/indian-express-malayalam/media/media_files/zjY27eNo3o35RG885E9n.jpg)
Express photo by Anil Sharma
ഈ ആഴ്ച അവസാനം സ്ഥാപക ദിനത്തിൽ, നാഗ്പൂരിൽ നടക്കുന്ന ഒരു റാലിയോടെ കോൺഗ്രസ് (Congress) ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുയാണ്. രാഹുൽ ഗാന്ധിയും (Rahul Gandhi) മറ്റൊരു യാത്ര ആരംഭിക്കാനുള്ള പദ്ധതികൾക്കിടയിലാണ്. രണ്ടു തുടക്കങ്ങല്‍ക്കിടയിലും പാർട്ടിയിലെ 'മൂഡ്' ഒരല്‍പം 'ഗ്ലൂമി' ആയി തന്നെയാണ് തുടരുന്നത്.
ഇന്ത്യ സഖ്യത്തിലെ കക്ഷികളുമായുള്ള സീറ്റ് പങ്കിടൽ എങ്ങനെ നടക്കുമെന്ന ആശങ്ക അവർക്കിടയിലുണ്ട്. ഡിഎംകെ നേതാക്കളുടെ ഇടയ്ക്കിടെയുള്ള അഭിപ്രായങ്ങളിൽ അതൃപ്തിയുണ്ട്, ഇത് സഖ്യത്തെ 'വടക്ക് വിരുദ്ധമായി' ചിത്രീകരിക്കാൻ ബിജെപിക്ക് അവസരം നൽകുന്നു . തെക്കൻ ജനതയോട് ഉത്തരേന്ത്യയിലെ നേതാക്കൾ നിസ്സംഗരാണെന്ന് മറ്റൊരു വാദവുമുണ്ട്.
ഹിന്ദി ഹൃദയഭൂമിയിലെ വോട്ടർമാരെ ലക്ഷ്യമിട്ട് ബിജെപിയുമായുള്ള പോരാട്ടത്തെ പ്രത്യയശാസ്ത്രപരമായി രൂപപ്പെടുത്താൻ നേതൃത്വത്തിന് കഴിയാത്തതിലും പാർട്ടിയിൽ അസ്വസ്ഥതയുണ്ട്. എഐസിസി സെക്രട്ടേറിയറ്റ് ഈയടുത്ത് പുനഃസംഘടിപ്പിച്ചത് ഒരനക്കവും സൃഷ്ടിച്ചില്ല, ഇത് ടൈറ്റാനിക്കിന്‍റെ ഡെക്കിലെ കസേരകൾ പുനഃക്രമീകരിക്കുന്നതിന് തുല്യമാണെന്ന് പലരും പറഞ്ഞു.
തിരഞ്ഞെടുപ്പിനായുള്ളള്ള കോൺഗ്രസ് പാർട്ടിയുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ പ്രധാന സംസ്ഥാനങ്ങളിലെ സമീപകാല പരാജയങ്ങളെക്കുറിച്ചുള്ള ആത്മപരിശോധന നടത്താനും ചേർന്ന സിഡബ്ല്യുസി യോഗത്തിൽ രാഹുൽ ഗാന്ധി ചില കാര്യങ്ങൾ വ്യക്തമായി സംസാരിച്ചു. എന്നാൽ സിഡബ്ല്യുസി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ തെറ്റായ പരാമർശം കൂടുതൽ ആശങ്കയുണ്ടാക്കി.
കോൺഗ്രസ് 260 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഖാർഗെ സൂചിപ്പിച്ചു, ഇത് പല നേതാക്കളെയും അത്ഭുതപ്പെടുത്തി. കുറച്ച് സമയത്തിന് ശേഷം നേതാക്കളിലൊരാൾ വന്ന് ചിലത് അറിയിച്ചപ്പോൾ അദ്ദേഹം സ്വയം തിരുത്തിയതായി യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
കോൺഗ്രസ് 260 സീറ്റുകളിൽ നേരിട്ട് മത്സരിക്കുമെന്നായിരുന്നു താൻ ഉദ്ദേശിച്ചതെന്നും ഇന്ത്യ ബ്ലോക്കിലെ സീറ്റ് വിഭജനം അനുസരിച്ച് കൂടുതൽ മികച്ച നീക്കം നടത്തുന്നതിനെ അടിസ്ഥാനമാക്കി പലയിടത്തും മത്സരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ (2019) 421 സീറ്റുകളിൽ മത്സരിക്കുകയും 52 സീറ്റുകളിൽ വിജയിക്കുകയും ചെയ്ത കോൺഗ്രസ് ഇത്തവണ വളരെ കുറച്ച് സീറ്റുകളിലേ മത്സരിക്കുകയുള്ളൂവെന്ന് പല നേതാക്കളും വിശ്വസിക്കുന്നു. എന്നിരുന്നാലും, ഒരു നേതാവ് പറഞ്ഞതുപോലെ, "300 സീറ്റിൽ താഴെ മത്സരിക്കുന്നത് പാർട്ടിക്ക് മരണമണിയായി മാറും. 1996ൽ ഉത്തർപ്രദേശിൽ ബിഎസ്പിയുമായുള്ള സഖ്യം പോലെയാകും ഇത്. ഞങ്ങൾ 126 സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്... സംസ്ഥാനത്തെ 13 ജില്ലകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുണ്ടായില്ല."
ഖാർഗെ സ്വയം തിരുത്തിയതായി മറ്റൊരാൾ ചൂണ്ടിക്കാട്ടി. "അദ്ദേഹം അത് തിരുത്താതെ വിട്ടിരുന്നുവെങ്കിൽ... പാർട്ടി 260 സീറ്റുകളിൽ മാത്രമേ മത്സരിക്കൂ എന്ന നിഗമനത്തിലെത്താൻ ഞങ്ങൾക്ക് കഴിയുമായിരുന്നു. (എന്നാൽ) ഞങ്ങൾ ഇപ്പോഴും കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ സീറ്റുകളിൽ മത്സരിച്ചേക്കാം," അദ്ദേഹം പറഞ്ഞു.
"അദ്ദേഹത്തിന്റെ പ്രസംഗത്തിൽ എങ്ങനെയാണ് ആ വരി കടന്നുവന്നതെന്ന് എനിക്കറിയില്ല. പക്ഷേ, കൂടുതൽ സീറ്റുകളിൽ മത്സരിച്ചാലും പാർട്ടി 260-ഓളം സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വ്യക്തമാണ്. എല്ലാത്തിനുമുപരി, വിഭവങ്ങൾ പരിമിതമാണ്. ഇവ എ കാറ്റഗറി സീറ്റുകളായിരിക്കും," ഒരു നേതാവ് പറഞ്ഞു.
നിയമസഭാ തെിഞ്ഞെടുപ്പിലെ തോൽവി
എന്തായാലും നിയമസഭാ തെിഞ്ഞെടുപ്പിലെ തോൽവിയിൽ കോൺഗ്രസ് നിരാശയിലാണ്. വാസ്തവത്തിൽ, ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും പരാജയം അപ്രതീക്ഷിതമാണെന്ന് രാഹുൽ ഉൾപ്പെടെയുള്ള നേതാക്കളിൽ പലരും സിഡബ്ല്യുസി യോഗത്തിൽ പറഞ്ഞു. ഗോത്രവർഗക്കാർക്കിടയിലെ അസംതൃപ്തി പാർട്ടി തെറ്റായി മനസ്സിലാക്കുകയും മധ്യപ്രദേശിലെ ധ്രുവീകരണത്തിന്റെ ആഘാതം ഉള്ളതിനേക്കാളേറെ വലുതായി കാണുകയും ചെയ്‌തിരിക്കാം.
മൂന്ന് സംസ്ഥാനങ്ങളെ പരാമർശിച്ച്, നേതാക്കൾ യുവ മുഖങ്ങളെ വളർത്തുന്നില്ലെന്നും അവരെ നേതൃസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി ഏതാനും നേതാക്കളെ ചുറ്റിപ്പറ്റിയാണ് - രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും, ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേലും ടി എസ് സിംഗ് ദിയോയും, മധ്യപ്രദേശിൽ കമൽനാഥും എന്ന വസ്തുതയുടെ സൂചനയായിരുന്നു അത്. ചെറിയ പാർട്ടികളുമായി സീറ്റ് ക്രമീകരണം നടത്താനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിന് സംസ്ഥാന ഘടകങ്ങളെ അദ്ദേഹം വിമർശിച്ചു. , മധ്യപ്രദേശിൽ സീറ്റ് വിഭജനം സ്തംഭിപ്പിച്ചതായി കമൽനാഥിനെതിരെ സമാജ്‌വാദി പാർട്ടി പരസ്യമായി ആരോപിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്വീകരിച്ച നടപടികൾ പ്രത്യക്ഷത്തിൽ ആത്മവിശ്വാസം നൽകുന്നില്ല. ഉദാഹരണത്തിന്, പുതിയ എഐസിസി സെക്രട്ടേറിയറ്റിൽ ജനറൽ സെക്രട്ടറിമാരായ സച്ചിൻ പൈലറ്റ്, ജി എ മിർ, ദീപാ ദാസ് മുൻസി എന്നിവരെക്കൂടാതെ പുതുമുഖങ്ങളൊന്നുമില്ല. പല നേതാക്കൾക്കും സംസ്ഥാനങ്ങളുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
കൂടാതെ, പ്രിയങ്ക ഗാന്ധി വധേരയുടെ പങ്കിനെക്കുറിച്ച് വ്യക്തതയില്ല. രാജ്യത്തുടനീളം പ്രചാരണത്തിനിറങ്ങുന്നതിനാൽ സംഘടനാ ചുമതലകളിൽ നിന്ന് അവരെ ഒഴിവാക്കിയതായി പാർട്ടി നേതാക്കൾ വാദിക്കുന്നു.
പ്രിയങ്കാ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുമെന്നോ സോണിയാ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിൽ നിന്ന് തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുമെന്നോ ഉള്ള ഊഹാപോഹങ്ങൾ അങ്ങനെതന്നെ തുടരുകയാണ്.
കോൺഗ്രസ് ഉന്നതതല ദേശീയ സഖ്യ സമിതി രൂപീകരിച്ചു, എന്നാൽ, ജനുവരി പകുതിയോടെ സീറ്റ് വിഭജനം പൂർത്തിയാകുമെന്ന് നേതാക്കൾ പ്രതീക്ഷിക്കുന്നില്ല, ഇത് സീറ്റ് വിഭജനം വേഗത്തിലാക്കാൻ സമ്മർദ്ദം ചെലുത്തുന്ന സഖ്യകക്ഷികളെ നിരാശരാക്കും.
അശോക് ഗെഹ്‌ലോട്ട്, ഭൂപേഷ ബാഗേൽ, മുകുൾ വാസ്‌നിക്, സൽമാൻ ഖുർഷിദ്, മോഹൻ പ്രകാശ് എന്നിവരടങ്ങുന്ന സമിതി ഒരു തവണ യോഗം ചേർന്നു. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു.
ഇപ്പോൾ, കോൺഗ്രസിലെ എല്ലാ പ്രതീക്ഷകളും രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര 2.0 യിലാണെന്ന് തോന്നുന്നു, അതിൽ പ്രിയങ്കയും പങ്കെടുത്തേക്കാം.
In Other News
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.