scorecardresearch

മെട്രോ നഗരങ്ങളിലടക്കം വോട്ടർമാർ ബൂത്തിലെത്തിയില്ല; രണ്ടാം ഘട്ട പോളിങിൽ നിരാശ രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 102 സീറ്റുകളിലേക്കുള്ള വോട്ടിംഗ് ശതമാനം 66.14 ശതമാനവും ഏപ്രിൽ 26ന് നടന്ന രണ്ടാം ഘട്ടത്തിൽ 88 സീറ്റുകളിൽ 66.71 ശതമാനവും ആയിരുന്നു

ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 102 സീറ്റുകളിലേക്കുള്ള വോട്ടിംഗ് ശതമാനം 66.14 ശതമാനവും ഏപ്രിൽ 26ന് നടന്ന രണ്ടാം ഘട്ടത്തിൽ 88 സീറ്റുകളിൽ 66.71 ശതമാനവും ആയിരുന്നു

author-image
WebDesk
New Update
ECI | lok sabha polls 2024

കൂടുതൽ വോട്ടർമാരെ ബൂത്തുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു

ഡൽഹി:രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനത്തിലുണ്ടായ ഇടിവിൽ നിരാശ രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ചില മെട്രോപൊളിറ്റൻ നഗരങ്ങളിലെ പോളിംഗ് ശതമാനത്തിലാണ് കമ്മീഷൻ നിരാശ പ്രകടിപ്പിച്ചത്. നഗര സീറ്റുകളിലെ വോട്ടർമാരെ പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിലുണ്ടായ നിസ്സംഗത ഇടിവിന് കാരണമായെന്നും കമ്മീഷൻ വ്യക്തമാക്കി. ഇനി വരാനിരിക്കുന്ന ഘട്ടങ്ങളിൽ ഇത് ആവർത്തിക്കരുതെന്നും കൂടുതൽ വോട്ടർമാരെ ബൂത്തുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. 

Advertisment

2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 4 ശതമാനവും രണ്ടാം ഘട്ടത്തിൽ 3 ശതമാനവും പോളിങ് കുറഞ്ഞ പശ്ചാത്തലത്തിലാണ് കമ്മിഷന്റെ പ്രസ്താവന. ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 102 സീറ്റുകളിലേക്കുള്ള വോട്ടിംഗ് ശതമാനം 66.14 ശതമാനവും ഏപ്രിൽ 26ന് നടന്ന രണ്ടാം ഘട്ടത്തിൽ 88 സീറ്റുകളിൽ 66.71 ശതമാനവും ആയിരുന്നു.

പരമ്പരാഗതമായി കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയിരുന്ന അർബൻ സീറ്റുകൾ ആദ്യ രണ്ട് ഘട്ടങ്ങളിലും ഇത്തവണയും ഏതാണ്ട് അതേ നിലവാരത്തിൽ തന്നെയാണ് നിന്നത്. ചില മേഖലകളിൽ വോട്ടിംഗ് ശതമാനം കൂടുതലായി കുറയുകയും ചെയ്തിട്ടുണ്ട്. അവയിൽ ഗാസിയാബാദും ഉൾപ്പെടുന്നു. അവിടെ 2019 ലെ 55.88% ൽ നിന്ന് 6 ശതമാനം പോയിൻറ് കുറഞ്ഞ് ഇത്തവണ 49.88% ആയി പോളിങ് ശതമാനം കുറഞ്ഞു. പോളിങ് ഗണ്യമായി കുറഞ്ഞ മറ്റൊരു മണ്ഡലം ഗൗതം ബുദ്ധ നഗറാണ്. ഇവിടെ 53.63% പോളിങാണ്  രേഖപ്പെടുത്തിയത്. 2019 ൽ ഇത്  60.4 ശതമാനം ആയിരുന്നു. 

ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടന്ന ബാംഗ്ലൂർ സെൻട്രൽ, ബാംഗ്ലൂർ സൗത്ത് എന്നിവിടങ്ങളിൽ യഥാക്രമം 54.06%, 53.17% പോളിംഗ് രേഖപ്പെടുത്തി, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 54.31%, 53.69% എന്നിങ്ങനെ ആയിരുന്നു ഈ മണ്ഡലങ്ങളിലെ പോളിങ് ശതമാനം. 
തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതനുസരിച്ച്, ഇത്തവണ നഗരങ്ങളിലെ സീറ്റുകൾ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് നിരീക്ഷകർ വ്യാപകമായ പ്രചാരണങ്ങൾ നടത്തിയിട്ടും നഗരത്തിലെ വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാത്തതിൽ കമ്മീഷൻ നിരാശരായിരുന്നു. 

Advertisment

അടുത്ത 5 ഘട്ടങ്ങളിൽ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് സാധ്യമായ എല്ലാ ഇടപെടലുകളും ഏറ്റെടുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അന്തിമ വോട്ടിംഗ് ഡാറ്റ പുറത്തുവിടുന്നതിലെ കാലതാമസത്തിന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചതിനെക്കുറിച്ചും കമ്മീഷൻ പ്രതികരിച്ചു. കണക്കുകൾ സുതാര്യമായി തന്നെ ക്രോഡീകരിക്കുന്നതിനായി വരുന്ന കാലതാമസമാണ് കണക്കുകൾ പുറത്തുവരാൻ വൈകുന്നതിന്റെ കാരണമെന്ന് വിശദീകരിച്ച കമ്മീഷൻ വരാനിരിക്കുന്ന ഘട്ടങ്ങളിൽ മാധ്യമങ്ങൾക്കും മറ്റുള്ളവർക്കും ഉപയോഗപ്രദമായ വോട്ടർമാരുടെ കണക്കുകൾ സമയബന്ധിതമായി നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.

Read More

Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: