൻമോഹൻ സിങ് ഇന്ത്യയെ നയിച്ചു. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി (മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി - എംഎൻആർഇജിഎ) ഉൾപ്പെടെയുള്ള സാമൂഹികക്ഷേമ പദ്ധതികളുടെ തുടക്കവും മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തായിരുന്നു.
ഇന്തോ - അമേരിക്ക ആണവ കരാർ, വിവരാവകാശ നിയമം, ആധാറിന്റെ ആശയം അവതരിപ്പിച്ചതുമെല്ലാം മൻമോഹൻ സിങ്ങ് സർക്കാരിന്റെ സുപ്രധാന നീക്കങ്ങളിൽ ഉൾപ്പെടുന്നു. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയത് മൻമോഹൻ സർക്കാരിന്റെ കാലത്താണ്. റിസർവ് ബാങ്ക് ഗവർണ്ണർ, രാജ്യസഭാ പ്രതിപക്ഷ നേതാവ്, ധനമന്ത്രി എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.