/indian-express-malayalam/media/media_files/uploads/2020/01/Corona-2.jpg)
ബെയ്ജിങ്: ചൈനയിലെ മധ്യ ഹുബെ പ്രവിശ്യയിലെ വുഹാനിൽ ഉത്ഭവിച്ച കൊറോണ വൈറസിൽ മരിച്ചവരുടെ എണ്ണം തിങ്കളാഴ്ചയോടെ 361 ആയി. ഞായറാഴ്ച മാത്രം 57 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആഗോളതലത്തിൽ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയർന്നു. ചൈനയുടെ ആരോഗ്യ കമ്മീഷനാണ് കണക്കുകൾ പുറത്തുവിട്ടത്.
ഇന്നലെ മരിച്ചവരെല്ലാം ഹുബെ പ്രവിശ്യയിലുള്ളവരാണ്. പുതിയ 2,809 പേർക്കു കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറത്ത് ഒരാൾ മാത്രമേ മരിച്ചതായി റിപ്പോർട്ട് ഉള്ളൂ. ഫിലിപ്പീൻസ് സ്വദേശിയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.
Read More: കേരളത്തിൽ വീണ്ടും കൊറോണ, രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചത് ആലപ്പുഴയിൽ
ഹുബെയിൽ റോഡുകൾ അടച്ചുപൂട്ടുകയും പൊതുഗതാഗതം നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. ചൈനയിലേക്കും ചൈനയിൽ നിന്ന് മറ്റിടങ്ങളിലേക്കും യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസ് പടരുന്നത് തടയുന്നതിനായി പ്രവിശ്യയുടെ ചാന്ദ്ര പുതുവത്സര അവധിക്കാല അവധി ഫെബ്രുവരി 13 ലേക്ക് നീട്ടി.
രോഗ ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ ചൈനയിൽ നിന്നുള്ളവർക്ക് കടുത്ത വിലക്കുകളേർപ്പെടുത്തി കൂടുതൽ രാജ്യങ്ങളും രംഗത്തെത്തി. അമേരിക്കക്കും ഓസ്ട്രേലിയക്കും പിന്നാലെ ഇസ്രയേലും റഷ്യയും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. അമേരിക്കയിലും ജർമനിയിലും യുഎഇയിലും പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു.
Read More: കൊറോണ: ചൈനയിൽ മരണം 300 കടന്നു; വുഹാനിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി
വുഹാനിൽ കുടുങ്ങിക്കിടന്നിരുന്ന മുഴുവൻ ഇന്ത്യക്കാരെയും ശനി ഞായർ ദിവസങ്ങളിൽ ഡൽഹിയിലെത്തിച്ചു. നിലവിൽ ഇവരെ ഐസൊലേഷൻ ക്യാമ്പുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. 14 ദിവസം ഇവർ നിരീക്ഷണത്തിൽ തുടരും.
അതേസമയം ഇന്ത്യയിലെ രണ്ട് കൊറോണ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. ആദ്യ കേസ് തൃശൂരിലും രണ്ടാമത്തെ കേസ് ആലപ്പുഴയിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വുഹാനിൽ നിന്നെത്തിയവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ മൂന്ന് പേർ നിരീക്ഷണത്തിലാണ്.
എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴയിൽ 124 പേരെ വീടുകളിൽ നിരീക്ഷിക്കുന്നുണ്ട്. 28 ദിവസം അതീവ ജാഗ്രത പുലർത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.