/indian-express-malayalam/media/media_files/uploads/2019/06/pregnant-pregnant-woman.jpg)
ന്യൂഡൽഹി: വിദേശത്ത് നിന്ന് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഇന്നുമുതൽ ഇന്ത്യയിലെത്തും. ഗർഭിണികളും രോഗികളുമായ പ്രവാസികൾക്കാണ് കൂടുതൽ പരിഗണന നൽകുക. ഇവരെ ആദ്യം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും.
കേരളത്തിൽ രണ്ട് വിമാനങ്ങൾ
പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുളള വന്ദേ ഭാരത് മിഷന്റെ ഭാഗമായി കേരളത്തിൽ ഇന്ന് രണ്ടു വിമാനങ്ങൾ മാത്രമാകും എത്തുക. നാലു വിമാനങ്ങളാണ് ആദ്യം എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും രണ്ടു വിമാനങ്ങളുടെ യാത്ര നീട്ടിവച്ചു. പുതിയ തീരുമാന പ്രകാരം കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ ഓരോ വിമാനങ്ങളാണ് എത്തുക. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട് എന്നീ രണ്ടു വിമാനങ്ങളാണ് ഇന്ന് എത്തുക. നിലവിലെ സമയപ്പട്ടികയനുസരിച്ച് ദുബായിൽനിന്നുളള വിമാനം രാത്രി 10.30 ഓടെ കരിപ്പൂരിൽ എത്തുമെന്നാണ് വിവരം.അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 9.40ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. 171 യാത്രക്കാരാണ് ഈ വിമാനത്തിൽലെത്തുക.
Read Also: പ്രവാസികളേ ഞങ്ങളിതാ പുറപ്പെടുന്നു; വന്‍ ദൗത്യത്തിനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ഗർഭിണികൾക്ക് മുൻഗണന
പ്രവാസികളിൽ ഗർഭിണികളായവർക്ക് മുൻഗണന നൽകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. 28 ആഴ്‌ചയിലധികം ആയ ഗർഭിണികളെയാണ് ആദ്യം നാട്ടിലെത്തിക്കുക. നാട്ടിലേക്ക് തിരിച്ചുപോകാൻ പേര് രജിസ്റ്റർ ചെയ്‌തവരിൽ ഭൂരിഭാഗവും ഗർഭിണികളാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആയ നീരജ് അഗർവാൾ പറഞ്ഞു. ഇന്ന് ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ഫ്ലെെറ്റിൽ 11 ഗർഭിണികൾ ഉണ്ടാകും. പേര് രജിസ്റ്റർ ചെയ്‌ത എല്ലാ ഗർഭിണികളും അത്യാവശ്യമായി നാട്ടിലെത്തേണ്ട സാഹചര്യത്തിലല്ല. അതുകൊണ്ടാണ് 28 ആഴ്‌ചയിൽ കൂടുതൽ ഗർഭിണികളായവർക്ക് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുബായിൽ നിന്നുമാത്രം 6,500 ഗർഭിണികൾ
ദുബായിൽ നിന്നു ഇന്ത്യയിലേക്ക് എത്താൻ പേര് രജിസ്റ്റർ ചെയ്‌തിരിക്കുന്നവരിൽ കൂടുതലും ഗർഭിണികളാണ്. ഏകദേശം 6,500 ഗർഭിണികൾ ഇന്ത്യയിലേക്ക് എത്താൻ പേര് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അത്യാവശ്യമായി നാട്ടിലെത്തിക്കേണ്ട സ്ഥിതിയുള്ള ഗർഭിണികൾക്ക് കൂടുതൽ പരിഗണന നൽകിയായിരിക്കും തുടർ നടപടികൾ.
കർശന പരിശോധന
ടെർമിനലിലേയ്ക്ക് പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റും. അവിടെ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും. പത്തു ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ പാകത്തിൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഗ്ലാസ് മറകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർന്ന് ഇവരെ ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടുപോകും. ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുമ്പിലും കൺവെയർ ബെൽറ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള പ്രത്യേക അടയാളങ്ങൾ വച്ചിട്ടുണ്ട്. അഞ്ചാം നമ്പർ ബെൽറ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.