scorecardresearch

മൂന്നാംഘട്ട വോട്ടെടുപ്പ്; 93 മണ്ഡലങ്ങൾ ഇന്ന് ബൂത്തിലേക്ക്

ആദ്യ രണ്ട് ഘട്ടങ്ങളിൽ വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടായതിനാൽ മൂന്നാം ഘട്ടത്തിലെ പോളിംഗ് എങ്ങനെയാകുമെന്ന ആശങ്കയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ

ആദ്യ രണ്ട് ഘട്ടങ്ങളിൽ വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടായതിനാൽ മൂന്നാം ഘട്ടത്തിലെ പോളിംഗ് എങ്ങനെയാകുമെന്ന ആശങ്കയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ

author-image
WebDesk
New Update
3 rd Phase

ഡൽഹി: പ്രജ്വൽ രേവണ്ണയും ഭരണഘടനയുമടക്കമുള്ള വിഷയങ്ങളിൽ വാദ പ്രതിവാദങ്ങൾക്ക് അരങ്ങായി മാറിയ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന്റെ പോളിംഗ് ഇന്ന്. മൂന്നാം ഘട്ട പ്രചാരണം ഞായറാഴ്ച അവസാനിച്ചിരുന്നു. ഭരണഘടനയും സംവരണ പ്രശ്‌നവും തിരഞ്ഞെടുപ്പ് ചർച്ചകളിൽ ആധിപത്യം സ്ഥാപിച്ചു. 2019 നെ അപേക്ഷിച്ച് ആദ്യ രണ്ട് ഘട്ടങ്ങളിൽ വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടായതിനാൽ, മൂന്നാം ഘട്ടത്തിലെ പോളിംഗ് എങ്ങനെയാകുമെന്ന ആശങ്കയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.  

Advertisment

11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 93 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 26 മണ്ഡലങ്ങളുള്ള ഗുജറാത്തിൽ സൂറത്ത് മണ്ഡലത്തിൽ ബിജെപി എതിരില്ലാതെ വിജയിച്ചു കഴിഞ്ഞു. ഈ ഘട്ടത്തിൽ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ജമ്മു കശ്മീരിലെ അനന്ത്നാഗ്-രജൗരി സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 25 ലേക്ക് മാറ്റിയിട്ടുണ്ട്. മധ്യപ്രദേശിൽ ഏപ്രിൽ 26 ലെ രണ്ടാം ഘട്ടത്തിൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ബിഎസ്പി സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് ഈ ഘട്ടത്തിലേക്കും മാറ്റിയിരുന്നു. 

ഞായറാഴ്ച പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനുമെതിരെ ആക്രമണം ശക്തമാക്കി.രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ അതേ നാണയത്തിൽ തിരിച്ചടിക്കുന്നതിനും മൂന്നാം ഘട്ടത്തിലെ പ്രാചരണം വേദിയായി. 

അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാർഥിക്കുകയും റോഡ്‌ഷോ നടത്തുകയും ചെയ്‌ത മോദി, ഉത്തർപ്രദേശിലെ റാലികളെ അഭിസംബോധന ചെയ്തു. സമാജ്‌വാദി പാർട്ടിയുടെയും കോൺഗ്രസിന്റേയും കുടുംബ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗങ്ങളിൽ ഏറെയും. തന്നെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പരാമർശിച്ച് അദ്ദേഹം പറഞ്ഞു: “ഞങ്ങൾക്ക് കുട്ടികളില്ല. ഞങ്ങൾ നിങ്ങളുടെ കുട്ടികൾക്കായി പ്രവർത്തിക്കുന്നു.

Advertisment

2019ൽ 93ൽ 75 സീറ്റുകൾ നേടിയ ബിജെപിക്കും സഖ്യകക്ഷികൾക്കും മൂന്നാം ഘട്ടം ഏറെ പ്രതീക്ഷയുള്ളതാണ്. അതേസമയം ഇന്ത്യാ മുന്നണി പാർട്ടികൾക്ക് 11 സീറ്റുകൾ മാത്രമാണ് 2019 ൽ ലഭിച്ചത്. നാല് സീറ്റുകൾ അവിഭക്ത ശിവസേനയ്ക്ക് ലഭിച്ചു, രണ്ട്. സ്വതന്ത്രരും ഒരെണ്ണം എഐയുഡിഎഫും വിജയിച്ചിരുന്നു. 

ചൊവ്വാഴ്ച 93 മണ്ഡലങ്ങൾ കൂടി പോളിംഗ് പൂർത്തീകരിക്കുന്നതോടെ 280-ലധികം മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകും.  ലോക്‌സഭയിലെ മൊത്തം സീറ്റുകളുടെ പകുതിയിലേറെയും നാളത്തോടെ പോളിംഗ് പൂർത്തിയാക്കും. ഗുജറാത്തിലെ ശേഷിക്കുന്ന 25 സീറ്റുകളിലും (സൂറത്ത് ഒഴികെ) ഛത്തീസ്ഗഡിലെ ഏഴ് സീറ്റുകളിലും കർണാടകയിലെ 14 സീറ്റുകളിലും ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും. ഇതോടെ ഈ സംസ്ഥാനങ്ങളിലെ പോളിങും അവസാനിക്കും. രാജസ്ഥാൻ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലും പോളിംഗ് കഴിഞ്ഞ ഘട്ടങ്ങലിൽ അവസാനിച്ചിരുന്നു. അസമിലെ നാല്, ബിഹാറിലെ അഞ്ച്, ഛത്തീസ്ഗഡിലെ ഏഴ്, മധ്യപ്രദേശിലെ എട്ട്, മഹാരാഷ്ട്രയിലെ 11, ഉത്തർപ്രദേശിലെ 10, പശ്ചിമ ബംഗാളിൽ നാല് എന്നിങ്ങനെയാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന മറ്റ് മണ്ഡലങ്ങൾ. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗർ, ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ അദ്ദേഹത്തിന്റെ അനന്തരവൻ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ നേരിടുന്ന ബാരാമതി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വിദിഷ,  ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണ തുടങ്ങിയവയാണ് മൂന്നാം ഘട്ടത്തിലെ ചില പ്രധാന മണ്ഡലങൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രജ്വല് രേവണ്ണ ലൈംഗികാതിക്രമക്കേസ് കേന്ദ്രീകരിച്ച കർണാടകയിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന 14 സീറ്റുകളിലും 2019 ൽ ബിജെപി വിജയിച്ചിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടിംഗ് ശതമാനത്തിലെ ഇടിവ് എന്താണ് സൂചിപ്പിക്കുന്നതെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് മൂന്നാം ഘട്ടം നടക്കുന്നത്. 

Read More

Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: