/indian-express-malayalam/media/media_files/uploads/2020/04/modi-1.jpg)
ന്യൂഡൽഹി: കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടം അവസാന വാരത്തിലേക്ക് പ്രവേശിക്കുകയാണ്. മാർച്ച് 25നാണ് ആദ്യ ഘട്ട ലോക്ക്ഡൗൺ ആരംഭിച്ചത്. ആദ്യം രണ്ടാഴ്ചത്തേക്കും പിന്നീട് ഏപ്രിൽ 14 വരെ മൂന്നാഴ്ചത്തേക്കും ലോക്ക്ഡൗൺ തുടരുമെന്നായിരുന്നു പ്രധാന മന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചത്. എന്നാൽ രാജ്യത്ത് കോവിഡ് രോഗബാധ രൂക്ഷമായതോടെ ലോക്ക്ഡൗൺ മേയ് മൂന്നു വരേക്കും തുടർന്ന് ഈമാസം 17 വരെയും രണ്ട് ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.
കോവിഡ് രോഗവ്യാപനം പിടിച്ചു നിർത്തുക എന്നതും, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന പ്രശ്നം കൈകാര്യം ചെയ്യുക എന്നതുമാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനു മുന്നിലുള്ള വെല്ലുവിളികൾ. ലോക്ക്ഡൗൺ 3.0 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തും. കോവിഡ് വിഷയത്തിൽ മുഖ്യമന്ത്രിമാരുമായുള്ള, പ്രധാനമന്ത്രിയുടെ അഞ്ചാമത് വീഡിയോ കോൺഫറൻസ് ചർച്ചയാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന ചർച്ചയിൽ ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ചചെയ്യുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
Read More National News | അജിത് ജോഗി കോമ സ്റ്റേജിലെന്ന് ഡോക്ടർമാർ; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്താൽ
രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് വർധിച്ച സാഹചര്യത്തിൽ പെട്ടെന്ന് ലോക്ക്ഡൗൺ പിൻവലിക്കുന്നതിനു പകരം ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ ഇളവുകൾ നടപ്പാക്കുന്നതിനുള്ള നടപടികളാവും സർക്കാർ സ്വീകരിക്കാൻ സാധ്യത. ആകെ 536 പേർക്കായിരുന്നു മാർച്ച് 24വരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 14ഓടു കൂടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10, 815 ആയി ഉയർന്നിരുന്നു. 49,263 പേർക്കാണ് മേയ് മൂന്ന് വരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം 62,939 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ മരണ നിരക്കിലും വർധനവുണ്ടായിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാാധിച്ച് മരിച്ചവരുടെ എണ്ണം ഒരാഴ്ചമുൻപ് 1,301 ആയിരുന്നെങ്കിൽ ഇപ്പോഴത് 2,109 ആയി ഉയർന്നിട്ടുണ്ട്.
PM @narendramodi to hold the 5th meeting via video-conference with state Chief Ministers tomorrow afternoon at 3 PM.
— PMO India (@PMOIndia) May 10, 2020
മൂന്നാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനൊപ്പം ഗ്രീൻ ഓറഞ്ച് സോണുകളിലെ ജില്ലകളിൽ കൂടുതൽ ഇളവുകളും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. അന്തർ സംസ്ഥാന യാത്രയ്ക്കും ഉപാധികളോടെ അനുമതി നൽകിയിരുന്നു. ഇപ്പോൾ രാജ്യത്ത് പ്രവാസികളെ തിരിച്ചെത്തിക്കുന്ന നടപടിയും ആരംഭിച്ചിരിക്കുകയാണ്.
Read More National News | അതിഥി തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് അഞ്ച് മരണം
സമീപ ദിവസങ്ങളിൽ കോവിഡ് രോഗവ്യാപനം കൂടുതലായിരുന്ന 10 സംസ്ഥാനങ്ങളിലേക്ക് അധിക കേന്ദ്രസംഘത്തെ അയക്കുമെന്ന് ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത്, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, യുപി, മദ്ധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാൾ, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് കൂടുതൽ കേന്ദ്ര സംഘത്തെ വിന്യസിക്കുക. നേരത്തേ, രോഗബാധ കൂടുതലായ ജില്ലകളിൽ ആരോഗ്യ വിദഗ്ധരുടെ 20 സംഘങ്ങളെ വിന്യസിച്ചിരുന്നു.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണിനു ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ച തുടരുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധ മന്ത്രാലയങ്ങൾ കർമപദ്ധതികൾ ചർച്ചചെയ്യുകയാണ്. രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ 15ഓളം കേന്ദ്രമന്ത്രിമാർ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായും സൂചനയുണ്ട്. നേരത്തേയുള്ള യോഗങ്ങൾ ലോക്ക്ഡൗൺ കാലത്തെ വെല്ലുവിളികളെക്കുറിച്ചായിരുന്നെങ്കിൽ ഇപ്പോഴവ ലോക്ക്ഡൗണിനു ശേഷം എന്തു ചെയ്യണമെന്നത് സംബന്ധിച്ചാണെന്ന് സർക്കാരുമായി അടുത്ത കേന്ദ്രങ്ങളിലുള്ളവർ പറയുന്നത്. വിദ്യാഭ്യാസം, ഊർജം, ധനകാര്യം, കൃഷി, സിവൽ വ്യോമയാനം തുടങ്ങിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ യോഗങ്ങൾ നടന്നതായും അവർ പറഞ്ഞു.
Read More | PM Modi to hold fifth meeting with CMs on Monday to discuss post lockdown strategy
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.