/indian-express-malayalam/media/media_files/2025/09/11/charlie-kirk-1-2025-09-11-12-22-05.jpg)
Charlie Kirk Shooting
Charlie Kirk Assassination: വാഷിങ്ടൺ: യൂട്ടവാലി സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെ ആയിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും ആക്ടിവിസ്റ്റുമായ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചത്. യൂണിവേഴ്സിറ്റി ക്യാംപസിലെ ഒരു ടെന്റിൽ കിർക്ക് സംവദിക്കുന്നതിനിടെ ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു ആക്രമണം. വെടിവച്ചയാൾ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്.
Also Read: ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു; അമേരിക്കയ്ക്ക് ഇരുണ്ട നിമിഷമെന്ന് ട്രംപ്
കിർക്ക് ചർച്ചയിലെ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം നൽകാൻ തുടങ്ങിയപ്പോഴാണ് പടക്കം പൊട്ടുന്നത് പോലുള്ള ഒരു ശബ്ദം കേട്ടതെന്ന് പരിപാടിയിൽ പങ്കെടുത്ത ഡെസെറെറ്റ് ന്യൂസിന്റെ റിപ്പോർട്ടർ എമ്മ പിറ്റ്സ് പറഞ്ഞു. "ആദ്യം ഞാൻ ഒരു ശബ്ദം കേട്ടു. അതൊരു പടക്കം പൊട്ടുന്നതു പോലെയായിരുന്നു. പിന്നീട് ചാർലിയുടെ കഴുത്തിന്റെ ഇടതുവശത്ത് നിന്ന് രക്തം പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു, തുടർന്ന് അദ്ദേഹം തളർന്നു വീണു," അവർ എൻപിആറിനോട് പറഞ്ഞു.
യുഎസിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുനേരെ ഉണ്ടായ കൂട്ട വെടിവയ്പ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെയാണ് കിർക്കിന് വെടിയേറ്റതെന്ന് 28 കാരനായ ആൻഡ്രൂ പിസ്‌കാഡ്‌ലോ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. തോക്കുധാരി വീണ്ടും വെടിയുതിർക്കുമെന്ന് ഭയന്ന് താൻ നിലത്ത് കുനിഞ്ഞിരുന്നുവെന്ന് മുൻ നിരയ്ക്കടുത്ത് ഉണ്ടായിരുന്ന 24 കാരനായ ബ്രാൻഡൻ റസൻ പറഞ്ഞു.
Also Read:സൈനിക മേധാവി ഇടപെട്ടു; നേപ്പാളിൽ സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും
ഇതൊരു പതിവ് ക്യാംപസ് പരിപാടിയായിരുന്നു. വലിയ സുരക്ഷയോ, മെറ്റൽ ഡിറ്റക്ടറുകളോ, ബാഗ് പരിശോധനകളോ ഒന്നും തന്നെയില്ലായിരുന്നു. കുറച്ച് പൊലീസ് ഉദ്യോഗസ്ഥരും കിർക്കിന്റെ സ്വകാര്യ അംഗരക്ഷകരും മാത്രമാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അധികൃതർ കസ്റ്റഡിയിലെടുത്തുവെങ്കിലും ആക്രമണവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനാൽ വിട്ടയച്ചു. കിർക്കിന്റെ ഭാര്യ മുൻ മിസ് അരിസോണ എറിക്ക ഫ്രാന്റ്‌സ്‌വെയാണ്. രണ്ട് മക്കളാണുള്ളത്.
ചാർലി കിർക്കിന്റെ മരണവാർത്ത ട്രംപ് ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനും കൂടിയാണ് ചാര്‍ലി. യുഎസിലെ യുവാക്കളുടെ ഹൃദയം ചാർലിയെക്കാൾ നന്നായി മറ്റാർക്കും മനസിലായിട്ടില്ലെന്നും താനടക്കം എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തുവെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
Read More: ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം; യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.