/indian-express-malayalam/media/media_files/2025/10/15/senior-adviser-ashley-tellis-2025-10-15-09-32-09.jpg)
ചിത്രം: എക്സ്
വാഷിങ്ടൺ: ദേശീയ പ്രതിരോധ രഹസ്യ വിവരങ്ങൾ നിയമവിരുദ്ധമായി സൂക്ഷിച്ചെന്ന കുറ്റത്തിന്, പ്രശസ്ത വിദേശനയ വിദഗ്ദ്ധനും ഇന്ത്യൻ വംശജനുമായ ആഷ്‌ലി ജെ. ടെല്ലിസ് അമേരിക്കയിൽ അറസ്റ്റിൽ. 64 കാരനായ ടെല്ലിസിനെ അറസ്റ്റു ചെയ്തതായി വിർജീനിയയിലെ യുഎസ് അറ്റോർണി ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
തന്ത്രപ്രധാനമായ ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി സൂക്ഷിച്ചതിന് ക്രിമിനൽ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് അറ്റോർണി ഓഫീസ് വ്യക്തമാക്കി. ദേശീയ സുരക്ഷയുടെ ഗുരുതരമായ ലംഘനമാണ് ആരോപിക്കപ്പെട്ടിരിക്കുന്നതെന്ന് യുഎസ് അറ്റോർണി ലിൻഡ്സെ ഹാലിഗൻ പറഞ്ഞു. 'വിദേശ, ആഭ്യന്തര ഭീഷണികളിൽ നിന്ന് അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിലാണ് ഞങ്ങൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ ജനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതരമായ അപകടസാധ്യതയാണ് ഉയർത്തുന്നത്. നിയമ നടപടികൾ തുടരും,' ഹാലിഗൻ പ്രസ്താവനയിൽ അറിയിച്ചു.
ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ആഷ്‌ലി ടെല്ലിസ് പ്രതിരോധ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫീസുകളിൽ പ്രവേശിച്ച് സൈനിക വിമാന ശേഷികളുമായി ബന്ധപ്പെട്ട രേഖകൾ കൈവശപ്പെടുത്തിയതായി എഫ്ബിഐയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. ശനിയാഴ്ച വിർജീനിയയിലെ വിയന്നയിലുള്ള ടെല്ലിസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ "ടോപ്പ് സീക്രട്ട്", "സീക്രട്ട്" എന്ന് രേഖപ്പെടുത്തിയ ആയിരത്തിലധികം പേജുകളുള്ള രഹസ്യ രേഖകൾ കണ്ടെത്തിയതായി എഫ്ബിഐ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ഗാസയുടെ പുനർനിർമ്മാണം; സഹായവുമായി ഇന്ത്യ; നിർണായക പങ്കാളിത്തത്തിനു ശ്രമം
കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ടെല്ലിസ് ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരെ പലതവണ കണ്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നും. ടെല്ലിസിന്റെ അറസ്റ്റ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായും കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കുറ്റം തെളിയിക്കപ്പെട്ടാൽ, 10 വർഷം തടവും 250,000 ഡോളർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ടെല്ലിസിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് അറ്റോർണി ഓഫീസ് പറഞ്ഞു. ക്രിമിനൽ പരാതി ആരോപണം മാത്രമാണെന്നും ടെല്ലിസ് കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി കണക്കാക്കപ്പെടുമെന്നും അറ്റോർണി ഓഫീസ് വ്യക്തമാക്കി.
ആരാണ് ആഷ്‌ലി ജെ. ടെല്ലിസ്?
മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കീഴിൽ ടെല്ലിസ് മുമ്പ് ദേശീയ സുരക്ഷാ കൗൺസിലിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ശമ്പളം വാങ്ങാത്ത ഉപദേഷ്ടാവായും പെന്റഗണിന്റെ കരാറുകാരനായും ടെല്ലിസിനെ എഫ്ബിഐ സത്യവാങ്മൂലത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. വാഷിംഗ്ടൺ ആസ്ഥാനമായകാർണഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ ടാറ്റ ചെയർ ഫോർ സ്ട്രാറ്റജിക് അഫയേഴ്‌സ് പദവിയും ആഷ്‌ലിടെല്ലിസ് വഹിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.