/indian-express-malayalam/media/media_files/HUiaZX6WzDXoxXEi3ZXB.jpg)
പാർട്ടി ഫണ്ടില്ലാതെ പുരിയിൽ പ്രചാരണം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മൊഹന്തി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് മെയിൽ അയച്ചു
ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലാത്തതിനാൽ മത്സര രംഗത്ത് നിന്നും പിന്മാറിയതായി കോൺഗ്രസ് സ്ഥാനാർത്ഥി. ഒഡീഷയിലെ പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ സുചാരിത മൊഹന്തിയാണ് പിൻമാറിയത്. മത്സരിക്കാൻ പണമില്ലെന്നും എഐസിസി പണം നൽകുന്നില്ലെന്നും സുചാരിത പറഞ്ഞു. മെയ് 25 നാണ് പുരിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ്. മെയ് 6 നാണ് നോമിനേഷൻ നൽകാനുളള അവസാന തിയ്യതിയെന്നിരിക്കെ സ്ഥാനാർത്ഥിയുടെ പിൻമാറ്റം കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
പാർട്ടി ഫണ്ടില്ലാതെ പുരിയിൽ പ്രചാരണം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മൊഹന്തി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് മെയിൽ അയച്ചു."എഐസിസി ഒഡീഷയുടെ ചുമതലയുള്ള ഡോ. അജോയ് കുമാർ ജി എന്നോട് സ്വയം പണം കണ്ടെത്താൻ ആവശ്യപ്പെട്ടു," ഒരു പൊതു സംഭാവന ഡ്രൈവ് ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം സുചരിത മൊഹന്തി കെ സി വേണുഗോപാലിന് എഴുതിയ കത്തിൽ പറഞ്ഞു.
“പാർട്ടി എനിക്ക് ധനസഹായം നിഷേധിച്ചതിനാൽ പുരി പാർലമെന്റ് മണ്ഡലത്തിലെ ഞങ്ങളുടെ പ്രചാരണത്തിന് വലിയ തിരിച്ചടിയുണ്ടായി. എഐസിസി ഒഡീഷയുടെ ചുമതലയുള്ള ഡോ അജോയ് കുമാർ ജി എന്നോട് സ്വയം പണം കണ്ടെത്താൻ ആവശ്യപ്പെട്ടു. 10 വർഷം മുമ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ച ഞാൻ ഒരു ശമ്പളക്കാരിയായ പ്രൊഫഷണൽ പത്രപ്രവർത്തകയായിരുന്നു. എന്റെ പക്കലുള്ളതെല്ലാം പുരിയിലെ പ്രചാരണത്തിന് ഞാൻ നൽകിയിട്ടുണ്ട്,” മൊഹന്തി എഴുതി.
പുരി ലോക്‌സഭാ സീറ്റിന് കീഴിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ ചില സ്ഥാനാർത്ഥികളെ മാറ്റാൻ നേതൃത്വത്തോട് അഭ്യർത്ഥിച്ചതായി മൊഹന്തി ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. എന്നാൽ ഇതും പാർട്ടി പരിഗണിച്ചില്ലെന്നും അവർ വിമർശിച്ചു. ഒഡീഷയിൽ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടക്കുന്നത്.
അതേ സമയം വിഷയം പാർട്ടി ഹൈക്കമാൻഡുമായി ചർച്ച ചെയ്യുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഒഡീഷയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 6 ആണ്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ദേശീയ വക്താവ് സംബിത് പത്രയാണ്, മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദൾ (ബിജെഡി) മുൻ മുംബൈ പോലീസ് കമ്മീഷണർ അരൂപ് പട്‌നായിക്കിനെയാണ് പുരിയിൽ രംഗത്തിറക്കിയിരിക്കുന്നത്.
2019ൽ പുരിയിൽ കോൺഗ്രസിന് 3.94 ശതമാനം വോട്ട് (44,734 വോട്ടുകൾ) മാത്രമാണ് ലഭിച്ചത്. എന്നാൽ 2014-ൽ മത്സരിച്ച മൊഹന്തി 18.5% വോട്ട് വിഹിതം നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതാണ് മൊഹന്തിയെ തന്നെ മത്സര രംഗത്തേക്കിറക്കാൻ പാർട്ടി നേതൃത്വത്തെ ചിന്തിപ്പിച്ച ഘടകം.
പാർട്ടിയുടെ ഇൻഡോർ സ്ഥാനാർത്ഥി അക്ഷയകാന്തി ബാം പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയുള്ള പുരിയിലെ പ്രതിസന്ധി കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ മാസം, കോൺഗ്രസിന്റെ സൂറത്തിലെ സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. മറ്റെല്ലാ സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക പിൻവലിച്ചതിനാൽ ബിജെപി സൂറത്തിൽ എതിരില്ലാതെ വിജയിച്ചു.
Read More
- വയനാട്ടിലും അമേഠിയിലും തോൽക്കുമെന്ന് ഭയം, രാഹുൽ റായ്ബറേലിയിലേക്ക് ഒളിച്ചോടി: നരേന്ദ്ര മോദി
- ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണയെ പുറത്താക്കി ജെഡിഎസ്
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us