/indian-express-malayalam/media/media_files/Rub5cREUVorGf99z271M.jpg)
ഡോക്ടർമാരുടെ പ്രതിഷേധം
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തം. സംസ്ഥാനമൊട്ടാകെ ജൂനിയർ ഡോക്ടർമാരും മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും സമരത്തിലാണ്. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗങ്ങളൊഴിലെ മറ്റെല്ലാ വിഭാഗങ്ങളെയും സമരം ബാധിച്ചിട്ടുണ്ട്. ആശുപത്രികളിൽ രോഗികളുടെ നീണ്ട ക്യൂവാണ്.
ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് ഡോക്ടേഴ്സ് അസോസിയേഷനാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തത്. ജുഡീഷ്യൽ അന്വേഷണം, പ്രതിക്ക് വധശിക്ഷ, ഇരയുടെ കുടുംബത്തിനു അർഹമായ നഷ്ടപരിഹാരം, ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് ശക്തമായ സുരക്ഷയൊരുക്കൽ എന്നീ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവച്ചിട്ടുള്ളത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും പണിമുടക്കിയിട്ടുണ്ട്. ഡൽഹി എയിംസിൽ ഉൾപ്പെടെ അടിയന്തര സേവനവിഭാഗങ്ങൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
കേസിൽ എല്ലാ പ്രതികളെയും ഉടൻ കണ്ടെത്തണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി നിർദേശിച്ചിരുന്നു. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുമെന്നും കൊല്ലപ്പെട്ട പി.ജി ട്രെയിനി ഡോക്ടറുടെ കുടുംബത്തെ നേരിൽ കണ്ടശേഷം മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ചയ്ക്കകം പ്രതികളെയെല്ലാം അറസ്റ്റു ചെയ്തില്ലെങ്കിൽ കേസ് സിബിഐക്ക് കൈമാറുമെന്ന് മമത പറഞ്ഞു.
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ നാലാംനിലയിലുള്ള സെമിനാർ ഹാളിലാണ് വെള്ളിയാഴ്ച വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അർധനഗ്നയായ നിലയിലായിരുന്നു മൃതദേഹം. സ്വകാര്യഭാഗങ്ങളടക്കം ദേഹമാസകം മുറിവേറ്റനിലയിലായിരുന്നു. ശനിയാഴ്ചയാണ് പ്രതി സഞ്ജയ് റോയിയെ പിടികൂടിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.