/indian-express-malayalam/media/media_files/uploads/2021/03/myanmar-coup-protest-death-toll-india-refugees-aung-san-suu-ky-475554-fi.jpg)
ഇംഫാൽ: മ്യാൻമറിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഭക്ഷണവും അഭയവും നൽകുന്നതിൽ നിന്ന് പ്രാദേശിക അധികൃതരെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് മണിപ്പൂർ സർക്കാർ പിൻവലിച്ചു. സൈനിക അട്ടിമറിക്ക് ശേഷമുള്ള സംഘർഷങ്ങളിൽ പരുക്കേറ്റവർ അടക്കമുള്ളവരാണ് പലായനം ചെയ്ത് അതിർത്തിപ്രദേശങ്ങളിലെത്തുന്നത്.
"പരുക്കേറ്റ മ്യാൻമർ പൗരന്മാരെ ചികിത്സിക്കുന്നതിനായി സംസ്ഥാന സർക്കാർ എല്ലാ മാനുഷിക നടപടികളും സ്വീകരിക്കുകയാണ്. ചികിത്സയ്ക്കായി അവരെ ഇംഫാലിലേക്ക് കൊണ്ടുപോകുന്നതുൾപ്പെടെ എല്ലാ നടപടികളും സ്വീകരിച്ചിരുന്നു. സംസ്ഥാന സർക്കാർ എല്ലാ സഹായങ്ങളും നൽകുന്നത് തുടരുകയാണ്,” മണിപ്പൂരിലെ (ആഭ്യന്തര) സ്പെഷ്യൽ സെക്രട്ടറി ഗ്യാൻ പ്രകാശ് പറഞ്ഞു. മാർച്ച് 26 ന് എല്ലാ ജില്ലാ കമ്മീഷണർമാർക്കും നൽകിയ മുൻ കത്തിന്റെ ഉള്ളടക്കം തെറ്റായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും അതിനാൽ തെറ്റിദ്ധാരണ ഒഴിവാക്കാൻ അത് പിൻവലിച്ചതായും അദ്ദേഹം പറഞ്ഞു.
മ്യാൻമർ പൗരന്മാർ അനധികൃതമായി പ്രവേശിക്കുന്നത് തടയാനുള്ള ചില നിർദേശങ്ങളെന്ന് പറഞ്ഞ് മാർച്ച് 26 ന് സ്പെഷ്യൽ സെക്രട്ടറി മ്യാൻമർ അതിർത്തിയോട് ചേർന്ന് അഞ്ച് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് (ഡിസി) കത്ത് അയച്ചിരുന്നു.
Read More: 'മടക്കി അയക്കരുത്, മരണത്തിന് വിട്ടുകൊടുക്കരുത്'; ഇന്ത്യയോട് മ്യാൻമറിൽ നിന്നെത്തിയവർ
ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നവരെ “മാന്യമായി തിരിച്ചയക്കാൻ” ഡിസിമാരെ ഉപദേശിക്കുന്ന കത്തിൽ, ഗുരുതരമായ പരുക്കുകളുണ്ടെങ്കിൽ, മാനുഷിക പരിഗണന പ്രകാരം വൈദ്യസഹായം നൽകാമെന്നും സ്പെഷ്യൽ സെക്രട്ടറി എഴുതിയിരുന്നു. അയൽരാജ്യമായ മ്യാൻമറിൽ നടക്കുന്ന സംഭവങ്ങളുടെ ഫലമായി, രാജ്യത്തെ പൗരന്മാർ മണിപ്പൂർ ഉൾപ്പെടെയുള്ള അതിർത്തി സംസ്ഥാനങ്ങളിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
"ഭക്ഷണവും പാർപ്പിടവും നൽകാൻ ജില്ലാ ഭരണകൂടം ക്യാമ്പുകളൊന്നും തുറക്കരുത്. പാർപ്പിടം / ഭക്ഷണം നൽകുന്നതിന് ഒരു ക്യാമ്പുകളും തുറക്കാൻ സിവിൽ സൊസൈറ്റി സംഘടനകളെ അനുവദിക്കരുത്,” സർക്കുലറിൽ പറയുന്നു. ഇതിന് പുറമെ ആധാർ എൻറോൾമെന്റ് നിർത്താനും ഡിസിമാർക്ക് നിർദേശം നൽകിയിരുന്നു.
വെടിയേറ്റ മുറിവുകളുമായി പലായനം ചെയ്തെത്തിയ മൂന്ന് മ്യാൻമർ പൗരന്മാരെ മണിപ്പൂരിലെ അതിർത്തി പട്ടണമായ മോറെയിലെ സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഈ നിർദേശം പുറപ്പെടുവിച്ചത്. പരുക്കേറ്റവരെ പിന്നീട് ചികിത്സയ്ക്കായി ഇംഫാലിലേക്ക് കൊണ്ടുവന്നു. ഇവരെ മ്യാൻമറിലെ തമു ജില്ലയിൽ നിന്ന് റഫർ ചെയ്തതായാണ് കരുതുന്നത്. നിലവിൽ ഇംഫാലിലെ ആശുപത്രികളിൽ ഇവർ ചികിത്സയിലാണ്.
Read More: വീണ്ടും ഇരുണ്ട കാലത്തേക്കോ? ലോക്ക്ഡൗണ്‍ ഭീതിയില്‍ അതിഥി തൊഴിലാളികള്‍
അഭയാർഥികൾക്ക് അഭയം നൽകണമെന്ന് ആവശ്യപ്പെട്ട് മിസോറം മുഖ്യമന്ത്രി സോരാംതംഗ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. മ്യാൻമറിൽ “ഭീമാകാരമായ അളവിൽ മാനുഷിത വിപത്ത്” നടക്കുന്നുണ്ടെന്നും നിരപരാധികളായ പൗരന്മാരെ സൈന്യം കൊല്ലുന്നുവെന്നും അവരെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ നിർദേശമെന്നും കത്തിൽ പറയുന്നു.
മ്യാൻമറിൽ നിന്ന് അനധികൃത കുടിയേറ്റം തടയണമെന്നും അഭയാർഥികളെ വേഗത്തിൽ നാടുകടത്തുന്നത് ഉറപ്പാക്കണമെന്നും പറഞ്ഞുള്ള കേന്ദ്രത്തിന്റെ ഉത്തരവ് “സ്വീകാര്യമല്ല” എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്തോ-മ്യാൻമർ അതിർത്തിയിൽ പൊലീസും അസം റൈഫിൾസും നിരന്തരം ജാഗ്രത പാലിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.