/indian-express-malayalam/media/media_files/DcHDD6MBdImOebzom8F1.jpg)
നിലവിൽ കൃഷ്ണനഗർ ലോക്സഭാ സീറ്റിലെ സ്ഥാനാർത്ഥിയാണ് മഹുവ മൊയ്ത്ര (ഫയൽ ചിത്രം)
കൊൽക്കത്ത: പാർലമെന്റിലെ ചോദ്യത്തിന് കോഴ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ പരിശോധന നടത്തിയതിന് തൊട്ടുപിന്നാലെ ഞായറാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി മഹുവ മൊയ്ത്ര. നിലവിൽ കൃഷ്ണനഗർ ലോക്സഭാ സീറ്റിലെ സ്ഥാനാർത്ഥിയാണ് മഹുവ മൊയ്ത്ര.
തന്നെ മാനസികമായി പീഡിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതെന്ന് അവർ വിമർശിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുമ്പോൾ അന്വേഷണം നടത്തുന്നതിന് കേന്ദ്ര ഏജൻസികൾക്ക് അടിയന്തരമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് അയച്ച കത്തിൽ മുൻ ടിഎംസി എംപി ആവശ്യപ്പെട്ടു.
“എൻ്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് അറിഞ്ഞിട്ടും, സി.ബി.ഐ മനഃപൂർവ്വം എൻ്റെ പ്രോപ്പർട്ടികളിൽ തുടർച്ചയായി നാല് റെയ്ഡുകൾ നടത്തി. എൻ്റെ പ്രചാരണ പ്രക്രിയയെ തടസ്സപ്പെടുത്തുകയും വോട്ടെടുപ്പ് ദിവസത്തിന് മുമ്പ് എന്നെക്കുറിച്ച് മോശമായ ധാരണ സൃഷ്ടിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇതു ചെയ്തത്. സിബിഐ നടത്തിയ തിരച്ചിൽ, പിടിച്ചെടുക്കൽ ഓപ്പറേഷനുകൾ എന്ന് വിളിക്കപ്പെടുന്നവ തികച്ചും ഒരു ഫലവും കണ്ടിട്ടില്ല. സിബിഐ വെറുംകൈയോടെ മടങ്ങിപ്പോയി എന്നത് ഇവിടെ പ്രത്യേകം പരാമർശിക്കേണ്ടതാണ്, ” മഹുവ മൊയ്ത്ര കത്തിൽ എഴുതി.
കഴിഞ്ഞ ദിവസം മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മൊയ്‌ത്രയ്‌ക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോക്പാൽ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിൻ്റെ പുരോഗതി സംബന്ധിച്ചുളള തല്‍സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ടായിരുന്നു.
'അധാർമ്മിക പെരുമാറ്റം' ആരോപിച്ച് 2023 ഡിസംബറിലാണ് മഹുവ മൊയ്‌ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. വിവാദങ്ങൾക്കിടയിലും പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ലോക്‌സഭാ സീറ്റിൽ നിന്ന് ടിഎംസിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് മഹുവ മൊയ്ത്ര.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.