/indian-express-malayalam/media/media_files/uploads/2021/05/government-on-the-defensive-anxiety-deepens-within-bjp-and-rss-ranks-495743.jpg)
2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതാദ്യമായാണ് കേന്ദ്രമന്ത്രിമാരും ബിജെപിയുടെയും ആർഎസ്‌എസിന്റെയും മുതിർന്ന നേതാക്കളും പ്രവർത്തകരും ഇത്രമേല്‍ 'ഡിഫന്‍സിവില്‍' ആവുന്നത്. രണ്ടാം കോവിഡ് തരംഗം നാടിനെ വരിഞ്ഞു മുറുക്കുമ്പോള്‍ ജനങ്ങളോട് എങ്ങനെ, അല്ലെങ്കില്‍ എന്ത് പറയും എന്ന പ്രതിസന്ധിയിലാണവര്‍.
'മഹാമാരിയുടെ ഭയം ഓരോ കുടുംബത്തെയും ഗ്രസിക്കുന്നുണ്ട്' എന്ന ഒരു അഭിപ്രായമുണ്ട്. ഇതില്‍ 'ആശ്വാസം' കണ്ടെത്താന്‍ കൂടുതൽ 'പരിശ്രമവും നേട്ടവും' വേണ്ടതുണ്ട് എന്ന അഭിപ്രായവുമുണ്ട്. അതിനായി, പാർട്ടിയിലും ആർഎസ്‌എസിലും ഗവൺമെൻറ് 'ടീമിനെ നവീകരിക്കേണ്ട' ആവശ്യകതയെക്കുറിച്ച് ചിലരെങ്കിലും പറയുന്നുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് രണ്ടാഴ്ച കഴിയുമ്പോള്‍ പോലും കേന്ദ്രത്തിന്റെ കോവിഡ് പ്രതികരണം അപര്യാപ്തമായി തന്നെ തുടരുന്നു. പ്രധാനപ്പെട്ട വിഷയമായ ഓക്സിജന്‍ ലഭ്യതയില്‍ വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും കേന്ദ്രത്തിന്റെ ചെവിക്കുപിടിച്ചു കഴിഞ്ഞു.
രാജ്യമാകെ പടര്‍ന്ന ഉത്കണ്ഠകള്‍ അധികാരത്തിന്റെ ഇടനാഴികളിൽ എങ്ങനെയാണ് പ്രതിധ്വനിക്കുന്നതെന്ന് അറിയാനായി സൺഡേ എക്സ്പ്രസ് ചില കേന്ദ്രമന്ത്രിമാരുമായും ബിജെപിയിലെയും ആർഎസ്‌എസിലെയും പ്രവർത്തകരോടും സംസാരിച്ചു.
'പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായിരുന്നു' രണ്ടാം തരംഗം എന്നതാണ് ആവര്‍ത്തിച്ചു കേട്ട പല്ലവി. ഫെബ്രുവരി പകുതിയോടെ മുംബൈയിൽ കോവിഡ് വലിയ വർദ്ധനവ് വന്നു തുടങ്ങിയതായും ഓക്സിജന്റെ ആവശ്യകത മുതൽ വേരിയന്റിന്റെ ആഘാത സാധ്യത വരെയുള്ള എല്ലാ മുന്നറിയിപ്പുകളും നല്‍കപ്പെട്ടിട്ടും സർക്കാരിന് ഇതിനായി തയ്യാറെടുക്കാന്‍ വേണ്ട സമയം ഉണ്ടായിട്ടും, എന്ത് കൊണ്ട് സംഭവിച്ചു എന്ന ചോദിച്ചപ്പോള്‍, 'ഇത്രയും തീവ്രമായ ഒരു തരംഗത്തെ ആരും പ്രതീക്ഷിച്ചിരുന്നില്ല,' എന്ന കോറസ് ഉത്തരമാണ് ലഭിച്ചത്.
സ്ഥിതിഗതികൾ ഇത്രയും രൂക്ഷമാണ് എന്നിരിക്കെ, അതിന്റെ ആഘാതത്തെ കേന്ദ്രം എങ്ങനെയാണ് തെറ്റായി വായിച്ചെടുത്തത് എന്ന ചർച്ച ചെയ്യാൻ ആരും തയ്യാറായില്ല എന്ന് മാത്രമല്ല, കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രിയെ പ്രശംസിച്ചു കൊണ്ട് ബിജെപി പ്രമേയം പാസാക്കുകയും ചെയ്തു. ഇവരിൽ ഭൂരിഭാഗവും നേതൃത്വത്തിലെ പിഴവ് കണ്ടെത്താന്‍ മടിയുള്ളവരും, സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാനമന്ത്രിയുടെ, പ്രത്യക്ഷത്തില്‍ കാണാനും ബോധ്യപ്പെടാനുമാവാത്ത, ശ്രമങ്ങൾക്ക് പിന്നില്‍ അണിനിരക്കുന്നവരുമാണ്.
ചില മുഖ്യമന്ത്രിമാര്‍ നിത്യേന നടത്തുന്ന കോവിഡ് സ്ഥിതി അവലോകന പത്രസമ്മേളനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോളുള്ള കേന്ദ്രത്തിലുള്ള നിശബ്ദതയെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു കേന്ദ്രമന്ത്രി പറഞ്ഞത്: '(സർക്കാരിൽ നിന്ന്) ഉറപ്പിന്റെ ശബ്ദം കേള്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എനിക്കും നിങ്ങളുടെ അഭിപ്രായം തന്നെയാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ്,' എന്നാണ്.
'ഈ തരംഗം ഞങ്ങളെ എല്ലാവരെയും അമ്പരപ്പെടുത്തി,' മറ്റൊരു കേന്ദ്രമന്ത്രി പറഞ്ഞു. 'പെട്ടെന്നു തന്നെ, കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു,' മൂന്നാമത്തെ മന്ത്രി സമ്മതിച്ചു, 'ഇന്ന് രാജ്യത്തുടനീളമുള്ള എല്ലാ കുടുംബങ്ങളിലും ഒരു ഭയം ഉണ്ട്.'
'ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായത് സംഭവിക്കും. ഈ സാഹചര്യങ്ങളിൽ, നേരത്തെ തയ്യാറാക്കിയ പദ്ധതികള്‍ അപര്യാപ്തമാകും,' നാലാമത്തെ മന്ത്രി പറഞ്ഞു. സാഹചര്യങ്ങള്‍ ഇങ്ങനെയായതില്‍ നിരാശയുണ്ട്, കുറച്ചു ഉത്തരവാദിത്തക്കുറവും ഉണ്ടായി. പക്ഷേ അത് ജനത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്ന് പറയേണ്ടി വരും. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനുമുള്ള നിരന്തരമായ അഭ്യർത്ഥനകൾക്ക് അവർ ചെവി കൊടുത്തില്ല.'
എല്ലാ നയങ്ങളിലും തങ്ങളെ ആക്രമിക്കുന്ന ചിലര്‍ കേന്ദ്ര സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള സംഘടിത ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു: 'കഴിഞ്ഞ വർഷം, ലോക്ക്ഡൌണ്‍ വന്നപ്പോള്‍ അത് ഏറ്റവും മോശമായ കാര്യമാണെന്ന് അവർ പറഞ്ഞു, ഇപ്പോൾ ലോക്ക്ഡൌണ്‍ വേണമെന്ന് പറയുന്നു. ആദ്യം പറഞ്ഞു വാക്സിനുകൾ ഓപ്പൺ മാർക്കറ്റിൽ ഇടുക, സ്വകാര്യ മേഖലയ്ക്ക് നൽകുക എന്ന്, ഇപ്പോൾ പറയുന്നു വാക്സിനുകൾ സൗജന്യമാവണം എന്ന്.'
എന്നിരുന്നാലും, പൊതുജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ കൂടുതൽ ശ്രമം നടത്തേണ്ട ആവശ്യമുണ്ട് എന്ന് മറ്റൊരു മന്ത്രി അഭിപ്രായപ്പെട്ടു. 'നമുക്ക് എതിരെ എപ്പോഴും ആളുകൾ ഇപ്പോഴും ഉണ്ടാകും, എന്നാൽ ന്യായബോധമുള്ളവരുമുണ്ട്. പ്രിയപ്പെട്ട ഒരാളുടെ നഷ്ടവും സ്വന്തം ജീവനെക്കുറിച്ചുള്ള ഭയവും ആരെയും പ്രകോപിപ്പിക്കും, എല്ലാ വിമർശനങ്ങളും 'മോട്ടിവേറ്റഡ്' ആയി കാണാനുള്ള സമയമല്ല ഇത്. ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.
എന്നാൽ ഉയര്‍ന്ന രാഷ്ട്രീയ തലത്തിൽ നിന്നും പൊതുജനങ്ങളുമായുള്ള ദൈനംദിന ആശയവിനിമയം അത്ര ഫലപ്രദമാകില്ലെന്ന് ഒരു മുതിർന്ന മന്ത്രി പറഞ്ഞു. 'അത് ആളുകളെ പ്രകോപിപ്പിക്കും; അവർക്ക് വേണ്ടത് ഫലങ്ങളും നടപടികളുമാണ്, പ്രഭാഷണമല്ല', മന്ത്രി പറഞ്ഞു.
കേന്ദ്ര മന്ത്രിമാര്‍ സൂക്ഷിച്ചും കണ്ടുമാണ് സംസാരിക്കുന്നത് എന്നിരിക്കെ ബിജെപിയിലും ആർഎസ്‌എസിലും ചില നേതാക്കളെങ്കിലും ഇതിനെക്കുറിച്ച് വ്യക്തവും ശക്തവുമായി പ്രതികരിക്കുന്നുണ്ട്.
'കോവിഡ് പ്രതിരോധത്തിന് സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് അത് ബോധ്യപ്പെടുന്ന തരത്തിലുള്ള ഒരു രാഷ്ട്രീയ സന്ദേശം ആവിഷ്കരിക്കുന്നതിൽ പരാജയപ്പെടുന്നു,' ബിജെപിയുടെ ദേശീയ ഭാരവാഹി പറഞ്ഞു. 'ശ്രമങ്ങള്‍ വേണ്ട തരത്തില്‍ ഫലപ്രാപ്തിയില്‍ എത്തുന്നതിനു സർക്കാർ അവരുടെ ടീമിനെ നവീകരിക്കേണ്ടതുണ്ട്'.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.