/indian-express-malayalam/media/media_files/2025/07/30/chemsex-2025-07-30-16-14-31.jpg)
ഗ്രൂപ്പ് സെക്സുകളിൽ ഏർപ്പെടുന്നവർക്കിടയിലാണ് കെംസെക്സ് കൂടുതൽ സാധാരണം | Representative image
Drugs and Sex: ലഹരിയുടെ സ്വാധീനത്തിലെ കെമിക്കൽ സെക്സിന്(Chemsex) ഉത്തേജകമായി മയക്കുമരുന്നായ മെത്താംഫെറ്റാമൈന്റെ പല രൂപങ്ങളായ മെത്, യാബ, അല്ലെങ്കിൽ ഐസ് ആണ് കൂടുതലായി ഇന്ത്യയിൽ ഉപയോഗിക്കുന്നത് എന്ന് സർവേ റിപ്പോർട്ട്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, (എയിംസ്) ന്യൂഡൽഹിയിലെ ഡോക്ടർമാർ നടത്തിയ സർവേയിലാണ് മെത്താംഫെറ്റാമൈനും കഫീനും ഉൾപ്പെടുന്ന യാബ ഉൾപ്പെടെയുള്ളവ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
എന്നാൽ ഈലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവർ 'കെംസെക്സിൽ' ഏർപ്പെടുമ്പോൾ എയിഡ്സ് പോസിറ്റീവ് കേസുകളും മറ്റ് ലൈംഗിക ബന്ധത്തിലൂടെ പടരുന്ന രോഗങ്ങൾ ബാധിച്ച കേസുകളും ഉയരുന്നതായി ഡോക്ടർമാർ പറഞ്ഞു. 'കെംസെക്സ്' ലോകത്തിന്റെ പല ഭാഗങ്ങളിൽ പഠന വിധേയമാവുന്നുണ്ട് എങ്കിലും ഇന്ത്യയിൽ ഇത് സംബന്ധിച്ച പഠനങ്ങളും ചർച്ചകളും അധികം ഉയർന്നിട്ടില്ല.
കെംസെക്സിൽ കൂടുതൽ ലൈംഗിക പങ്കാളികൾ
സ്വവർഗരതിയിലേർപ്പെടുമ്പോഴാണ് മെത്താംഫെറ്റാമൈൻ അടങ്ങിയ ലഹരി വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുന്നത് എന്ന് നാഷണൽ ഡ്രഗ് ഡിപ്പൻഡൻസ് ട്രീറ്റ്മെന്റ് സെന്ററിലെ അഡീഷണൽ പ്രൊഫസറായ ഡോക്ടർ സിദ്ധാർഥ് സർക്കാർ പറഞ്ഞു.'കെംസെക്സിൽ' ഏർപ്പെടുന്നവർക്കിടയിൽ കൂടുതൽ ലൈംഗിക പങ്കാളികളുണ്ടാവാമെന്നും ഇവർക്കിടയിൽ കോണ്ടത്തിന്റെ ഉപയോഗം കുറയുന്നതായും സർവേ റിപ്പോർട്ടിൽ പറയുന്നു.
Also Read: Sex Benefits: സെക്‌സിന്റെ അത്ഭുതകരമായ 7 ആരോഗ്യ ഗുണങ്ങൾ
മെത്താംഫെറ്റാമൈൻ, എംഡിഎംഎ, കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരികൾ ലൈംഗികബന്ധത്തിനുള്ള ഉത്തേജകത്തിനായി ഉപയോഗിക്കുമ്പോൾ മൂഡ് മെച്ചപ്പെടുന്നതായും കൂടുതൽ ഊർജം ലഭിക്കുന്നതായും ക്ഷീണം കുറയുന്നതായി സർവേയിൽ പങ്കെടുത്തവർ പറഞ്ഞു. ലൈംഗിക പങ്കാളിയുമായി കൂടുതൽ വൈകാരിക ബന്ധം അനുഭവപ്പെടുകയും ചെയ്യുന്നു എന്ന് അവർ പറഞ്ഞു.
കഴിഞ്ഞ വർഷം എയിംസിലെ സൈക്യാട്രി വിഭാഗം നടത്തിയ ഓൺലൈൻ സർവേയിൽ 136 പേർ പങ്കെടുത്തു. സ്വവർഗാനുരാഗികളായവരാണ് സർവേയുടെ ഭാഗമായത്. ഇതിൽ 46 ശതമാനം പേരും കെംസെക്സ് പിന്തുടരുന്നവരാണ്. മെത്, യാബാ അല്ലെങ്കിൽ ഐസ് എന്നിവയാണ് ഇവരിൽ കൂടുതൽ പേരും ഉപയോഗിച്ചിരുന്നത്. ബാക്കിയുള്ളവർ എംഡിഎംഎ, കൊക്കെയ്ൻ, പോപ്പേഴ്സ് എന്നിവയും.
/filters:format(webp)/indian-express-malayalam/media/media_files/2025/07/31/drugs-and-sex-1-2025-07-31-18-08-26.jpg)
Also Read: Pollachi Sexual Assault Case: പൊള്ളാച്ചി കൂട്ടബലാത്സംഗ കേസ്; 9 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ
'സ്ലാമ്സെക്സ്' പിന്തുടരുന്നവരും നിരവധി
ഈ സർവേയിൽ പങ്കെടുത്ത 21 വ്യക്തികൾ കെംസെക്സിന്റെ മറ്റൊരു രൂപമായ സ്ലാമ്സെക്സ് (Slamsex) പിന്തുടരുന്നവരുമാണ്. ഈ ലഹരിപദാർഥങ്ങൾ ലൈംഗികബന്ധത്തിലേർപ്പെടുന്നതിന് തൊട്ടുമുൻപോ അല്ലെങ്കിൽ ലൈംഗികബന്ധത്തിലേർപ്പെടുന്ന സമയമോ ഐവി ഇഞ്ചക്ഷനിലൂടെ എടുക്കുന്ന രീതിയാണ് സ്ലാമ്സെക്സ്. ഈ 21 പേരിൽ ഏഴ് പേർ എയിഡ്സ് ബാധിതരാണെന്ന് പരിശോധനയിൽ കണ്ടെത്തി.
ഡ്രഗ്സും സെക്സും ഒരുമിക്കുമ്പോഴുള്ള മാനസിക പ്രശ്നങ്ങൾ
ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള കൂടുതൽ സംതൃപ്തിക്കും ആനന്ദത്തിനും വേണ്ടിയാണ് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത്. എന്നാൽ ഇവ ഉപയോഗിച്ചുള്ള ലൈംഗിക ബന്ധം നിരവധി മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഓർമക്കുറവ്, ഭയം, ഉത്കണ്ഠ എന്നിവയിലേക്ക് നയിക്കുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.
Also Read: Drug Issue: രാജ്യത്ത് ഏറ്റവും വലിയ ലഹരി വേട്ട; ഗുജറാത്തിൽ പിടിച്ചത് 1800 കോടിയുടെ മയക്കുമരുന്ന്
ഗ്രൂപ്പ് സെക്സുകളിൽ ഏർപ്പെടുന്നവർക്കിടയിലാണ് കെംസെക്സ് കൂടുതൽ സാധാരണം. ഇവർക്കിടയിൽ എയിഡ്സ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഡ്രഗ്സ് ഉപയോഗിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിന് വേണ്ട ശ്രമങ്ങളും നടത്തണം എന്ന് എംയിംസിന്റെ പഠന റിപ്പോർട്ടിൽ നിർദേശിക്കുന്നു.
ഗൂഗിൾ ഫോം വഴി വിവരങ്ങൾ ശേഖരിച്ചായിരുന്നു മെയ് ഏഴ് മുതൽ ജൂലൈ 24, 2024 വരെ സർവേ നടത്തിയത്. ലൈംഗിക പങ്കാളികളുടെ എണ്ണം, മദ്യം മറ്റ് ലഹരികളുടെ സ്വാധീനത്തിലെ സെക്സ്, സുരക്ഷാ മുൻകരുതലുകൾ പാലിച്ചാണോ സെക്സിലേർപ്പെടുന്നത്, സെക്സിലേർപ്പെടുന്ന സമയം ലഹരി പദാർഥങ്ങൾ ഉപയോഗിക്കാനുള്ള കാരണം എന്നിവയാണ് സർവേയിൽ പങ്കെടുത്തവരോട് ചോദിച്ചത്.
കഴിഞ്ഞ 10 വർഷത്തിന് ഇടയിലാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് ഡ്രഗ്സ് ഉപയോഗിക്കുന്ന രീതി ഇന്ത്യയിൽ വർധിച്ചത് എന്ന് ഡൽഹിയിലെ സെക്സോളജിസ്റ്റും എച്ച്ഐവി സ്പെഷ്യലിസ്റ്റുമായ ഡോക്ടർ വിനോദ് റെയ്ന പറഞ്ഞു. "മറ്റ് രാജ്യങ്ങളിൽ ഇത് സാധാരണമാണ്. കെംസെക്സ് ഒരു പുതിയ കാര്യമല്ല. എന്നാൽ ഇന്ത്യയിൽ കെംസെക്സിനെ തുടർന്ന് എയിഡ്സ് ബാധിതരുടെ എണ്ണം കൂടുന്നു. ഡൽഹിയിൽ അത്തരം കേസുകൾ തന്റെ മുൻപിലേക്ക് കൂടുതലായി എത്തുന്നു. കെംസെക്സിനായി എംഡിഎംഎയാണ് കൂടുതലായി ഉപയോഗിക്കുന്നത്. കാരണം എംഡിഎംഎ ഉപയോഗിക്കുന്നവർക്ക് ഊർജം പെട്ടെന്ന് കൂടുകയും ലൈംഗികബന്ധത്തിൽ കൂടുതൽ സമയം ഏർപ്പെടാനും സാധിക്കും. ലൈംഗിക താത്പര്യവും ഇത് വർധിപ്പിക്കും," ഡോക്ടർ വിനോദ് റെയ്ന പറഞ്ഞു.
"എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വലിയ നാശം വിതയ്ക്കുകയാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ എയിഡ്സ് ബാധിതരാവുകയും മസ്തിഷ്കം, ഹൃദയം, നാഡീവ്യവസ്ഥ എന്നിവയെ എല്ലാം ബാധിക്കുന്ന സിഫിലിസ് എന്ന ഗുരുതരമായ രോഗത്തിലേക്ക് നയിക്കുകയും ചെയ്യും," ഡോക്ടർ റെയ്ന പറഞ്ഞു.
"ഡൽഹിയിലെ റേവ് പാർട്ടികളിൽ നിന്നാണ് താൻ ചികിത്സിക്കുന്ന രോഗികൾ എച്ച്ഐവി ബാധിതരായത്. പ്രൊഫിലാക്സിസ് ചികിത്സയ്ക്കായി (PrEP) തന്റെ അടുത്തെത്തുന്ന രോഗികൾക്ക് അവർ പങ്കെടുത്ത മദ്യവും മയക്കുമരുന്നും ഒഴുകുന്ന റേവ് പാർട്ടികളിൽ വെച്ച് എത്ര പങ്കാളികളുമായാണ് ലൈംഗികബന്ധത്തിലേർപ്പെട്ടത് എന്ന എണ്ണം പോലും ഓർമയിൽ ഇല്ല," ഡോക്ടർ റെയ്ന പറഞ്ഞു.
Read More: Drug issue in Kerala: പിടിമറുക്കി കേരളത്തിൽ ലഹരി; പഞ്ചാബിൽ 9025 കേസുകൾ, കേരളത്തിൽ 27701
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.